ബോസ്റ്റണ്‍: ഫിഫ ലോകകപ്പ് 2026-ല്‍ പരാഗ്വേയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി ജര്‍മ്മനി പുറത്തായതിന് പിന്നാലെ നിരാശ പങ്കുവെച്ച് പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്‍. തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പില്‍ നിന്നും നേരത്തെ തന്നെ പുറത്താകേണ്ടി വന്നതോടെ ജര്‍മ്മനിയെ ഇനി ലോക ഫുട്ബോളിലെ ഫസ്റ്റ് ക്ലാസ് ടീമുകളിലൊന്നായി കണക്കാക്കാനാവില്ലെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായാണ് ഈ മത്സരം വിലയിരുത്തപ്പെടുന്നത്. മത്സരശേഷം പ്രതികരിക്കവെ നാഗല്‍സ്മാന്‍ ജര്‍മ്മന്‍ ടീമിന്റെ നിലവാരത്തളര്‍ച്ചയെക്കുറിച്ച് വാചാലനായി.
നോക്കൗട്ടിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പുറത്താകുന്നത് ജര്‍മ്മന്‍ ഫുട്ബോളിനെ സംബന്ധിച്ച് തീരെ അംഗീകരിക്കാനാവാത്തതാണ്. ഇതിപ്പോള്‍ ലോകകപ്പില്‍ നിന്നുള്ള തുടര്‍ച്ചയായ മൂന്നാം പുറത്താകലാണ്. അതിനാല്‍ തന്നെ ഞങ്ങള്‍ ഇപ്പോള്‍ ഒന്നാം നിര ടീമുകളുടെ ഭാഗമല്ല. ഈ തോല്‍വിയില്‍ എനിക്ക് കടുത്ത നിരാശയുണ്ട്,’ നാഗല്‍സ്മാന്‍ വ്യക്തമാക്കി. ലോകകപ്പില്‍ കനത്ത തിരിച്ചടി നേരിട്ടെങ്കിലും പരിശീലക സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കാന്‍ അദ്ദേഹം തയ്യാറല്ല. ജര്‍മ്മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ തന്നില്‍ വിശ്വാസമര്‍പ്പിക്കുകയാണെങ്കില്‍ ടീമിനൊപ്പം തുടരാന്‍ തന്നെയാണ് താല്പര്യമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേ സമയം നഗല്‍സ്മാനെ പുറത്താക്കുമെന്നാണ് വിവരം. മറുഭാഗത്ത് വിഎആര്‍ വിവാദങ്ങളെയും ജര്‍മ്മനിയുടെ ആക്രമണങ്ങളെയും അതിജീവിച്ചാണ് പരാഗ്വേ പ്രീക്വാര്‍ട്ടറിലേ മികച്ച പ്രതിരോധവും പെനാല്‍റ്റിയിലെ പിഴവറ്റ പ്രകടനവും അവര്‍ക്ക് തുണയായി.
പ്രധാന അന്താരാഷ്‌ട്ര ടൂര്‍ണമെന്റുകളില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജര്‍മ്മനി നേരിടുന്ന രണ്ടാമത്തെ തോല്‍വിയാണിത്. ഇതിനുമുമ്പ് 1976-ലെ യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ചെക്കോസ്ലോവാക്യയോടാണ് (5-3) അവര്‍ പെനാല്‍റ്റിയില്‍ പരാജയപ്പെട്ടത്. കൂടാതെ, ആധുനിക ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ നോക്കൗട്ട് അട്ടിമറികളിലൊന്നാണിത്. ഫിഫ റാങ്കിംഗില്‍ പത്താം സ്ഥാനക്കാരായാണ് ജര്‍മ്മനി ടൂര്‍ണമെന്റിനെത്തിയത്. പരാഗ്വേയാകട്ടെ 41-ാം സ്ഥാനത്തും. 31 സ്ഥാനങ്ങളുടെ വ്യത്യാസമുള്ള ടീമുകള്‍ തമ്മിലേറ്റുമുട്ടിയപ്പോള്‍ റാങ്കിംഗില്‍ ഏറെ പിന്നിലുള്ളവര്‍ വമ്പന്മാരെ അട്ടിമറിച്ചു എന്നത് ഈ വിജയത്തിന്റെ മാറ്റുകൂട്ടുന്നു. 1994-ന് ശേഷം ലോകകപ്പ് നോക്കൗട്ടില്‍ ഇതിലും വലിയ റാങ്കിംഗ് വ്യത്യാസത്തില്‍ അട്ടിമറി നടന്നിട്ടുള്ളത് മൂന്ന് തവണ മാത്രമാണ്.
















