ന്യൂദല്‍ഹി: കേരള ഹൈക്കോടതിയുടെ ജില്ലാ ജഡ്ജി നിയമന പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച കേസ് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് അടിയന്തരമായി പരിഗണിക്കും. ഇനിയുള്ള നിയമനം ഈ കേസിന്റെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റീസ് ഖാന്‍ വില്‍ക്കര്‍, ജസ്റ്റീസ് വൈ ബി ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു. അഞ്ചംഗ ഭരണഘടനാ ബഞ്ച് ആഗസ്റ്റ് മൂന്നിന് കേസ് പരിഗണിക്കും. അതിനിടെ ജഡ്ജി പദവിയില്‍ നിന്ന് രണ്ടുമാസം മുന്‍പ് വിരമിച്ച പി എന്‍ രവീന്ദ്രന്‍ ഹൈക്കോടതിക്ക് വേണ്ടി ഹാജരായത് വിവാദമായി. വിവാദ നിയമനം നടത്തിയ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയില്‍ അംഗമായിരുന്ന അദ്ദേഹം കേസ് വാദിക്കുന്നതിന്റെ ഔചിത്യമാണ് വിമര്‍ശിക്കപ്പെടുന്നത്.
സുപ്രീംകോടതി വിധിയും സംവരണ തത്വങ്ങളും അവഗണിച്ചു നടത്തിയനിയമനത്തിനെതിരെ പരീക്ഷ എഴുതിയ 10 പേരാണ് സുപ്രീം കോടതിയെ സമീപിച്ചത്. എഴുത്തുപരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ തങ്ങളെ വൈവാവോസി പരീക്ഷയില്‍ കൃത്രിമം കാട്ടി പുറത്താക്കി എന്നതായിരുന്നു വാദം.
2015ലാണ് അഭിഭാഷകരില്‍നിന്ന് ജില്ലാജഡ്ജിമാരെ നേരിട്ട് നിയമിക്കാനുള്ള അപേക്ഷ ഹൈക്കോടതി ക്ഷണിച്ചത്. 469 പേര്‍ പരീക്ഷ എഴുതി. 300 മാര്‍ക്കിന്റെ എഴുത്തുപരീക്ഷയും 50 മാര്‍ക്കിന്റെ വൈവയും. എഴുത്തുപരീക്ഷയില്‍ 150 മാര്‍ക്ക് കിട്ടുന്നവര്‍ക്കായിരുന്നു വൈവയ്‌ക്ക് അര്‍ഹത. രണ്ടു മാര്‍ക്കും കൂട്ടികിട്ടുന്ന മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടത്. എന്നാല്‍ വൈവ മാത്രം അടിസ്ഥാനമാക്കി നിയമനം നടത്തി. എഴുത്തു പരീക്ഷയില്‍ 150ല്‍ കുറവ് മാര്‍ക്ക് കിട്ടിയവര്‍ക്ക് പോലും നിയമനം ലഭിച്ചു. ആദ്യ ആറു റാങ്കുകാരില്‍ അഞ്ചുപേരും പുറത്തായി. സംവരണം അട്ടിമറിച്ചു. രണ്ട് മുസ്ലിം, രണ്ട് പട്ടിക ജാതി, മൂന്ന് ഈഴവ ഉള്‍പ്പെടെ 10 പേരുടെ അവസരമാണ് നഷ്ടമായത്. വൈവയ്‌ക്ക് കട്ട് ഓഫ് മാര്‍ക്ക് പാടില്ലെന്ന സുപ്രീംകോടതി വിധി മറികടന്നായിരുന്നു ഹൈക്കോടതിയുടെ നടപടി.
കേസ് നിലനില്‍ക്കുമ്പോള്‍ ഹൈക്കോടതി പുതിയ നിയമന നടപടികള്‍ ആരംഭിച്ചു. ഇതു തടയണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണ് മൂന്നംഗ ബെഞ്ചിന്റെ പുതിയ ഉത്തരവ്.
















