ബാലസോര്‍(ഒഡീഷ): ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍, അഗ്‌നി 5 ആറാംവട്ടവും വിജയകരമായി പരീക്ഷിച്ചു. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള, അയ്യായിരം കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള അഗ്നി, സൈന്യത്തിനു നല്‍കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ പരീക്ഷണം. സൈന്യത്തിന്റെ തന്ത്രപ്രധാന നീക്കങ്ങള്‍ കൈകാര്യം ചെയ്യുന്ന കമാന്‍ഡിന് (എസ്എഫ്സി) അഗ്‌നി 5 കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചതായി പ്രതിരോധമന്ത്രാലയത്തിന്റെ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ചൈന മുതല്‍ യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ കടന്ന് ആഫ്രിക്ക വരെ ആക്രമണ പരിധിയുള്ള മിസൈലാണ് അഗ്‌നി 5. ബംഗാള്‍ ഉള്‍ക്കടലിലെ ഡോ. അബ്ദുള്‍ കലാം ദ്വീപില്‍ സജീകരിച്ചിരിക്കുന്ന നാലാമത്തെ വിക്ഷേപണത്തറയില്‍ നിന്ന് ഇന്നലെ രാവിലെ 9.48നാണ് അഗ്നി വിക്ഷേപിച്ചത്. പരീക്ഷണ വിക്ഷേപണത്തില്‍ ആക്രമണ പരിധി പരിപൂര്‍ണമായും വിജയകരമായി താണ്ടിയെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡിആര്‍ഡിഒ) വക്താവ് അറിയിച്ചു. റഡാര്‍ സംവിധാനത്തിലൂടെ വിക്ഷേപണം നിരീക്ഷിച്ചു.
ഇന്ത്യ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച അഗ്നിയുടെ ആദ്യ പരീക്ഷണം 2012 ഏപ്രിലിലായിരുന്നു. സൈന്യത്തിന് ഉപയോഗിക്കാവുന്ന തരത്തില്‍ പ്രവര്‍ത്തനസജ്ജമാണോയെന്ന് ഈ വര്‍ഷം ആദ്യം പരിശോധിച്ചു.
കര, വ്യോമ, നാവിക സേനകളുടെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്ന എസ്എഫ്സിക്ക് പൃഥി 2, അഗ്‌നി 1, അഗ്‌നി 2, അഗ്‌നി 3 മിസൈലുകള്‍ കൈമാറിയിട്ടുണ്ട്. 700, 2000, 3000 കിലോമീറ്ററുകളാണ് അഗ്‌നി 1,2,3 മിസൈലുകളുടെ ആക്രമണ പരിധി.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ആണവ കമാന്‍ഡ് അതോറിറ്റിയുടെ കര്‍ശനമായ അവലോകനത്തിനു ശേഷമാവും അഗ്‌നി 5ന്റെ കൈമാറ്റം എന്നാണ് പ്രതിരോധ മന്ത്രാലയം നല്‍കുന്ന സൂചന. വിക്ഷേപണവും ഗതിയും നിയന്ത്രിക്കാനുള്ള വിവിധ സംവിധാനങ്ങളും വിജയകരമാണെന്ന് ഇന്നലത്തെ പരീക്ഷണത്തില്‍ നിന്നും വ്യക്തമായി.
2013 സപ്തംബര്‍ 15നായിരുന്നു അഗ്നിയുടെ രണ്ടാമത്തെ പരീക്ഷണം. 2015 ജനുവരി 31ന് മൂന്നാമെത്തയും 2016 ഡിസംബര്‍ 26ന് നാലാമത്തെയും പരീക്ഷണങ്ങള്‍ നടത്തി. 2018 ജനുവരി 18നായിരുന്നു അഞ്ചാമത്തെ പരീക്ഷണം.
















