നല്‍കാത്ത സേവനത്തിന് സ്വകാര്യ കമ്പനിയില്‍ നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണയെ ചോദ്യം ചെയ്യാനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്ക് കുരുക്ക് മുറുകുന്നു. വീണയെ ചോദ്യം ചെയ്യുന്നതിനിടെ പിണറായി വിജയന്റെ വീടിനു മുന്നില്‍ സിപിഎമ്മുകാര്‍ തടിച്ചുകൂടിയതും, തിരിച്ചു പോകാന്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ചതും സിപിഎം നേതാക്കളുടെ അറിവോടും പ്രേരണയോടും കൂടിയാണെന്ന് അന്വേഷണ ഏജന്‍സി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്. പോലീസ് ഇല്ലായിരുന്നുവെങ്കില്‍ ഉദ്യോഗസ്ഥരെ സിപിഎം അക്രമികള്‍ കൊലപ്പെടുത്തുമായിരുന്നു എന്നാണ് പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന സത്യവാങ്മൂലത്തില്‍ പറയുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്ന അക്രമം ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട ഗൂഢാലോചനയാണെന്ന് സാഹചര്യ തെളിവുകളില്‍ നിന്ന് വ്യക്തമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
പ്രാദേശികമായ ക്രമസമാധാന പ്രശനമല്ല അവിടെ നടന്നത്. നിയമവാഴ്ചയ്‌ക്ക് നേരെയുള്ള വെല്ലുവിളിയാണ്. സിപിഎം എന്ന പാര്‍ട്ടിയോ നേതൃത്വമോ നിലവില്‍ ഈ കേസിന്റെ അന്വേഷണ പരിധിയിലില്ല. കേസിലെ പ്രതി വീണ താമസിക്കുന്ന വീട്ടിലാണ് റെയ്ഡ് നടത്തിയത്. എന്നിട്ടും ഉദ്യോഗസ്ഥരെ ആക്രമിച്ചത് പാര്‍ട്ടിക്കാരാണ്. റോഡിന്റെ പല ഭാഗങ്ങളിലും ആയുധവുമായാണ് പാര്‍ട്ടിക്കാര്‍ നിന്നിരുന്നത്. ആക്രമണത്തിനായി ആസൂത്രിത ശ്രമം നടന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്ന് ഇ ഡി പറയുന്നു. ഇക്കാര്യങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാവില്ല. സംഭവത്തിനുശേഷം പ്രതികളുടെ ജാമ്യം നിഷേധിച്ച കോടതിയും ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. ആക്രമണം നടത്തിയ പല പ്രതികളെയും ഒളിപ്പിച്ചതും സിപിഎം നേതൃത്വമാണ്. മുഖ്യപ്രതിക്ക് ജാമ്യം കിട്ടുന്ന വിധത്തില്‍ സര്‍ക്കാര്‍ വക്കീല്‍ പെരുമാറുകയും ചെയ്തു. ഇവര്‍ സിപിഎമ്മുകാരിയുമാണെന്ന ആക്ഷേപം ഉയരുകയുണ്ടായി. ഇതും പാര്‍ട്ടിയുടെ പങ്കിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
കോടതിയില്‍ ഇ ഡി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് അന്നത്തെ സംഭവവികാസങ്ങള്‍ തല്‍സമയം കണ്ടിട്ടുള്ള ഏതൊരാളും സമ്മതിക്കും. ഇ ഡി പിണറായിയുടെ വീട്ടില്‍ പരിശോധന തുടങ്ങിയപ്പോള്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് പുറത്ത് ഉണ്ടായിരുന്നത്. പിന്നീട് നേതാക്കളുടെ അറിവോടെ പലയിടങ്ങളില്‍ നിന്നും നൂറുകണക്കിനാളുകള്‍ തടിച്ചുകൂടുകയായിരുന്നു. അന്തരീക്ഷം പ്രക്ഷുബ്ധമായിരുന്നിട്ടും ഇവരെ പിന്തിരിപ്പിക്കാനോ മടക്കി അയക്കാനോ സിപിഎം നേതൃത്വം തയ്യാറായില്ല. പ്രമുഖരായ നിരവധി സിപിഎം നേതാക്കള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളും പാര്‍ട്ടി എംപിമാരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് അക്രമാസക്തരായ സിപിഎമ്മുകാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലവിളി നടത്തിയത്. നേതൃത്വത്തിന്റെ അനുമതിയോടെയാണ് തങ്ങള്‍ ഇതൊക്കെ ചെയ്യുന്നതെന്ന ഭാവമായിരുന്നു പാര്‍ട്ടിയുടെ അണികള്‍ക്ക്. തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യമാണ് അണികള്‍ ചെയ്യുന്നതെന്ന് സിപിഎം നേതാക്കളുടെ വാക്കും പ്രവര്‍ത്തിയും തെളിയിച്ചു.
ഇ ഡി ഉദ്യോഗസ്ഥരുടെ കാര്‍ ആക്രമിക്കുകയും ചീമുട്ട എറിയുകയും കാര്‍ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത അക്രമികളെ പാര്‍ട്ടി ഓഫീസില്‍ ഒളിപ്പിച്ച് അവര്‍ക്ക് കാവല്‍ നില്‍ക്കുകയാണ് സിപിഎം നേതാക്കള്‍ ചെയ്തത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടും അക്രമികളെ വിട്ടുകൊടുക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് സിപിഎം നേതാക്കള്‍ ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറി, ജില്ല സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ വച്ചാണ് അക്രമം നടന്നത്. ഇവരുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ അണികള്‍ക്കുള്ള സൂചനയായിരുന്നു. ഇ ഡിയുടെ പരിശോധന കഴിഞ്ഞ് വീടിന് പുറത്തുവന്ന പിണറായി വിജയനും അക്രമികളെ പിന്തുണയ്‌ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതൊക്കെകൊണ്ട് സിപിഎം നടത്തിയ ആഴത്തിലുള്ള രാഷ്‌ട്രീയ ഗൂഢാലോചന അക്രമത്തിനു പിന്നില്‍ ഉണ്ടെന്ന് ഇ ഡി പറയുന്നത് പൂര്‍ണ്ണമായും ശരിയാണ്. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചവരെ മാത്രമല്ല, അവരെ അതിന് പ്രേരിപ്പിക്കുകയും ആസൂത്രണം നടത്തുകയും ചെയ്ത പാര്‍ട്ടി നേതാക്കളെയും കേസില്‍ പ്രതികളാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടും.
















