മട്ടന്നൂര്‍: കനത്ത മഴയില്‍ വിമാനത്താവള പരിസര പ്രദേശത്തെ നിരവധി വീടുകള്‍ വെള്ളത്തിലായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ വിമാനത്താവളത്തിന്റെ ഒന്നാംഗേറ്റ് ഉപരോധിച്ച് വാഹനങ്ങള്‍ തടഞ്ഞു. ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിലാണ് കാര പേരാവൂര്‍, കാര, കല്ലേരിക്കര ഭാഗങ്ങളിലെ വീടുകളിലേക്ക് ചെളിവെള്ളം ഒഴുകിയെത്തിയത്. കാര പേരാവൂരിലെ സോളി പ്രസാദ്, കല്ലേരിക്കരയിലെ പുനരധിവാസ മേഖലയില്‍ പി. കമല, കെ.ഇ. ഓമന, കൊക്കോടന്‍ കുഞ്ഞിക്കണ്ണന് നമ്പ്യാര്‍ എന്നിവരുടെ വീട്ടുപരിസരത്തേക്കാണ് വെള്ളം കയറിയത്. മൂര്‍ഖന്‍പറമ്പില്‍ നിന്നുള്ള ഡ്രയിനേജ് സംവിധാനത്തിലെ പോരായ്മയാണ് ഇത്തരത്തില്‍ വീടുകളിലേക്ക് ചെളിവെള്ളം കയറുവാനിടയാക്കിയതെന്ന് ആരോപിച്ചാണ് പദ്ധതി പ്രദേശത്തിന്റെ ഒന്നാം ഗേറ്റ് നാട്ടുകാര്‍ ഉപരോധിച്ചത്.
തുടര്‍ന്ന് കിയാല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി താല്‍ക്കാലിക ഡ്രയിനേജ് നിര്‍മ്മിച്ച് പ്രശ്നം താല്‍ക്കാലികമായി പരിഹരിക്കുകയായിരുന്നു. വിമാനത്താവള പ്രദേശത്ത് നിന്നുള്ള മഴവെള്ളം ഒഴുകിയെത്തുന്നത് പരിഹരിക്കുന്നതിന് നിര്‍മ്മിക്കുന്ന തോടുകളില്‍ വെള്ളം കവിഞ്ഞാണ് മറ്റു പ്രദേശങ്ങളിലെ വീടുകളിലും സമീപത്തെ വയലുകളിലും വെള്ളം കയറിയത്. ഇത്തരത്തില്‍ നിരന്തരം പ്രശ്നങ്ങളുണ്ടായിട്ടും ബന്ധപ്പെട്ടവര്‍ പരിഹാരം കാണാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: