ഘാസിയാബാദ്: പ്രമുഖ പത്രപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായിയും മുന്‍ പത്രപ്രവര്‍ത്തകനും എഎപി വക്താവുമായ അശുതോഷ് ഗുപ്തയും വ്യാജവാര്‍ത്ത സംപ്രേഷണം ചെയ്ത കേസില്‍ കോടതിയില്‍ കീഴടങ്ങി. ജാമ്യം അനുവദിച്ചു. ഡോ. അജയ് അഗര്‍വാള്‍, ഭിക്ഷ തേടാന്‍ ചിലര്‍ക്ക് കാല്മുറിച്ചുകൊടുക്കുന്ന ശസ്ത്രക്രിയ നടത്തുന്നുവെന്ന് വ്യാജവാര്‍ത്ത സംപ്രേഷണം ചെയ്തതാണ് കുറ്റം. ഇല്ലാവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ പലതരം വിമര്‍ശനങ്ങള്‍ കേട്ടിട്ടുള്ള സര്‍ദേശായി കേസില്‍ കോടതിയില്‍ കീഴടങ്ങേണ്ടിവന്നത് പത്രപ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ അധ്യായമാണ്.
ഉത്തര്‍പ്രദേശില്‍ ഗൗതം ബുദ്ധ നഗറിലെ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറായ അജയ് അഗര്‍വാളിനെതിരേ 2006 ല്‍ ആയിരുന്നു വാര്‍ത്ത സംപ്രേഷണം ചെയ്തത്. എന്ഡിടിവിയിലായിരിക്കെ പല അടിസ്ഥാന രഹിത വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്റെ പേരിലാണ് സര്‍ദേശായി അവിടം വിടേണ്ടിവന്നത്. ഗുജറാത്ത് സംഭവങ്ങളെക്കുറിച്ച് ഇല്ലാ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്ത രാജ്ദീപിന് കേരളത്തിലെ മുസ്ലിം ലീഗ് പാണക്കാട് ശിഹാബ്തങ്ങള്‍ അവാര്‍ഡ് നല്കി ആദരിച്ചിരുന്നു. പത്രപ്രവര്‍ത്തന രംഗത്ത് പലരും ”ദൈവമായിക്കണ്ട് വാഴ്ത്തിയ’ ആളിനാണ് കോടതിയില്‍ കീഴടങ്ങേണ്ടിവന്നത്.
ഘാസിയാബാദ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇരുവരും കീഴടങ്ങിയത്. സുപ്രീം കോടതിയും ഇവര്‍ക്കെതിരേ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഡോ. അജയ്, ആവശ്യക്കാര്‍ക്ക് കാല് മുറിച്ചു മാറ്റുന്ന ശസ്ത്രക്രിയ നടത്തുന്നുവെന്നും അവര്‍ പിന്നീട് യാചകരായി വന്‍ സമ്പാദ്യം ഉണ്ടാക്കുന്നുവെന്നും അതിന്റെ പങ്ക് ഡോ. അജയ് പറ്റുന്നുവെന്നുമായിരുന്നു വാര്‍ത്ത. ഡോ. അജയിനെ ചെകുത്താന് ഡോക്ടര്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു വാര്‍ത്തകള്‍.
ഈ വാര്‍ത്ത വ്യക്തിവൈരാഗ്യത്തിന്റെ പേരിലായിരുന്നുവെന്നും സംപ്രേഷണം ചെയ്ത ദൃശ്യങ്ങള്‍ കൃത്രിമമാണെന്നും കോടതി കണ്ടെത്തി ഡോക്ടറെ കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്നാണ് ഡോ. അജയ് അഗര്‍വാള്‍ ഐപിസി 500 ാം വകുപ്പ് പ്രകാരം മാനനഷ്ടക്കേസിനു പോയത്. രാജ്ദീപിനും അശുതോഷിനും മറ്റു സഹായികള്‍ക്കും രണ്ടുവര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: