ആത്മാന്വേഷണത്തിന്റെ പാതയില്‍ ബ്രഹ്മചര്യത്തിന്റെ പങ്ക് നിര്‍ണ്ണായകമാണ്. കല്യാണം കഴിക്കാതെ ജീവിക്കുന്നതാണു ബ്രഹ്മചര്യം എന്ന് പൊതുവേ ആളുകള്‍ കരുതാറുണ്ട്. പക്ഷേ അതല്ല വസ്തുത. ഇന്നത്തെക്കാലത്ത് കല്യാണം കഴിക്കാതെ ‘ലിവിംഗ് ടുഗെതര്‍ ‘ വ്യവസ്ഥയില്‍ ജീവിക്കുന്ന അനേകം പേരുണ്ട്. എന്നുവെച്ച് അവര്‍ ബ്രഹ്മചാരികളാവുന്നില്ലല്ലോ.
വൈദികപാരമ്പര്യത്തില്‍ നിന്നാണ് ഈ പദം നാം കേട്ടുപരിചയിക്കുന്നത്.
വ്യക്തിയുടെ ജീവിതത്തെ നാല് ഘട്ടങ്ങളായി നാല് ആശ്രമങ്ങളായി തരം തിരിച്ചിരിക്കുന്നതില്‍ ആദ്യത്തേതാണ് ബ്രഹ്മചര്യം. വിവാഹത്തിനു മുന്‍പ് ( കൗമാരം മുതല്‍ നവയൗവനം വരെ ) വേദപഠനവും ചിട്ടയായ അനുഷ്ഠാനങ്ങളുമായി സ്ത്രീസമ്പര്‍ക്കമില്ലാതെ കഴിയുന്ന വിദ്യാര്‍ത്ഥിജീവിതമാണത്. ഉപനയനം എന്ന ചടങ്ങോടുകൂടിയാണ് ആണ്‍കുട്ടികള്‍ ഈ ജീവിതം ആരംഭിക്കുന്നത്.
വേദങ്ങളും ചിട്ടകളും ചടങ്ങുകളും പഠിച്ച് പിന്നെ അവര്‍ വിവാഹിതരാവുന്നു. അതാണ് രണ്ടാമത്തെ ഘട്ടമായ ഗൃഹസ്ഥാശ്രമം. ഗൃഹസ്ഥജീവിതത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഒഴിഞ്ഞാല്‍ വാനപ്രസ്ഥം വരുന്നു. അത് സന്ന്യാസത്തിലേക്ക്, ആഗ്രഹങ്ങളെല്ലാം കളഞ്ഞ് മോക്ഷപ്രാപ്തി എന്ന ലക്ഷ്യത്തിലേക്ക്, നയിക്കേണ്ടുന്നതാണ്. ഈ ക്രമീകരണം വലിയ ഒരാദര്‍ശത്തെ സാക്ഷാല്‍ക്കരിക്കാനായിരുന്നുവെങ്കിലും ഒട്ടും ജനകീയമല്ലാത്ത ചടങ്ങുകള്‍ മാത്രമായിട്ടാണ് ഇപ്പോഴിത് സമൂഹത്തില്‍ അവശേഷിക്കുന്നത്.
ഈശ്വരപ്രാപ്തി മോഹിക്കുന്നവര്‍ ജീവിതത്തിലുടനീളം പാലിക്കുന്ന ആന്തരികമാര്‍ഗ്ഗമാണ് ബ്രഹ്മചര്യം. ശ്രീകൃഷ്ണന്‍ നൈഷ്ഠികബ്രഹ്മചാരിയായിരുന്നു എന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. പതിനാറായിരത്തിയെട്ട് ഭാര്യമാരുണ്ടായിരുന്നു എന്ന കഥയുമുണ്ട്. ആത്മശക്തി നേടുന്ന വ്യക്തി ഏതവസ്ഥയിലും ബ്രഹ്മമാര്‍ഗ്ഗത്തില്‍ ചരിക്കുന്നു എന്നര്‍ത്ഥം. ബ്രഹ്മം എന്ന് നമ്മള്‍ വിളിക്കുന്ന പരമ്പൊരുളിനെ അറിയാനായി അവനവന്റെ സത്തയിലേക്ക് ഇറങ്ങിച്ചെല്ലുക എന്ന ലക്ഷ്യത്തോടെ അവനവനെ പരീക്ഷണവസ്തുവാക്കുകയാണ് ബ്രഹ്മചാരി ചെയ്യുന്നത്. ആത്മാര്‍ത്ഥതയോടെ ഈ വഴി പിന്തുടരുന്നവര്‍ എല്ലാം ഈശ്വരനില്‍ സമര്‍പ്പിച്ച് ജപധ്യാനങ്ങളിലും ഉചിതമായ കര്‍മ്മങ്ങളിലും വ്യാപൃതരാവുന്നു.
ഈശ്വരസാക്ഷാത്കാരമെന്ന ആശയം മാത്രം മനസ്സില്‍ വെച്ച് ലളിതജീവിതം നയിക്കുന്നു. ഇതില്‍ നിന്ന് ‘ വീര്യലാഭം ‘ ഉണ്ടാകും ആത്മവീര്യം തന്നെ. അതില്‍ നിന്ന് വാക്കിന്റെ ശക്തി കിട്ടും. ഓര്‍മ്മയും ജാഗ്രതയുമുണ്ടാകും. ഈശ്വരലാഭത്തിനായി ആത്മാന്വേഷികളായി ഈശ്വരശക്തിയെ ഉപാസിച്ച് ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന സ്ത്രീകളുമുണ്ട്. പുരുഷ സംസര്‍ഗ്ഗം വന്നുപെട്ടാല്‍ അവരുടെ പുണ്യോര്‍ജ്ജം നഷ്ടപ്പെടുകയും ഉപാസനാശക്തി ചോര്‍ന്നുപോകയും ചെയ്യുമെന്നാണു കേട്ടിട്ടുള്ളത്. വിവാഹിതരായ സ്ത്രീകളില്‍ പാതിവ്രത്യവും (പുരുഷന്മാരില്‍ ഏകപത്‌നീവ്രതവും) ഈശ്വരോപാസനയും ഒത്തുകൊണ്ടുപോകുന്നതിനെ ബ്രഹ്മചര്യമായിത്തന്നെ കാണാം. ഈ വഴിക്ക് മുന്നേറുന്നവരില്‍ അവനവന്റെ ധ്യാനജീവിതത്തില്‍ മാത്രം ശ്രദ്ധ ചെലുത്തി പോകാനായിരിക്കും ചിലരുടെ നിയോഗം. മറ്റുള്ളവരെ സഹായിക്കാന്‍ നിയോഗമുള്ളവരില്‍ പലര്‍ക്കും ഭൗതികലോകവും മറുലോകങ്ങളുമായുള്ള ( അങ്ങനെയൊക്കെ ഉണ്ടെന്നാണു കണ്ടറിഞ്ഞവരില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്) ബന്ധങ്ങളെക്കുറിച്ച് അറിവുണ്ടാകും. ആ അറിവ് ഉപയോഗിച്ച് അവര്‍ക്ക് പ്രവര്‍ത്തിക്കേണ്ടിയും വരും. വലിയ ത്യാഗികള്‍ക്കേ അതൊക്കെ കഴിയൂ.
ഒരനുഭവസ്ഥ പറഞ്ഞ സംഭവം ഓര്‍മ്മ വരുന്നു. തൊണ്ണൂറുകളുടെ ആദ്യം. അന്ന് അവര്‍ സ്‌കൂളില്‍ പഠിക്കുകയാണ്. കോട്ടയത്തു നിന്ന് ( പൂഞ്ഞാര്‍ ആണെന്നു തോന്നുന്നു ) തിരുവനന്തപുരത്ത് ഗുരുവിനെ ( നവജ്യോതി ശ്രീ കരുണാകരഗുരു ) കാണാന്‍ മാതാപിതാക്കളോടൊപ്പം ഇടയ്‌ക്ക് വരും. അങ്ങനെ ആശ്രമത്തില്‍ എത്തിയ ഒരു ദിവസം. പകല്‍ മുഴുവന്‍ കാത്തിരുന്നിട്ടും ഈ കുടുംബത്തിന് ഗുരുസന്നിധിയില്‍ ചെല്ലാനൊത്തില്ല. രാത്രി വളരെ വൈകിയാണ് ഗുരു ഇവരെ കാണാന്‍ സമയം കണ്ടെത്തിയത്. മറ്റൊരു കുടുംബത്തെ കൂടി ഒപ്പം വിളിപ്പിച്ചിരുന്നു. പതിനൊന്നു മണി കഴിഞ്ഞുകാണും. ഗുരു രണ്ടുകുടുംബങ്ങളുടെയും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് സംസാരിച്ചുകൊണ്ടിരുന്നു.
ഇതിനിടക്ക് പൊടുന്നനെ ഗുരു അവരോടു പറഞ്ഞു: ‘ എന്തെങ്കിലും ശബ്ദം കേട്ടാല്‍ പേടിക്കരുത്. ‘ പറഞ്ഞുതീര്‍ന്നില്ല കറന്റു പോയി. എല്ലാവരും നിശ്ശബ്ദരായി, ആകാംക്ഷയോടെ നിന്നു. രണ്ടുമൂന്നു നിമിഷം കടന്നു കാണും. ആ ഹാളിന്റെ ജനാലയ്‌ക്ക് പുറത്ത് വളരെ അടുത്താണെന്ന് തോന്നി ഉച്ചത്തിലുള്ള ഭയജനകമായ പൈശാചികമായ ഒരലര്‍ച്ച ഉയര്‍ന്നു. ഏതോ മിന്നല്‍ പ്രഹരം ഏറ്റതുപോലെ അതിദയനീയമായ വേദനയില്‍ നിന്നാണതു പുറപ്പെട്ടതെന്ന് തോന്നി. അത് അതിവേഗം അകന്ന് വായുവില്‍ ലയിച്ചും പോയി. ഒട്ടും താമസിക്കാതെ കറന്റ് വന്നു. ഒന്നും സംഭവിക്കാത്തതുപോലെ ഗുരു അവരുമായുള്ള സംഭാഷണം തുടരുകയും ചെയ്തു. എന്താണുണ്ടായതെന്ന് ഗുരുവിനോട് ചോദിക്കാനുള്ള ധൈര്യം ആര്‍ക്കുമുണ്ടായില്ല.
ശ്രീനാരായണഗുരുവിന്റെ ദൈവചിന്തനം എന്ന ഗദ്യകൃതിയില്‍ വായുലോകനിവാസികളെ പറ്റി പ്രതിപാദിക്കുന്നുണ്ട്. വായുലോകനിവാസികളുടെ സമാന്തരലോകങ്ങള്‍ നാരായണഗുരു കണ്ടറിഞ്ഞിരുന്നു എന്ന് വെളിപ്പെടുത്തുന്ന ഹ്രസ്വകൃതിയാണു ദൈവചിന്തനം.
















