ജനങ്ങളെ ഇ-സാക്ഷരതയെക്കുറിച്ചു ബോധവാന്‍മാരാക്കുവാന്‍ ഒറ്റ ദിവസംകൊണ്ട് സാദ്ധ്യമായി എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്ന്. ‘ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതിയെക്കുറിച്ചു വാതോരാതെ സംസാരിച്ചിട്ടും ലോകജനതയോടൊപ്പമെത്തണമെങ്കില്‍ നാം ഇ-സാക്ഷരരാകണമെന്നു മാദ്ധ്യമങ്ങളിലൂടെ ആവര്‍ത്തിച്ചിട്ടും അതേക്കുറിച്ചു ഗൗരവപൂര്‍വം ചിന്തിക്കാന്‍ മടികാട്ടിയ ഭാരതജനത ‘ഡിജിറ്റല്‍ കറന്‍സി’യെക്കുറിച്ചു ഒറ്റരാത്രികൊണ്ട് ബോധവാന്മാരായി; നോട്ട് പിന്‍വലിക്കല്‍ പദ്ധതിയിലൂടെ.
ചരിത്രത്തിലെ ഏറ്റവും മഹത്തായ ശുദ്ധീകരണ ദൗത്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ച നോട്ട് പിന്‍വലിക്കല്‍, മറ്റൊരു വിനിമയ മാധ്യമത്തെക്കുറിച്ചു ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ സഹായിച്ചു.
ലോകമെമ്പാടും സര്‍വ്വസാധാരണമായിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ പ്രയാണത്തെ ഉള്‍ക്കൊള്ളുവാന്‍ സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ എന്നൂറ്റം കൊള്ളുന്ന കേരളീയര്‍ പോലും പൂര്‍ണ്ണമായും തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് ഡിജിറ്റല്‍ കറന്‍സി, ഇ-സാക്ഷരതയിലേക്കുള്ള ഓര്‍മ്മപ്പെടുതലായത്.
ഡിജിറ്റല്‍ സംവിധാനത്തിന്റെ കാര്യക്ഷമതയും അഴിമതി രാഹിത്യവും നാം ഇപ്പോള്‍ മനസ്സിലാക്കി തുടങ്ങി. കഴിഞ്ഞ നവംബര്‍ എട്ടിന് പ്രധാനമന്ത്രി തുടങ്ങിവെച്ച പണരഹിത സമ്പദ്ഘടനയിലേക്കുള്ള പ്രയാണം, ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയെ കൂടുതല്‍ ചലനാത്മകമാക്കി.
78 ശതമാനത്തോളം പണസമ്പദ്ഘടന നിലനില്‍ക്കുന്ന ഒരു രാജ്യത്ത്, അനേക കോടികള്‍ നിരക്ഷരരായുള്ള ഒരു രാജ്യത്തു ‘ഡിജിറ്റല്‍ ഇന്ത്യ’ യുടെ പ്രസക്തി എന്തെന്ന് ചിന്തിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ അവരും ഡിജിറ്റല്‍ സമ്പദ്ഘടനയെക്കുറിച്ചും ഡിജിറ്റല്‍ വിദ്യാഭ്യാസത്തെക്കുറിച്ചും സടകുടഞ്ഞെഴുന്നേറ്റു ചിന്തിക്കാന്‍തുടങ്ങി.
കര്‍ഷകരുടെ കൈകളിലുള്ള മൂന്നു കോടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ മാറ്റി റുപെ കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതോടെ, അവര്‍ ഡിജിറ്റല്‍ വിനിമയസമ്പ്രദായത്തെക്കുറിച്ച് എളുപ്പത്തില്‍ മനസ്സിലാക്കി. റൂപേ കാര്‍ഡ് കറന്‍സിക്കു പകരമുള്ള പ്ലാസ്റ്റിക് പണമാണ്. ഇത് കര്‍ഷകര്‍ക്ക് യഥേഷ്ടം എവിടെയും ഉപയോഗിക്കാം.
ഈ നടപടിവഴി കര്‍ഷകരെ ‘ഡിജിറ്റല്‍ ഇന്ത്യ’യിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ആവശ്യമായ ചുവടുവയ്‌പാണുണ്ടായത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍പോലും ഇ-സാക്ഷരതയില്‍ നിന്നും മാറിനില്‍ക്കുന്ന ദയനീയചിത്രം നമുക്കുമുന്നില്‍ ഇപ്പോഴും തെളിഞ്ഞു നില്‍പ്പുണ്ട്.
ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷര സംസ്ഥാനം എന്ന ബഹുമതി നേടിയ നേടിയ കേരളത്തിന് സമ്പൂര്‍ണ്ണ ഇ-സാക്ഷരതയിലേക്കുള്ള ദൂരം അധികമില്ല എന്ന് ഇനിയെങ്കിലും നാം മനസ്സിലാക്കണം. വിശേഷിച്ചും കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരതാ ജില്ലയായി കോട്ടയത്തെ ഉയര്‍ത്തിയ അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്ര ഐ ടി മന്ത്രിയുടെ ചുമതലകൂടി വഹിക്കുമ്പോള്‍ !
ലോകത്തിന്റെ പ്രയാണം ഡിജിറ്റല്‍ യുഗത്തിലേക്കാണെന്നുള്ള യാഥാര്‍ഥ്യം ഇനിയെങ്കിലും നാം മനസ്സിലാക്കണം. ഡിജിറ്റല്‍ യുഗത്തില്‍ മുന്നിലെത്താനുള്ള അവബോധവും വിദ്യാഭ്യാസവും നമുക്കുണ്ട്. കാലം നമുക്കു മുന്നില്‍ തുറന്നുവെച്ചിട്ടുള്ള അനിവാര്യമായ മാറ്റമാണ് ഇ-സാക്ഷരത.
വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം, മാധ്യമങ്ങള്‍, രാഷ്‌ട്രീയം, ഭരണം തുടങ്ങി മാനവ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഒരു ചരടില്‍ കോര്‍ത്തിണക്കാനും പരസ്പരം വിലയിരുത്താനും കഴിയുന്ന ശക്തിയായി ഇ-സാക്ഷരത മാറിയിട്ടുണ്ട്. ഇന്നേവരെ അനുഭവിച്ച വസ്തുതകളില്‍ നിന്നുള്ള മാറ്റമാണ് ഒരു തലമുറയ്‌ക്ക് അത് നല്‍കുന്നതെങ്കില്‍ പുതിയ തലമുറയ്‌ക്ക് അത് പ്രദാനം ചെയ്യുന്നത് സ്വാഭാവിക വികസന-പരിണാമങ്ങളുടെ സദ്ഫലങ്ങളാണ്.
ഡിജിറ്റല്‍ സൗകര്യങ്ങളുടെ അഭൂതപൂര്‍വമായ വളര്‍ച്ചയോടെ, വിദ്യാഭ്യാസ സമ്പ്രദായങ്ങളിലും മാറ്റങ്ങള്‍ വരികയാണ്. ഡിജിറ്റല്‍ വിദ്യാഭ്യാസം, വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂറ്റന്‍ കെട്ടിടങ്ങളും ക്യാപിറ്റേഷന്‍ ഫീയും ശുപാര്‍ശകളും കോഴയും ഇല്ലാത്ത ഒരുലോകത്തേക്കാണ് പുതിയതമുറയെ കൊണ്ടുപോകുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിങ്, ഡീപ് ലേര്‍ണിങ് തുടങ്ങിയ ആധുനിക രീതികള്‍ വരുമ്പോള്‍ ഭാവിതലമുറയുടെ മുന്നില്‍ നിരക്ഷരരായ നോക്കി നില്‍ക്കേണ്ട അവസ്ഥ കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നവര്‍ നേരിടേണ്ടിവരുന്ന ദുരന്തമായി മാറും.
വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല, തൊഴില്‍, സാമ്പത്തിക, വാണിജ്യമേഖലകളിലെ പ്രവര്‍ത്തനങ്ങള്‍, ശാസ്ത്ര-സാങ്കേതിക ഗവേഷണരംഗം, രാഷ്‌ട്രീയം, സര്‍ക്കാര്‍ സംവിധാനം, എന്നിങ്ങനെ അനേകം മേഖലകളില്‍ ഡിജിറ്റല്‍ സംവിധാനം ഉണ്ടാക്കാന്‍ പോകുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണമെങ്കില്‍ ഇ-സാക്ഷരതയിലേക്കുള്ള യാത്ര നാം വേഗത്തിലാക്കണം.
കേരളത്തെ സമ്പൂര്‍ണ്ണ ഇ-സാക്ഷര സംസ്ഥാനമാക്കുവാന്‍ അല്‍ഫോന്‍സ് കണ്ണന്താനം പോലൊരുമന്ത്രിക്ക് എളുപ്പത്തില്‍ കഴിയും. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെക്കുറിച്ചും സാക്ഷരതാപ്രസ്ഥാനത്തെക്കുറിച്ചും ഏറെ അറിയാവുന്ന അദ്ദേഹത്തിന് ഒരു ചരിത്ര ദൗത്യമായി അതേറ്റെടുക്കാവുന്നതേയുള്ളൂ.
















