കൊച്ചി: ഇരട്ടച്ചങ്കനെന്നാണ് ചിലര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇരട്ടത്താപ്പന്‍ എന്ന വിശേഷണമാണ് കൂടുതല്‍ ചേരുകയെന്ന് പിണറായി തെളിയിക്കുന്നു. നിയമസഭയിലും പുറത്തും ഒരേ ദിവസം രണ്ട് സംഭവങ്ങളിലൂടെ നിലപാടിലെ ഇരട്ടത്താപ്പുകള്‍ പിണറായി പ്രകടിപ്പിച്ചു.
മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയെ കൊലപ്പെടുത്താന്‍ കോയമ്പത്തൂരില്‍ ബോംബുസ്ഫോടന പരമ്പര നടത്തിയതും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കിയതും സാമുദായിക കലാപങ്ങള്‍ക്ക് വഴിമരുന്നിട്ടതിനുമുള്പ്പെടെ കേസുകളില്‍ വിചാരണ നേരിടുന്ന പ്രതിയാണ് അബ്ദുള്‍ നാസര്‍ മദനി. മദനിയുടെ ഒരു ഭാര്യ സൂഫിയ മദനിക്കും ഇതില്‍ പലതിലും പങ്കുതെളിഞ്ഞിട്ടുണ്ട്. സൂഫിയയുള്പ്പെടെ പ്രതിയായ, കളമശ്ശേരിയില്‍ തമിഴ്നാട് ബസ് കത്തിച്ച കേസിനെക്കുറിച്ച് പറയവേയാണ് നിയമസഭയില്‍ മുഖ്യമന്ത്രി ഒരു ഇരട്ടത്താപ്പ് പുറത്തായത്.
മദനിയുടെ മോചനം ആവശ്യപ്പെട്ട് നടത്തിയ കളമശ്ശേരി ബസ്കത്തിക്കല്‍ കേസ് തീവ്രാവാദമായിരുന്നുവെന്നാണ് പിണറായി വ്യാഴാഴ്ച നിയമസഭയില്‍ പറഞ്ഞത്. വെള്ളിയാഴ്ച, അവര്‍ തീവ്രവാദികളല്ല, ഭീകരവാദികളാണെന്ന് വിശദീകരിച്ചു. ഈ മദനിയുമായാണ് പാര്‍ട്ടി സെക്രട്ടറിയായിരിക്കെ പിണറായി തെരഞ്ഞെടുപ്പ്രാഷ്ട്രീയ ധാരണമയുണ്ടാക്കിയത്. ഈ മദനി ജയിലില്‍ നിന്നുവന്നപ്പോഴാണ് മണിക്കൂറുകള്‍ കാത്തുനിന്ന് സ്വീകരിച്ചത്. മദനിയും പിണറായിയും പൊട്ടിച്ചിരിച്ച് ഒന്നിച്ചിരിക്കുന്ന ചിത്രങ്ങളും അതിന് സ്മാരകം പോലെയുണ്ട്. മദനി തീവ്രാവാദിയോ ഭീകരനോ എന്ന കാര്യത്തിലെ പിണറായിയുടെ ഇരട്ടത്താപ്പാണ് നിയമസഭയില്‍ വ്യക്തമായത്.
മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് ആര്‍എസ്എസ് പരിപാടിയില്‍ സംബന്ധിച്ചത് മതേതരത്വത്തിന് ഭീഷണിയാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചതാണ് മറ്റൊരു ഇരട്ടത്താപ്പ്. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി കഴിഞ്ഞവര്‍ഷം കോഴിക്കോട്ട് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ പരിപാടിയില്‍ പങ്കെടുത്തു. പിണറായി സര്‍ക്കാരിന്റെ പോലീസാണ് അകമ്പടിയും സുരക്ഷാ സംവിധാനവും ഒരുക്കിയത്. മതപരിവര്‍ത്തന കേസുകളില്‍ അന്വേഷണം നേരിടുന്ന വുമണ്‍സ് ഫ്രണ്ട് എന്ന സംഘടനയുടെ അധ്യക്ഷയായിരുന്നു മുഖ്യ സംഘാടക. സംഘടനയുടെ മോശം ചരിത്രവും പരിപാടിയുടെ ദുരൂഹതയും കണക്കിലെടുത്ത് കാലിക്കറ്റ് സര്‍വകലാശാല ഈ പരിപാടിക്ക് വേദിനിഷേധിക്കുകപോലും ചെയ്തു. പക്ഷേ, അന്‍സാരി അതില്‍ പങ്കെടുത്തപ്പോള്‍ മതേതരത്വത്തിന് ഒരു ഭീഷണിയും പിണറായിക്ക് തോന്നിച്ചില്ല. മുഖ്യമന്ത്രി പിണറായിയുടെ രണ്ടാമത്തെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: