ലഖ്നൗ: ഉത്തര്‍പ്രദേശിലെ കുപ്രസിദ്ധ ഗുണ്ടാത്തലവന് മുന്നാ ബജ്രംഗി എന്നറിയപ്പെടുന്ന പ്രേം പ്രകാശ് സിങ് ജയിലില്‍ വെടിയേറ്റു മരിച്ചു. ബിജെപി നേതാവ് കൃഷ്ണാനന്ദ് റായിയേയും മറ്റ് ഏഴു പാര്‍ട്ടി പ്രവര്‍ത്തകരേയും 2005ല്‍ വധിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. മുന്നയെ കൊല്ലാന്‍ ഗൂഢാലോചന നടക്കുന്നതായി ഭാര്യ സീമാ സിങ് കുറച്ചുദിവസം മുമ്പ് ആരോപിച്ചിരുന്നു.
മീററ്റിലെ ബാഗ്പത് ജയിലില്‍ ഇന്നലെ രാവിലെ ആറരയ്ക്കാണ് മുന്നയ്ക്കു വെടിയേറ്റത്. കോടതിയില്‍ ഹാജരാക്കാനായി ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് മുന്നയെ ഝാന്‍സിയിലെ ജയിലില്‍ നിന്ന് ബാഗ്പത് ജയിലിലേക്കു കൊണ്ടു വന്നത്. നിരവധി കൊലക്കേസുകളില്‍ പ്രതിയായ മുന്നയോടു പകയുള്ള മറ്റൊരു ഗുണ്ടാ നേതാവ് സുനില്‍ രാതിയുടെ സംഘത്തില്‍പ്പെട്ടവരാണ് കൊലയ്ക്കു പിന്നിലെന്നാണ് കരുതുന്നത്.
സംഭവത്തെത്തുടര്‍ന്ന് ബാഗ്പത് ജയില്‍ ജയിലര്‍ ഉദയ്പ്രതാപ് സിങ്, ഡെപ്യൂട്ടി ജയിലര്‍ ശിവജി യാദവ്, പെഡ് വാര്ഡന് അര്ജിന്ദര് സിങ്, വാര്ഡന് മാധവ് കുമാര്‍ എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘത്തെ, തുടരന്വേഷണത്തിനായി ജയില്‍ അഡീഷണല്‍ ഡിജി ചന്ദ്ര പ്രകാശ് നിയോഗിച്ചു. ചില തടവുകാരും മുന്നയുമായി വാക്കേറ്റമുണ്ടായത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. മുന്നയുടെ തലയ്ക്കാണ് വെടിയേറ്റത്. ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു.
നിരവധി കേസുകളുമായി ബന്ധപ്പെട്ട് 2009 ജനുവരിയിലാണ് മുന്ന മുംബൈയില്‍ അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: