ന്യൂദല്‍ഹി: താജ്മഹല്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൊവ്വാഴ്ച ആദ്യ കരട് രൂപ രേഖ സമര്‍പ്പിച്ചു. മലിനീകരണത്തിന് കാരണമാകുന്ന പ്രദേശത്തെ എല്ലാ വ്യവസായ ശാലകളും അടച്ചുപൂട്ടുന്നതിനൊപ്പം താജ്മഹലും പരിസരവും പ്ലാസ്റ്റിക് രഹിത മേഖലയാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജസ്റ്റിസ് എം. ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവര്‍ അടങ്ങുന്ന സുപ്രീംകോടതി ബെഞ്ചിന് മുമ്പാകെയാണ് യുപി സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
താജ്മഹലിനുള്ളില്‍ കുടിവെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികളുമായി പ്രവേശിക്കുന്നതു തടയുമെന്നും യമുനാ തീരത്തെ റോഡുകളില്‍ നിന്ന് വാഹനങ്ങള്‍ കഴിവതും ഒഴിവാക്കി കാല്‍നടയാത്ര പ്രോത്സാഹിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യമുനാ തീരത്ത് നിര്‍മാണപ്രവര്‍ത്തനം നടത്തുന്നതു തടയുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ലോകാത്ഭുതങ്ങളില്‍ ഒന്നായ താജിനെ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ച് ജൂലൈ 11 ന് സുപ്രീംകോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: