കണ്ണൂര്‍: നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അലൂമിനിയം ഫാബ്രിക്കേഷന്‍ മേഖലയിലെ തൊഴിലാളികള്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നത് സര്‍കാരിന്റെ ആനുകൂല്ല്യങ്ങളൊന്നുമില്ലാതെ. നാല്പത് വര്‍ഷത്തോളമായി കേരളത്തില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്കുകള്‍ സജീവമായിട്ട്. ഏകദേശം ഒരുലക്ഷത്തോളം പേര് ഇതുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത്രയധികം പേര് ജോലിചെയ്യുന്ന മേഖലയെ പൂര്‍ണ്ണമായും അവഗണിക്കുന്ന നിലപാടാണ് കേരളത്തില്‍ മാറിമാറി അധികാരത്തില്‍ വരുന്ന ഇടത്-വലതു സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ക്ഷേമനിധി ആനുകൂല്യങ്ങള്‍ പോലും അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളികള്‍ക്ക് നിഷേധിക്കുകയാണ്. നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട് ഇതര തൊഴിലാളികള്‍ എന്ന നിലക്ക് ക്ഷേമനിധിയില്‍ അംഗങ്ങളാമെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഭൂരിപക്ഷം പേര്‍ക്കും ആനുകൂല്ല്യങ്ങള്‍ ലഭിക്കുന്നില്ല.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന് ഭാരവാഹികള്‍ തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. തൊഴിലാളികള്‍ ക്ഷേമനിധി ഓഫീസില്‍ പോയാല്‍ ഇതുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നാണ് പറയുന്നത്. അലൂമിനയം ഫാബ്രിക്കേഷന്‍ പ്രത്യേക തൊഴിലായി റേഷന്‍ കാര്‍ഡില്‍ പോലും രേഖപ്പടുത്തുന്നില്ല. ജോലി സമയത്ത് അപകടങ്ങളുണ്ടായാല്‍ ഏതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരത്തിനും ഇവര്‍ അര്‍ഹരല്ല. ഇപ്പോള്‍ അസോസിയേഷന് നല്കുന്ന ധനസഹായം മാത്രമാണ് തൊഴിലാളികളുടെ ആശ്വാസം. നിര്‍മ്മാണ മേഖലയുടെ ഭാഗമായി ഒഴിച്ചുകൂടാന്‍ പറ്റാത്ത ആലൂമിനിയം ഫാബ്രിക്കേഷന്‍ മേഖലയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്കി തൊഴിലാളികള്‍ക്ക് അര്‍ഹിക്കുന്ന ആനുകൂല്ല്യം ലഭ്യമാക്കണമെന്നതാണ് അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: