അനൂപ്.ജി
കോട്ടയം : പകര്‍ച്ചവ്യാധികള്‍ പൊട്ടിപുറപ്പെട്ട സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍.
ആവശ്യത്തിന് ഫണ്ടില്ലാത്തതും മഴയത്ത് മാലിന്യ നീക്കം ഫലപ്രദമാകാത്തതുമാണ് കാരണം. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ ഏറെ കൊട്ടിഘോഷിച്ചാണ് ജില്ലയില്‍ ശുചീകരണം ആരംഭിച്ചത്. കളക്ടറേറ്റും പരിസരവും ശുചീകരിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ പ്രവര്‍ത്തനം മന്ദഗതിയിലായി. ഫണ്ടില്ലാതെ കാനയും തോടും എങ്ങനെ ശുചിയാക്കുമെന്നാണ് ജനപ്രതിനിധികള്‍ ചോദിക്കുന്നത്. കനത്ത മഴയ്‌ക്ക് ശേഷം വെള്ളമിറങ്ങിയ സ്ഥലങ്ങളില്‍ മാലിന്യകൂമ്പാരമാണ്. താഴ്ന്ന പ്രദേശങ്ങളിലാണ് പ്രശ്‌നം രൂക്ഷം. ഇത് രോഗ സാധ്യത വര്‍ധിപ്പിക്കുകയാണ്.
തദ്ദേശസ്ഥാപനങ്ങള്‍ക്ക് ശുചീകരണത്തിന് മതിയായ ഫണ്ട് ലഭ്യമാക്കാത്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ഒരോ വാര്‍ഡിനും 25,000 രൂപ വീതമാണ് അനുവദിക്കുന്നത്. ഇതില്‍ 10,000 രൂപ ദേശീയ ഗ്രാമീണ ദൗത്യ മിഷനില്‍ നിന്നും 10,000 സംസ്ഥാന സര്‍ക്കാരുമാണ് കൊടുക്കേണ്ടത്. 5,000 രൂപ അതാത് തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതമാണ്. എന്നാല്‍ സര്‍ക്കാരിന്റെ മുഴുവന്‍ വിഹിതവും ലഭിക്കത്തതാണ് ശുചീകരണം താളം തെറ്റിച്ചത്.
ശുചീകരണം പ്രവര്‍ത്തനം നടത്താതെ രോഗ നിയന്ത്രണം സാധ്യമല്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ജില്ലയില്‍ പനി, ഡെങ്കി ബാധിതരുടെ എണ്ണത്തില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടില്ല. ഇന്നലത്തെ ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം 1273 പേരാണ് പനി ബാധിച്ച് ചികിത്്‌സ തേടിയത്. 13 പേര്‍ ഡെങ്കിലക്ഷണങ്ങളോടെയും ചികിത്സയ്‌ക്ക് വന്നു. 30ന് 1335പേരാണ് പനിക്കും 14 പേര്‍ ഡെങ്കിയ്‌ക്കും ചികിത്സ തേടി. 29ന് 1456 പേര്‍ക്ക് പനിയും 11 ആളുകള്‍ക്ക് ഡെങ്കിയും ബാധിച്ചു.പകര്‍ച്ച വ്യാധികള്‍ പൊട്ടിപുറപ്പെട്ട് രണ്ട് മാസം കഴിഞ്ഞിട്ടും ദിവസവും ശരാശരി 1000 ത്തോളം പേര്‍ക്ക് പകര്‍്ച്ചപനിയും 10 മുതല്‍ 15 പേര്‍ക്ക് വീതം ഡെങ്കിയും ബാധിക്കുന്നുണ്ട്്. ഇപ്പോള്‍ ജില്ലയില്‍ ഡെങ്കിബാധിരുടെ എണ്ണം 250തോളമായി. സ്വകാര്യ ആശൂപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം ലഭ്യമല്ലാത്തതിനാല്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയായിരിക്കാമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.
മഴശക്തിപ്രാപിച്ചതോടെ മാലിന്യങ്ങള്‍ അഴുകാന്‍ തുടങ്ങിയത് സ്ഥിതി ഗുരുതരമാക്കിട്ടുണ്ട്. ഇത് രോഗവാഹകരായ കൊതുകിന്റെ പ്രജനനത്തിന് സഹായിക്കും. ഇതേ നില തുടര്‍ന്നാല്‍ രോഗനിയന്ത്രണത്തിന് സമയമെടുക്കുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. മലയോര മേഖലയില്‍ ഡെങ്കിക്ക് കടിഞ്ഞാണിടാന്‍ കഴിയാത്തത് കൊതുകിന്റെ വര്‍ധിച്ച സാന്ദ്രത മൂലമാണ്. ഇത് കുറയ്‌ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
















