സാഹിത്യത്തിലെ ആധുനികതയുടെ ശക്തനായ വക്താവും പ്രയോക്താവുമായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ള. ഉത്തരകേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ചൂടും ചൂരും ആവാഹിച്ചെഴുതിയ ‘സ്മാരകശിലകള്‍’, പുതിയ പ്രതീക്ഷകളും പേറി ജീവിതത്തിന്റെ യാതനാപഥങ്ങള്‍ താണ്ടുന്ന കഥാപാത്രങ്ങളെ ചിത്രീകരിച്ച ‘അലിഗഡിലെ തടവുകാരന്‍’, പ്രവാസജീവിതത്തിന്റെ വൈരുദ്ധ്യാത്മകമായ മാനസികാവസ്ഥ വരച്ചുകാട്ടിയ ‘കന്യാവനങ്ങള്‍’, മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ അകത്തളങ്ങളില്‍ ഉരുവംകൊള്ളുന്ന പൊരുത്തവും പൊരുത്തക്കേടും ചിത്രണം ചെയ്ത ‘മരുന്ന്’, ആത്മകഥാസ്പര്‍ശിയായ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ ‘പരലോകം’- പുനത്തില്‍ കുഞ്ഞബ്ദുള്ളയെ വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനാക്കിയ നോവലുകളാണിവ.
ഫാന്റസിയുടെയും വാസ്തവികതയുടെയും വിചിത്രസംഗമങ്ങളായിരുന്നു പുനത്തിലിന്റെ കഥാപ്രപഞ്ചം. വ്യര്‍ത്ഥതാബോധത്തിന്റെയും അസ്തിത്വചിന്തയുടെയും വേരുകളിലേക്ക് നീങ്ങുന്ന ആഖ്യാനശില്‍പങ്ങളായിരുന്നു പുനത്തിലിന്റെ മാസ്റ്റര്‍പീസുകള്‍. ചടുലവും ഋജുവുമായിരുന്നു എഴുത്തുരീതി. സമൂഹത്തില്‍ നടമാടുന്ന കാപട്യങ്ങള്‍ക്കെതിരെയുള്ള തുറന്നെഴുത്തുകളായിരുന്നു പുനത്തിലിനെ പൊടുന്നനെ ശ്രദ്ധേയനാക്കി തീര്‍ത്തത്. ലൈംഗികാനുഭവങ്ങളുടെ സുതാര്യവും സുന്ദരവുമായ ആവിഷ്‌കാരത്തിലൂടെ പുനത്തില്‍ കുഞ്ഞബ്ദുള്ള കപടസദാചാരവാദികളെ മുറിവേല്‍പിച്ചു. നവഗ്രഹങ്ങളുടെ തടവറ, ഭജനം പാടിയുറക്കിയ വിഗ്രഹങ്ങള്‍, അഗ്നിക്കിനാവുകള്‍, കണ്ണാടിവീടുകള്‍ തുടങ്ങിയ കൃതികള്‍ മലയാളികളുടെ ആസ്വാദനസംസ്‌കാരത്തെതന്നെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്.
പ്രമേയസ്വീകരണത്തിലും പ്രതിപാദനത്തിലും മൗലികത പുലര്‍ത്തിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. സതി, ആകാശത്തിന്റെ മറുപുറം, മുയലുകളുടെ നിലവിളി, നക്ഷത്രവിളക്കുകള്‍, കൃഷ്ണന്റെ രാധ, അകമ്പടിക്കാരില്ലാതെ, ക്ഷേത്രവിളക്കുകള്‍, മലമുകളിലെ കുഞ്ഞബ്ദുള്ള എന്നീ കൃതികള്‍ മലയാളചെറുകഥാസാഹിത്യത്തിന് നവചൈതന്യം സമ്മാനിച്ചു.
പുനത്തിലിന്റെ യാത്രകള്‍, വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍ എന്നീ കൃതികള്‍ യാത്രാവിവരണസാഹിത്യത്തിന്റെ ശക്തിസൗന്ദര്യങ്ങള്‍ പ്രതിഫലിക്കുന്ന കൃതികളാണ്. റഷ്യയും സിങ്കപ്പൂരും മ്യാന്‍മറും ലക്ഷദ്വീപും അമേരിക്കയും കല്‍ക്കട്ടയും അലിഗഡുമൊക്കെ വിടര്‍ന്ന കണ്ണുകളോടെ നോക്കിക്കാണുകയും, തനതായ പുനത്തില്‍ ശൈലിയില്‍ രേഖപ്പെടുത്തുകയും ചെയ്തു ഈ മഹാസഞ്ചാരി.
പുനത്തില്‍ പാചകവിദഗ്‌ദ്ധന്‍ കൂടിയായിരുന്നു. ആസ്വദിച്ചു ഭക്ഷണം പാകം ചെയ്യുകയും, ആവോളം വിളമ്പിക്കൊടുക്കുകയും, രുചിയറിഞ്ഞു ഭുജിക്കുകയും ചെയ്ത ഈ എഴുത്തുകാരന്റെ പാചകക്കുറിപ്പുകള്‍ പുസ്തകരൂപം പ്രാപിച്ചപ്പോള്‍ വായനക്കാര്‍ സഹര്‍ഷം സ്വാഗതം ചെയ്തു. ലോകത്തെങ്ങുമുള്ള ഭക്ഷണം ആസ്വദിച്ചു കഴിക്കുവാന്‍ അവസരം ലഭിച്ചയാളാണ് അദ്ദേഹം. എന്നിരുന്നാലും മലബാറിലെ എരിവും പുളിയും ചേര്‍ന്ന രുചിക്കൂട്ടിനോടായിരുന്നു അദ്ദേഹത്തിന് പെരുത്ത കമ്പം. മദ്യപാനസദസ്സുകളില്‍ നിറഞ്ഞാടുമായിരുന്നു പുനത്തില്‍. വിപുലമായ സൗഹൃദവലയത്തിനുള്ളില്‍ സ്വന്തം ജീവിതത്തെ ആഘോഷിക്കുവാനായിരുന്നു എന്നും ഉത്സാഹം.
ബിജെപി സ്ഥാനാര്‍ത്ഥിയായി പുനത്തില്‍ നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ അവഹേളിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തവര്‍ അനേകമാണ്. ദേശീയതയുടെയും സനാതനധര്‍മത്തിന്റെയും ഭാഗമാണ് താനെന്ന് പ്രഖ്യാപിച്ച് ഇലക്ഷന്‍കാലത്ത് പുനത്തില്‍ നടത്തിയ പ്രസംഗങ്ങള്‍ വോട്ടര്‍മാരെ രസിപ്പിച്ചതും ചിന്തിച്ചതും ആസന്നഭൂതകാല ചരിത്രം. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ കൃത്യനിഷ്ഠതയും അച്ചടക്കവും തന്നെ അത്ഭുതപ്പെടുത്തിയതായി പുനത്തില്‍ പലവട്ടം എഴുതിയിട്ടുണ്ട്, പ്രസംഗിച്ചിട്ടുമുണ്ട്.
മലയാളികളെ പ്രകോപിപ്പിക്കുകയും ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത മഹാനായ കഥാകാരനാണ് കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞത്. മലയാളഭാഷ ഉള്ളകാലം വരെ ആയുസ്സുള്ള ഒട്ടനേകം കഥാപാത്രങ്ങളെ സൃഷ്ടിച്ച ശേഷമാണ് ഈ പ്രതിഭാശാലി വിടപറഞ്ഞത്. തന്റെ ശരീരം അഗ്നിനാളങ്ങളേറ്റുവാങ്ങണമെന്ന് ആഗ്രഹിച്ച പുനത്തിലിന്റെ ഭാവികാലമെങ്കിലും ശരിയായി വിലയിരുത്തപ്പെടട്ടെ. മാതൃകകളെ ചോദ്യംചെയ്ത ധിക്കാരത്തിന്റെ ഉള്‍പ്പൊരുളുകള്‍ അതുവഴി തെളിഞ്ഞുവരട്ടെ. പ്രിയകഥാകാരന് സ്‌നേഹത്തില്‍ കുതിര്‍ന്ന അന്ത്യപ്രണാമം.
(സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് മലയാളവിഭാഗം അധ്യാപകനാണ് ലേഖകന്‍)
















