കേരളത്തില്‍ സിപിഎം നേതൃത്വത്തില്‍ ഒരു ബാലെ ട്രൂപ്പ് ആരംഭിക്കുന്നതാവും നല്ലത്. അത്രയ്‌ക്കുണ്ട് അതില്‍ നടീനടന്മാരുടെ എണ്ണം. ബഡായി ബംഗ്ലാവിന്റെ മുതലാളി എംഎല്‍എയായി അഭിനയിച്ചു തകര്‍ക്കുന്നതിനിടെയാണ് തിരുവനന്തപുരത്ത് വി.കെ. പ്രശാന്ത് എന്ന ചുള്ളന്‍ മേയറുടെ അവാര്‍ഡ് വിന്നിങ് പെര്‍ഫോര്‍മന്‍സ് അരങ്ങേറുന്നത്. പ്രശാന്ത് മുഖക്കുരുവും കുത്തി വീണഭിനയിക്കുന്നതിന്റെ പല ആംഗിളുകളിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ തലസ്ഥാനത്തെ ചര്‍ച്ചാവിഷയം. മീശമാധവനിലെ ഭഗീരഥന്‍ പിള്ളേടെ പിടലിക്കുവീണതുമാതിരി ഒരു കോളറും പിടിപ്പിച്ചാണ് മേയര്‍ പ്രശാന്തിന്റെ ഇപ്പോഴത്തെ കിടപ്പ്. ‘ഇനി കൗണ്‍സിലിന് പോവുമ്പോള്‍ നാട്ടുകാര്‍ പിടലിയേ…’ എന്ന് നീട്ടിവിളിക്കാതിരിക്കാന്‍ പാര്‍ട്ടിക്കാര്‍ തന്നെ നോക്കണം.
പ്രശാന്തിന്റെ ചുറുചുറുക്കുള്ള അഭിനയം കണ്ട് കോള്‍മയിര്‍കൊണ്ട് മുതിര്‍ന്ന കലാകാരന്മാര്‍ നിരവധിയുണ്ട് പാര്‍ട്ടിയില്‍. പണ്ടൊരിക്കല്‍ മുഖമാകെ ചോരയുമൊലിപ്പിച്ച് പാര്‍ട്ടിക്കാരുടെ തോളില്‍ വലിഞ്ഞുകേറി സീനുണ്ടാക്കിയ ഒരു എന്‍.എന്‍. കൃഷ്ണദാസുണ്ടായിരുന്നു പാര്‍ട്ടിയില്‍. ഇപ്പോഴും ഉണ്ടാവണം. ചായം പിടിപ്പിച്ച ചോരച്ചാലാണ് നേതാവിന്റെ മുഖത്ത് ഒലിച്ചിറങ്ങിയതെന്നത് പിന്നാമ്പുറം. പാലക്കാട്ട് പട്ടണത്തില്‍ താമര പൂത്ത കാലത്തിനുശേഷം മൊത്തത്തില്‍ നിരാശനായാണ് കൃഷ്ണദാസിന്റെ നില്‍പ്. തലനരച്ച ടി. ശിവദാസമേനോനും ഇതേ അഭിനയക്കളരിയില്‍ തിരുവനന്തപുരം മേയര്‍ക്ക് ഗുരുവാണ്.
ഭാവാഭിനയത്തില്‍ പ്രശാന്ത് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന് ഇവര്‍ പറഞ്ഞുതരും. ജയിലെന്ന് കേട്ടപാടെ നെഞ്ചുംതല്ലി വീണ പി. ജയരാജന്‍ ധീരസഖാവ് അത്ര ദൂരെയുള്ള കാഴ്ചയൊന്നുമല്ല. ‘അയ്യേ അഭിനയം’ എന്ന് കണ്ടവരും കേട്ടവരുമെല്ലാം ആര്‍ത്തുകൂവിയിട്ടും കണ്ണൂരിസ്റ്റ് ജയരാജന്‍ ഉളുപ്പില്ലാതെ കിടന്ന കിടപ്പ് കിടന്നു. നിലവിളി ശബ്ദമിട്ടുപായുന്ന ആംബുലന്‍സിലേറി തെക്കുവടക്ക് ആശുപത്രികളില്‍ കയറിയുമിറങ്ങിയും കാലം കഴിച്ചു. സിബിഐ, അറസ്റ്റ് എന്നൊക്കെ കേട്ടാല്‍ അപ്പോഴേ കറങ്ങിയടിച്ചുവീഴുന്ന ഇത്തരം മുതലുകള്‍ പാര്‍ട്ടിയുടെ ബാലെ ട്രൂപ്പിന് മുതല്‍ക്കൂട്ടാണ്.
സോളാര്‍ ചാണ്ടിയുടെ ഭരണകാലത്താണ് പി.സി. ജോര്‍ജിന്റെ കുത്തുവാക്കു കേട്ട് ഒരു വിപ്ലവകുമാരന്‍ തലയ്‌ക്ക് കൈയും വച്ച് അലറിക്കരഞ്ഞത്. ‘എനിക്ക് അച്ഛനുണ്ട്, അമ്മയുണ്ട്….’ എന്നൊക്കെയുള്ള ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ വിളിച്ചുകൂവിയാണ് പി. ജയരാജന്‍ ധീരസഖാവിന്റെ അരുമശിഷ്യന്‍ അന്ന് ജനപ്രീതി പിടിച്ചുപറ്റാന്‍ ശ്രമിച്ചത്. കണ്ണൂരിലെ സഖാക്കളാണെങ്കില്‍ ഇപ്പോള്‍ത്തന്നെ ധീരസഖാവിനെ മുന്നില്‍നിര്‍ത്തി ബാലെ ഇറക്കാനുള്ള പ്ലാനിലാണ്.
ഇന്ദ്രചന്ദ്രന്മാരെ പേടിയില്ലാത്ത പിണറായി സഖാവ് ചാനലുകാര്‍ നീട്ടുന്ന മൈക്കിനെപ്പോലും പേടിച്ചാണ് നില്‍പ്. മൈക്ക് കാണുമ്പോള്‍ പാവത്തിന് ബ്രണ്ണന്‍ കോളേജ് വരാന്തയില്‍ ആരാണ്ടൊക്കെ ഊരിപ്പിടിച്ച വാളുമായി നില്‍ക്കുന്നതായാണുപോലും തോന്നുന്നത്. ആ തോന്നല്‍ കലശലാവുമ്പോഴാണ് ‘കടക്ക് പുറത്ത്, മാറി നില്‍ക്കങ്ങോട്ട്’ തുടങ്ങിയ ആജ്ഞകളുമായി അദ്ദേഹം രാജാപ്പാര്‍ട്ട് കളിക്കുന്നത്. ചോദ്യങ്ങളെ പേടി, വാര്‍ത്തകളെ പേടി, കൂടെയുള്ള മന്ത്രിമാരെ പേടി, ഇനിയെങ്ങാന്‍ ദല്‍ഹിയില്‍ നിന്ന് വല്ല ചാനലുകാരും മുഖ്യമന്ത്രിയെ കാണാന്‍ വന്നാല്‍ പിന്നെ ആളെ കിട്ടുകയേ ഇല്ല. ഷംസീര്‍ മുതല്‍ കടകംപള്ളി വരെയുള്ള വമ്പന്മാരെ ഇറക്കി നോക്കിയിട്ടും രക്ഷയില്ല. വിവരമുള്ള ഒരുത്തനും ഈ പാര്‍ട്ടിയിലില്ലേടേയ് എന്ന് ചോദിക്കാന്‍ തോന്നുന്ന പരുവത്തിലാണ് കാര്യങ്ങള്‍.
കള്ളം പറയുന്നതും പ്രചരിപ്പിക്കുന്നതും പണ്ടേ പാര്‍ട്ടിക്ക് ഹരമാണ്. തിരുവനന്തപുരത്ത് കോര്‍പ്പറേഷനില്‍ ബിജെപി 34 ഡിവിഷനില്‍ ജയിച്ച് മുന്നേറിയ കാലം മുതലേ തുടങ്ങിയതാണ് പാര്‍ട്ടി നേതാക്കന്മാര്‍ക്ക് അസ്വസ്ഥത. ആറ് കൗണ്‍സിലര്‍മാര്‍ മാത്രമുണ്ടായിരുന്നിടത്താണ് ആറിരട്ടിയോളം വര്‍ധനവുമായി ബിജെപി തലസ്ഥാനം പിടിക്കാനുള്ള പടയോട്ടത്തിന് ഗതിവേഗം കൂട്ടിയത്. തെരഞ്ഞെടുപ്പ് ജയിക്കുമ്പോള്‍ മേയറാകാന്‍ സിപിഎം ഉഴിഞ്ഞുവെച്ചിരുന്ന നേതാക്കന്മാരൊക്കെ ബിജെപിയുടെ തേരോട്ടത്തില്‍ ഇടറി വീണു. 42 സീറ്റുമായി കഷ്ടിച്ച് കോര്‍പ്പറേഷനിലെ ഏറ്റവും വലിയ കക്ഷിയായതുകൊണ്ട് മാനം കപ്പലുകേറാതെ കാത്തു എന്ന് മാത്രം. ജയിച്ചുവന്നവരുടെ കൂട്ടത്തില്‍ കൊള്ളാവുന്ന നേതാവൊന്നുപോലുമില്ലെന്ന് നാട്ടുകാര്‍ വിളിച്ചുപറയുന്ന അവസ്ഥയായി. അങ്ങനെ കറങ്ങിത്തിരിഞ്ഞൊടുവില്‍ കഴക്കൂട്ടത്തുകാരന്‍ പ്രശാന്തന് നറുക്ക് വീണു. വീണുകിട്ടിയതാണ് കസേരയെന്ന ബോധം പ്രശാന്തിന് വേണ്ടതാണ്.
അതുണ്ടായില്ല. മേയറാവുന്നതിനുമുമ്പ് സിപിഎമ്മിന്റെ കഴക്കൂട്ടം ഏരിയാ കമ്മറ്റിയംഗം, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എന്നിവയാണ് പ്രശാന്തന്‍ വഹിച്ചിരുന്ന മുന്തിയ ചുമതലകള്‍. മേയറുടെയും കൂട്ടരുടെയും വാഴ്ച ആരംഭിച്ചതിനുശേഷം കോര്‍പ്പറേഷന്‍ പ്രഥമ പരിഗണന നല്‍കി നടപ്പാക്കാന്‍ തുനിഞ്ഞത് സാധിച്ചാല്‍ മാസം തോറും ബിജെപിയുടെ ഓഫീസുകള്‍ക്ക് നേരെ അക്രമം നടത്തുക എന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തുനിന്ന് ബിജെപിക്ക് ഒരു എംഎല്‍എ കൂടി ഉണ്ടായതോടെ അക്രമം കലശലായി. ഒ. രാജഗോപാല്‍ എംഎല്‍എയുടെ വാഹനം ആക്രമിക്കുക, ഓഫീസിനുനേരെ കല്ലെറിയുക, ബിജെപി ഓഫീസുകള്‍ തകര്‍ക്കുക, ബിജെപി കൗണ്‍സിലര്‍മാരെ ജാതി പറഞ്ഞ് അധിക്ഷേപിക്കുക തുടങ്ങിയവയായി കലാപരിപാടികള്‍.
മേയറെ മുന്നില്‍ നിര്‍ത്തി ആനാവൂര്‍ നാഗപ്പനും തോറ്റ എംഎല്‍എ വി. ശിവന്‍കുട്ടിയും ഭരിച്ചു തിമിര്‍ക്കുകയാണ് തിരുവനന്തപുരത്ത്. ഫണ്ടുകള്‍, വികസന പദ്ധതികള്‍ എല്ലാം എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ ഡിവിഷനുകളില്‍ മാത്രം. എംപി ഫണ്ടില്‍ നിര്‍മ്മിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകള്‍ പോലും പ്രകാശിക്കാന്‍ അനുവദിക്കില്ലെന്ന പിടിവാശി. ഇരുട്ടിനോടാണ് ഇത്ര ചെറുപ്പത്തിലേ മേയര്‍ പ്രശാന്തിന് പ്രേമം. ചോദ്യം ചെയ്യുന്ന കൗണ്‍സിലര്‍മാര്‍ക്കുനേരെ ഭീഷണി. ആള്‍ക്കൂട്ടത്തിനിടയില്‍ ഗുസ്തിപ്രകടനം. എല്ലാം കഴിഞ്ഞ് ഉടുമുണ്ടില്‍ ചവിട്ടി പടിക്കെട്ടില്‍ വീണപ്പോള്‍ പ്രശാന്ത് നാഗവല്ലിയായി. പിന്നെ ഭാവാഭിനയം. ഒരു മുഖത്ത് ഒരുപാട് മുഖങ്ങള്‍ മിന്നായം പോലെ വന്നുപോയി. കൃഷ്ണദാസും ജയരാജനും മുതല്‍ ശിവന്‍കുട്ടി വരെ… കോര്‍പ്പറേഷനില്‍ നിന്ന് നടന്നിറങ്ങിപ്പോയ പ്രശാന്തിന്റെ പിടലി ഇപ്പോള്‍ അനങ്ങുന്നില്ല.
നെറ്റിയിലുണ്ടായിരുന്ന മുഖക്കുരു ബിജെപിക്കാര്‍ കൂടത്തിന് തല്ലിപ്പൊട്ടിച്ചു. മേയറെ വധിക്കാന്‍ ശ്രമിച്ചതിന് എല്ലാ ബിജെപി കൗണ്‍സിലര്‍മാരെയും അകത്താക്കണമെന്നൊക്കെ ശിവന്‍കുട്ടി മുതല്‍ പിണറായിയും കോടിയേരിയും വരെയുള്ളവര്‍ വിളിച്ചുകൂവുകയാണ്.
ഇപ്പോള്‍ മേയര്‍ വിശ്രമത്തിലാണ്. ഓറഞ്ചും ആപ്പിളും നേന്ത്രപ്പഴവുമായി നേതാക്കള്‍ മേയറെ കാണാന്‍ ക്യൂ നില്‍ക്കുന്നു. വധശ്രമത്തില്‍ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട മഹാനടനെ കാണാന്‍ ഇനി കണ്ണൂരില്‍ നിന്ന് ധീരസഖാവിന്റെ വരവുകൂടിയേ ബാക്കിയുള്ളൂ എന്ന് കേള്‍ക്കുന്നു.
അതുംകൂടിയാവുമ്പോള്‍ കാര്യങ്ങള്‍ ഭദ്രമാവും. അക്രമിച്ചിട്ടും കല്ലെറിഞ്ഞിട്ടും കൊന്നിട്ടും കൊലവിളിച്ചിട്ടും രക്ഷയില്ല. ജനരക്ഷായാത്രയും മഹാറാലിയുമൊക്കെയായി തിരുവനന്തപുരത്തുകാര്‍ മൊത്തത്തില്‍ കാവിക്കൂട്ടത്തൊടൊപ്പം ചേരുമ്പോള്‍ അഭിനയിച്ചെങ്കിലും പിടിച്ചുനില്‍ക്കാനാണ് ആനാവൂരും കൂട്ടരും ശ്രമിക്കുന്നത്. അതിന് മുഖക്കുരു പൊട്ടിയിട്ടാണെങ്കിലും ഒരു രക്തസാക്ഷിയെ കിട്ടുമോ എന്നാണ് ലോകതോല്‍വികളുടെ ആലോചന.
















