കൊല്‍ക്കത്ത: ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് 87977 വോട്ട് നേടി മിന്നും ജയം. 24 നോര്‍ത്ത് പര്‍ഗനാസിലെ പനിഹത്തി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ ബിജെപിയുടെ രത്‌ന ദേബ് നാഥ് മകളുടെ നീതിക്കുവേണ്ടിയെന്നും മമത ബാനര്‍ജിയാണ് മുഖ്യ ശത്രുവെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
അഞ്ച് തവണ ടിഎംസി എംഎല്‍എയായ നിര്‍മല്‍ ഘോഷിന്റെ മകന്‍ തീര്‍ത്ഥങ്കര്‍ ഘോഷിനെ 28836 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രത്‌ന ബംഗാള്‍ നിയമസഭയിലേക്ക് എത്തുന്നത്. തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയിട്ടും വലിയ ആഹ്ലാദപ്രകടനങ്ങളൊന്നുമില്ലാതെ ജനങ്ങളോടുള്ള നന്ദി രത്‌ന പുഞ്ചിരിയിലൊതുക്കി. എന്റെ മകള്‍ മുഴുവന്‍ രാജ്യത്തിന്റെയും മകളാണ്. ലോകം മുഴുവന്‍ പനിഹത്തിയെ ഉറ്റുനോക്കുകയായിരുന്നു ഇതുവരെ. പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. ജീവിച്ചിരിക്കുന്നിടത്തോളം കാലം പോരാട്ടം തുടരും. കേസ് നിലവില്‍ കോടതിയില്‍ തുടരുകയാണ്. അതുമായി മുന്നോട്ട് പോകും, രത്‌ന മാധ്യമങ്ങളോട് പ്രതികരിച്ചു.
ഈ തെരഞ്ഞെടുപ്പില്‍ രത്‌ന നേരിട്ട വെല്ലുവിളികള്‍ ഏറെയാണ്. 31 വയസ് വരെ വളര്‍ത്തി ഡോക്ടറാക്കിയ മകളെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ നഷ്ടപ്പെട്ടപ്പോള്‍ നീതിക്കായി മമതയടക്കമുള്ള ടിഎംസി നേതാക്കളുടെ മുന്നില്‍ രത്‌നയും ഭര്‍ത്താവ് ശേഖര്‍ രഞ്ജന്‍ ദേബ്‌നാഥും പലതവണ കയറി ഇറങ്ങി. ഇരയെ തള്ളിപ്പറഞ്ഞ ടിഎംസി പ്രതികളെ സംരക്ഷിച്ചു നിര്‍ത്തി. അധികാരം ഉണ്ടെങ്കില്‍ മാത്രമേ മമതയുടെ ബംഗാളില്‍ എന്തെങ്കിലും നടക്കൂ എന്ന തിരിച്ചറിവിലാണ് രത്‌ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുറച്ചത്.
തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തെ കുറിച്ച് ഒന്നും അറിയാത്ത രത്‌നയുടെ പ്രചരണങ്ങള്‍ വികാരനിര്‍ഭരമായിരുന്നു. പ്രസംഗത്തില്‍ പലപ്പോഴും മകളെ ഓര്‍ത്തു വിതുമ്പി, വാക്കുകള്‍ മുറിഞ്ഞു. ഇതെല്ലാം നാടകമാണെന്ന് പറഞ്ഞ് ടിഎംസി ആക്ഷേപിച്ചു, പരിഹസിച്ചു എന്നാല്‍ ജനങ്ങള്‍ ഒപ്പമുണ്ടെന്ന ഉറപ്പാണിപ്പോള്‍ വോട്ടിലൂടെ ലഭിച്ചത്. ഇനി കാത്തിരിപ്പ് മമതയുടെ പടിയിറക്കത്തിനാണ്.
















