ചെന്നൈ: സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെയാണെന്ന് അധിക്ഷേപിച്ച ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത. രണ്ടാം വട്ടവും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ സര്‍വേകള്‍ നല്‍കിയ ആത്മവിശ്വാസത്തിലായിരുന്നു ഡിഎംകെ. പക്ഷെ ജനം ആ പാര്‍ട്ടിയെ എക്‌സിറ്റ് അടിച്ചു. രണ്ടാം സ്ഥാനത്താണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നേതൃത്വം നല്‍കിയ ഡിഎംകെ. ശക്തമായ ഭരണവിരുദ്ധ വികാരം തമിഴ്‌നാട്ടില്‍ അലയടിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. 9122 വോട്ടിനാണ് മുഖ്യമന്ത്രി സ്റ്റാലിന്‍, ടിവികെയുടെ വി.എസ്. ബാബുവിനോട് ദയനീയമായി പരാജയപ്പെട്ടത്.
ഹൈന്ദവ വിരോധം തലയ്‌ക്കുപിടിച്ച സ്റ്റാലിനും ഉപമുഖ്യമന്ത്രിയും മകനുമായ ഉദയനിധി സ്റ്റാലിനും ചേര്‍ന്ന് ഹിന്ദുവിരുദ്ധ പരാമര്‍ശങ്ങളും പ്രവര്‍ത്തികളുമാണ് ഭരണകാലയളവിലുടനീളം വച്ചുപുലര്‍ത്തിയത്. എന്നാല്‍ അതിനെല്ലാം ചേര്‍ത്തുള്ള മറുപടിയാണ് തമിഴ്ജനത ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. മധുര തിരുപ്രംകുണ്ഡ്രം ക്ഷേത്രത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കുവാനുള്ള ഭക്തരുടെ അവകാശത്തെ നിരാകരിച്ച് കോടതിയില്‍ ഭക്തര്‍ക്ക് എതിരായി നിലപാടെടുത്ത ഡിഎംകെ സര്‍ക്കാരിന്റെ പതനം സനാതന ധര്‍മ്മ വിശ്വാസികള്‍ക്ക് നല്‍കുന്ന ആശ്വാസവും ചെറുതല്ല.
സാമ്പത്തിക തകര്‍ച്ച, നികുതി വര്‍ദ്ധനവ്, പാലിക്കപ്പെടാത്ത തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍, ക്രമസമാധാന പാലനത്തിലെ വീഴ്ചകള്‍ എന്നിവ കാരണം തമിഴ്നാട്ടില്‍ ഡിഎംകെ സര്‍ക്കാര്‍ ശക്തമായ ഭരണവിരുദ്ധ വികാരമാണ് നേരിട്ടത്. നടന്‍ വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ പാര്‍ട്ടിയുടെ ഉദയവും, അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങളം നിക്ഷേപങ്ങള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്നതിലുള്ള ജനങ്ങളുടെ അതൃപ്തിയും ഡിഎംകെയ്‌ക്ക് വലിയ വെല്ലുവിളിയായി. സ്ത്രീകള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ കാലതാമസവും ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി.
വൈദ്യുതി നിരക്ക്, വസ്തു നികുതി എന്നിവയിലുണ്ടായ വലിയ വര്‍ദ്ധനവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ജനങ്ങളെ വലച്ചു. ഈ സാമ്പത്തിക ഭാരം സാധാരണക്കാരെയും ഇടത്തരക്കാരെയും ഡിഎംകെയ്‌ക്ക് എതിരായി ജനവിധി രേഖപ്പെടുത്താന്‍ പ്രേരിപ്പിച്ചു.
സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നതും തിരിച്ചടിയായി. കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവ്, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തികഞ്ഞ അലംഭാവമായിരുന്നു ഡിഎംകെ സര്‍ക്കാരിന്റേത്. ലഹരിമരുന്നിന്റെ വ്യാപനവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.
വ്യാവസായിക കാര്‍ഷിക മേഖലകളെ തകര്‍ക്കുന്ന സമീപനമാണ് ഡിഎംകെ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. വന്‍കിട വ്യവസായ നിക്ഷേപങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും, പ്രധാന പദ്ധതികള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോയത് യുവാക്കളുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും ആരോപണമുണ്ട്.
ഭരണവിരുദ്ധ വികാരത്തിന് പുറമെ വിജയ്യുടെ ടിവികെ പോലുള്ള പുതിയ രാഷ്‌ട്രീയ ബദലുകളുടെ സ്വാധീനവും ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രകടനത്തെ സാരമായി ബാധിച്ചു. പല മണ്ഡലങ്ങളിലും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പിന്നിലാവുകയും പാര്‍ട്ടിക്ക് വലിയ തോതില്‍ ജനപിന്തുണ നഷ്ടപ്പെടുകയും ചെയ്തു.
















