കൊച്ചി: അത്യാസന്ന രോഗികള്‍ക്ക് കാരുണ്യ ബെനവലന്റ് പദ്ധതി പ്രകാരം സഹായം നല്കുന്നതില് സംസ്ഥാന സര്‍ക്കാറിന്റെ ഇരട്ടത്താപ്പ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്ന അത്യാസന്ന രോഗികളുടെ അപേക്ഷയില്‍ രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമ്പോള്‍, സ്വകാര്യ ആശുപത്രികളിലെ അത്യാസന്ന രോഗികളുടെ അപേക്ഷകള്‍ക്ക് ഒന്നരമാസത്തോളം കാലതാമസം വരുത്തുകയാണ്.
സര്‍ക്കാര്‍ സംവിധാനത്തില്‍ മെച്ചപ്പെട്ട ചികിത്സയില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയ രോഗികള്‍ക്കാണ് സര്‍ക്കാര്‍ നടപടി ദുരിതമായത്.
അര്‍ബുദം, വൃക്കരോഗം, ഹൃദ്രോഗം, തലച്ചോര്‍ സംബന്ധമായ രോഗം, കരള്‍ രോഗം, ഹീമോഫീലിയ തുടങ്ങിയവയുടെ ചികിത്സയ്ക്ക് പരമാവധി മൂന്നു ലക്ഷം രൂപവരെയാണ് കാരുണ്യ പദ്ധതി പ്രകാരം സഹായം നല്‍കുന്നത്. ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്കും മൂന്നുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്കുമാണ് സഹായം. ജില്ലാ ലോട്ടറി ഓഫീസുകള്‍ വഴിയാണ് ഇതിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
എന്നാല്‍, അപേക്ഷ സമര്‍പ്പിച്ച അടിയന്തര ശസ്ത്രക്രിയയും ചികിത്സയും വേണ്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ സഹായം വിവിധ നടപടിക്രമങ്ങള്‍ പറഞ്ഞ് വൈകിപ്പിക്കുകയാണ്.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ അപേക്ഷ ആര്‍എംഒ തലത്തിലുള്ള കമ്മിറ്റി കൂടിയശേഷമേ പരിഗണിക്കൂ. കമ്മിറ്റി അംഗീകരിച്ചശേഷം കളക്ടറുടെ അനുമതിയും വേണം. മാസത്തില്‍ രണ്ടുദിവസം ഇതിനായി യോഗം ചേരണമെന്നാണ് വ്യവസ്ഥ. എന്നാല്‍, പലപ്പോഴും ഇത് പാലിക്കാറില്ല. രോഗികളുടെ എണ്ണമേറിയതും അപേക്ഷകളില്‍ നടപടിയെടുക്കുന്നതിനും കാലതാമസമുണ്ടാകുന്നുണ്ട്.
കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് മാരകരോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കാനായി 2011-12 ബജറ്റില്‍ ധനമന്ത്രി കെ.എം. മാണിയാണ് യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് പദ്ധതി ആവിഷ്കരിച്ചത്. ആദ്യകാലങ്ങളില്‍ ഒട്ടേറെ രോഗികള്‍ക്ക് ഇത് ആശ്വാസകരമായിരുന്നു. എന്നാല്‍, ഇടത് സര്‍ക്കാര്‍ വന്നതോടെ പദ്ധതി പ്രകാരം പണം നല്കുന്നതില് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.
അടിയന്തര ചികിത്സ ആവശ്യമുള്ളവരുടേതൊഴികെയുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ അപേക്ഷ വൈകിപ്പിക്കുന്നതും ഇതിന്റെ ഭാഗമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: