ഇടുക്കി: വണ്ടിപ്പെരിയാറില്‍ ദമ്പതികള്‍ കള്ളനോട്ടുമായി പിടിയിലായ കേസില്‍ നോട്ടടിക്കുന്ന യന്ത്രമടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഇടുക്കി പോലീസ് ബെംഗളൂരു, സെക്കന്തരാബാദ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നോട്ടടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അടക്കമുള്ളവ പിടികൂടിയത്. കേസില്‍ ഇതുവരെ 42 ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്.
ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത മൂന്ന് ലക്ഷം രൂപ വിലയുള്ള അത്യാധുനിക സ്ക്രീന്‍ പ്രിന്റര്‍, മഷി, കാനന്‍ കളര്‍ പ്രിന്റര്‍, കമ്പ്യൂട്ടര്‍, 33 ജിഎസ്എം പേപ്പര്‍, ലാമിനേഷന് യന്ത്രം, ഡിജിറ്റല്‍ ഗോള്‍ഡ് ഫോയില്‍ പ്രിന്റര്‍, പകുതി പ്രിന്റ് ചെയ്ത പേപ്പറുകള്‍, നോട്ടുകള്‍ ഒട്ടിക്കാനുപയോഗിച്ചിരുന്ന പ്ലാസ്റ്റിക് കൂടുകളും അയണ്‍ബോക്സും തുടങ്ങി 38 സാധനങ്ങളാണ് പിടിച്ചെടുത്തത്.
കേസിലെ പത്താം പ്രതി ചാവക്കാട് സ്വദേശി അഫ്സറി(24) നെയും പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. സംഭവത്തില്‍ 20 ലധികം പേര് ഉള്‍പ്പെട്ടതായാണ് ഇടുക്കി എസ് പി കെ ബി വേണുഗോപാല്‍ നല്കുന്ന വിവരം. ഇതില്‍ പത്തോളം പ്രതികള്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുന്നുണ്ട്.
കേസില്‍ ഉള്‍പ്പെട്ട നാല് പ്രതികള്‍ നിരീക്ഷണത്തിലാണെന്നും മൂന്ന് സ്ത്രീകളും സംഘത്തില്‍ ഉള്‍പ്പെട്ടതായും എസ് പി പറഞ്ഞു. കേസിലെ മുഖ്യ പ്രതി നെടുങ്കണ്ടം കല്‍കൂന്തല്‍ കിഴക്കേതില്‍ സുനില്‍കുമാര്‍(രമേശ്) പത്ത് വര്‍ഷമായി വ്യാജനോട്ട് പ്രിന്റ് ചെയ്യുന്നതായാണ് പോലീസ് നല്കുന്ന വിവരം. ഇയാള്‍ എട്ടോളം കേസുകളില്‍ പ്രതിയുമാണ്.
കൂട്ടുപ്രതി അണക്കര പുറ്റടി കടിയന്‍ കുന്നില്‍ രവീന്ദ്രന് ആറോളം കേസുകളിലെ പ്രതിയാണെന്നും മൂന്ന് മാസം മുമ്പാണ് ഇയാള്‍ സമാന കേസില്‍ ജയിലില്‍ നിന്ന് ഇറങ്ങിയതെന്നും എസ് പി പറഞ്ഞു. 5 കോടി രൂപയുടെ വ്യാജനോട്ടുകള്‍ പ്രിന്റ് ചെയ്യാനുള്ള സാധനങ്ങളാണ് പിടിച്ചെടുത്തത്.
ഒരു ലക്ഷം രൂപയുടെ ഒറിജിനല്‍ നോട്ട് കൊടുക്കുമ്പോള്‍ 4 ലക്ഷം രൂപയുടെ കള്ളനോട്ട് കൊടുക്കുന്നതായിരുന്നു ഇവരുടെ രീതി. ഇതിനായി 15000 രൂപയില്‍ താഴെ മാത്രമാണ് ചെലവ് വന്നിരുന്നത്. നോട്ട് പിന്‍വലിച്ച ശേഷം രണ്ട് കോടിയുടെ കള്ളനോട്ട് വിപണിയില്‍ ഇതുവരെ ഇറക്കിയതായാണ് വിവരം. ഒരു മാസം 50 ലക്ഷം രൂപയുടെ വരെ പ്രിന്റിങ് ഇവര്‍ നടത്തിയിരുന്നു. 500 രൂപ നോട്ട് മാത്രമാണ് നിലവില്‍ പ്രിന്റ് ചെയ്തിരുന്നത്. 2000 രൂപയുടെ നോട്ട് അടിക്കാനുള്ള ശ്രമം നടത്തി വരികയായിരുന്നു.
ഓരോ തവണവും നോട്ടില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തി ഒറിജിനലിനോട് കിടപിടിക്കുന്ന രീതിയിലാണ് പ്രിന്റിങ് നടത്തിയിരുന്നത്. സാധാരണക്കാരന് തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയിലാണ് കള്ളനോട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പഴയ 1000 രൂപയുടെ നോട്ടുകള്‍ വന്‍ തോതില്‍ ഇവര്‍ വിപണിയില്‍ എത്തിച്ചിരുന്നതായും പോലീസ് സ്ഥീരികരിക്കുന്നുണ്ട്. സംസ്ഥാനത്ത് പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലിയ കള്ളനോട്ട് ശൃംഖലയാണ് വലയിലായത്. കേസിലെ മുഖ്യ പ്രതികളെല്ലാം മലയാളികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: