കൊച്ചി: സംസ്ഥാനത്തെ തടവുകാരുടെ ശിക്ഷായിളവുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്യണമെന്ന ഉപഹര്‍ജി വേഗം തീര്‍പ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ശിക്ഷായിളവിന് അര്‍ഹരായ 739 പേരുടെ പട്ടിക ഗവര്‍ണറുടെ അനുമതിക്ക് സമര്‍പ്പിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഗവര്‍ണറുടെ തീരുമാനം എന്തെന്ന് അറിയിക്കണമെന്നും ഹൈക്കോടതിയുടെ അനുമതിയോടെ മാത്രം തടവുകാരെ മോചിപ്പിച്ചാല്‍ മതിയെന്നും ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവു നല്കി. ഈ ഇടക്കാല ഉത്തരവില്‍ ഭേദഗതി വേണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
ഹൈക്കോടതിയുടെ അനുമതിയോടെ ശിക്ഷായിളവു നല്കിയാല് മതിയെന്ന നിര്‍ദേശം ഗവര്‍ണറുടെ അധികാരത്തിലുള്ള കടന്നു കയറ്റമാണോയെന്ന ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചെന്നും ഇളവു നല്‍കേണ്ടവരുടെ പട്ടിക തിരിച്ചയച്ചെന്നും ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി ആര്. സുഭാഷ് നല്കിയ ഉപഹര്‍ജിയില്‍ പറയുന്നു. രാഷ്ട്രീയ കൊലപാതകക്കേസുകളിലെ പ്രതികളെയും മറ്റും ഇളവു നല്കി വിട്ടയയ്ക്കാനൊരുങ്ങുന്നുവെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശി പി.ഡി.ജോസഫ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: