പാലാ: പൂവരണി മഹാദേവക്ഷേത്രത്തിലെ ‘ആചാരമല്ലാത്ത ആറാട്ട്’ ഈ വര്‍ഷവും നടന്നു. ക്ഷേത്രത്തെ അതിരിട്ടൊഴുകുന്ന മീനച്ചില്‍ തോട് കനത്ത മഴയില്‍ ആര്‍ത്തലച്ചുവന്ന് ഭഗവാന്റെ പാദാരവിന്ദങ്ങളില്‍ തീര്‍ത്ഥമാകും. കനം വച്ചുവരുന്ന വെള്ളം ഒടുവില്‍ ഭഗവാന്റെ ശിരസ്സോളമെത്തി ആറാടിക്കും. ഇതോടെ നാട്ടിലെ തോരാമഴ ശമിക്കും.
അറിവുവെച്ചപ്പോള്‍ മുതല്‍ പൂവരണിക്കാര്‍ കാണുന്ന അനുഭവമാണിത്. ചൊവ്വാഴ്ച രാത്രിയും ഈ അനുഭവം ആവര്‍ത്തിച്ചു. കനത്ത മഴയില്‍ മീനച്ചില്‍ തോട് വൈകിട്ടോടെ കര കവിഞ്ഞു. ക്ഷേത്രത്തില്‍ ദീപാരാധന കഴിഞ്ഞയുടന്‍ മീനച്ചില്‍ തോട് പൂവരണി ക്ഷേത്രത്തിന്റെ അങ്കണത്തിലേക്ക് പാഞ്ഞുകയറി.
നടപ്പന്തലും ആനക്കൊട്ടിലും കടന്ന് നാലമ്പലത്തിനുള്ളിലേക്കും ശ്രീകോവിലിലേക്കും വെള്ളമെത്തി. പീഠത്തോടു ചേര്‍ന്ന നിലവിളക്കിലെ അവസാന തിരി മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി കെടുത്തിയ ഉടന്‍ വിഗ്രഹത്തിലേക്ക് പ്രകൃതിയുടെ ആറാട്ടുവെള്ളമെത്തി. തണുപ്പുള്ള വെള്ളത്തില്‍ മഹാദേവനൊരു മുങ്ങിക്കുളി. പതിനഞ്ചുമിനിറ്റോളം നീണ്ട ആറാട്ട് കഴിഞ്ഞ് വെള്ളമിറങ്ങി. ഇതോടെ അതുവരെ തുള്ളിക്കൊരുകുടം പെയ്ത മഴ തോര്‍ന്നു തുടങ്ങി. വീണ്ടും ശ്രീകോവിലില്‍ പൂജയുടെ തിരി തെളിഞ്ഞു.
അനുഷ്ഠാന പ്രകാരം പൂവരണി മഹാദേവന്റെ ആറാട്ട് മകരത്തിരുവാതിര നാളിലാണ്. അന്ന് മീനച്ചിലാറ്റിലെ പാലാക്കയത്തിലാണ് ആറാട്ടുത്സവം നടക്കുന്നത്. എന്നാല്‍ മഴയുടെ കാഠിന്യമനുസരിച്ച് വര്‍ഷത്തില്‍ മൂന്നു തവണവരെ ഭഗവാന്‍ ആറാടിയ അനുഭവമുണ്ടെന്ന് മേല്‍ശാന്തി നെല്ലാല ഇല്ലം ശങ്കരന്‍ നമ്പൂതിരി പറഞ്ഞു.
ഭഗവാന് ‘മഴയാറാട്ട് ‘നടക്കാത്ത വര്‍ഷം നാട്ടില്‍ എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമെന്നും ഭക്തജനവിശ്വാസം. ക്ഷേത്രം പുതുക്കിപ്പണിത് മീനച്ചില്‍ തോടിന് സംരക്ഷണ ഭിത്തി കെട്ടിയെങ്കിലും തേവര്‍ക്ക് പ്രകൃതി ഒരുക്കുന്ന ഈ ആറാട്ടിന് ഇതൊന്നും തടസ്സമായിട്ടേയില്ല.
















