ദാനം മേടിക്കുന്നവന്‍ നന്നാകട്ടെ എന്നതിലും കൂടുതല്‍ ദാനം കൊടുക്കുന്നവന് നല്ലതുവരട്ടെ എന്നാണ് അകത്തെ വിചാരം. സര്‍വാണി സദ്യക്ക് ആളുകള്‍ പാളയുമായി വന്നെത്തിയില്ലെങ്കില്‍ ‘എന്തൊരു ഗതികേടാണ്’ എന്നു പറഞ്ഞു സങ്കടപ്പെടുന്ന ‘ദാനശീലര്‍’ ഇന്നുമുണ്ട്. വാസ്തവത്തില്‍ അതില്‍ സന്തോഷിക്കുകയല്ലെ വേണ്ടത്. പക്ഷെ ദരിദ്രരുടെ കണ്ണുനീര്‍ തുടയ്‌ക്കുന്നതിനു പകരം സ്വന്തം കണ്ണില്‍നിന്നു ആനന്ദാശ്രു പൊഴിക്കാനാണ് അവര്‍ക്ക് താല്‍പര്യം. ഇവിടെ സല്‍പ്രവൃത്തി ചെയ്യുന്നവനും അതുകൊണ്ടുദ്ദേശിക്കുന്ന ഫലം കൈക്കൊള്ളുന്നവനും ഒരേ ആളാണ്. അതിന് നിന്നുകൊടുക്കുന്ന ഒരു മാധ്യമം അഥവാ കാറ്റലിട്ടിക് ഏജന്റ് മാത്രമാണ് ഭൗതികതലത്തിലെ ഭോക്താവ്.
ഇവിടെ ഫലിതസമ്രാട്ടായ സഞ്ജയന്‍ പറഞ്ഞ കഥ ഓര്‍ക്കുന്നത് വളരെ പ്രയോജനകരമായിരിക്കും. ഒരിക്കല്‍ അദ്ദേഹം തന്റെ ചെറുപ്പത്തിലെ, പിശുക്കിന് പേരുകേട്ട, ഉറ്റ ചങ്ങാതിയെ കൊല്ലങ്ങള്‍ക്കുശേഷം കണ്ടുമുട്ടി. കുശലങ്ങള്‍ കഴിഞ്ഞ് അയാള്‍ സഞ്ജയനെ സല്‍ക്കാരത്തിന് ക്ഷണിച്ചു. മികച്ച ഹോട്ടലില്‍ കൊണ്ടുപോയി വയറുനിറയെ വേണ്ടതെല്ലാം കഴിപ്പിച്ചു. കൂട്ടുകാരന് ഇടക്കാലത്തു വന്നുചേര്‍ന്ന അദ്ഭുതാവഹമായ മാറ്റത്തില്‍ സഞ്ജയന്‍ സന്തോഷിച്ചു. പുറത്തിറങ്ങി അവര്‍ പഴയ കാര്യങ്ങള്‍ അയവിറക്കി. സഞ്ജയന്‍ സുഹൃത്തിന്റെ ഔദാര്യത്തിന് നന്ദി പറഞ്ഞു. ഹൃദയം തുറന്നു അനുമോദിക്കുകയും ചെയ്തു. അപ്പോള്‍ മറുപടിയായി അയാള്‍ പറഞ്ഞു: ”സഞ്ജയ, കാര്യം മറ്റൊന്നാണ്. എനിക്ക് എന്തു ചെയ്തിട്ടും മാറാത്ത വയറ്റുനോവുണ്ടായി. ഗത്യന്തരമില്ലാതെ ഒടുവില്‍ ജ്യോത്സ്യനെ കണ്ട് ഏറ്റവും നീചനായ ഒരാള്‍ക്ക് വയറുനിറയെ ആഹാരദാനം ചെയ്യണമെന്ന് ഒഴി കണ്ടു. ഞാന്‍ കണ്ടത് പണ്ടേ മുതല്‍ പരിചയമുള്ള തന്നെയാണ്…’ പിന്നെ കാളിയതു സഞ്ജയന്റെ വയറാണ്. കഥയുടെ സാരാംശം ഗ്രഹിക്കുക.
പിശുക്കന്‍ ശ്രദ്ധിച്ചത് പഴയ കൂട്ടുകാരനെ സന്തോഷിപ്പിക്കാനായിരുന്നില്ല. അയാളെ കരുവാക്കി സ്വന്തം നോവുമാറ്റാനായിരുന്നു. അതുപോലെയാണ് വൈയക്തികത ശീലമാക്കി നടത്തപ്പെടുന്ന സര്‍വജനോപകാര പരിപാടികള്‍. സാമാജിക പുണ്യത്തിനു പകരം വൈയക്തികപുണ്യമാണ് അവിടെ ഉന്നം.
അതുകൊണ്ട് നമ്മുടെ സമൂഹത്തില്‍ ദാനധര്‍മങ്ങള്‍ അഭംഗുരം തുടര്‍ന്നുവെങ്കിലും നിസ്വാര്‍ത്ഥഭാവം വികസിച്ചു വികസിച്ചു ജനനന്മക്കുവേണ്ടി സ്വയമുഴിഞ്ഞുവച്ച കര്‍മയോഗികളായ മിഷണറിമാര്‍ സൃഷ്ടിക്കപ്പെട്ടില്ല. രന്തിദേവന്‍, ശാന്തിദേവന്‍, പ്രഹ്ലാദന്‍ എന്നിവരെപ്പോലെ സമാജത്തിന് കൈവരുന്ന ഐശ്വര്യവും സുഖവും സമൃദ്ധിയും പുണ്യമെന്നു കരുതി, കാളിദാസന്റെ ഭാഷയില്‍ (സ്വസുഖ നിരഭിലാഷാഃ ഖിദ്യസേ ലോക ഹേതോഃ) സ്വന്തം സുഖത്തില്‍ യാതൊരു അഭിലാഷവുമില്ലാതെ ജനങ്ങളുടെ കാര്യത്തിനുവേണ്ടി കഷ്ടപ്പെടുന്നവര്‍ ഉയര്‍ന്നുവന്നില്ല.
ഇവിടെയാണ് ക്രിസ്ത്യന്‍ മിഷണറിമാര്‍ നമ്മെ മറികടന്നത്. ഇന്ന് മുട്ടിനും മുഴക്കാലിനും കാണുന്ന ക്രിസ്ത്യ മര്‍സിനറമാരെ- Mercenary-യല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ‘മാതാ’ ച പാര്‍വതീദേവി പിതാ ദേവോ മഹേശ്വരഃ, ബാന്ധവാഃ ശിവഭക്താശ്ച സ്വദേശോ ഭുവനത്രയം’ എന്നു ശ്രീശങ്കരന്‍ എഴുതിയത് ഹിന്ദുക്കള്‍ വൈയക്തികതയുടെ കണ്ണാടിവച്ചു വായിച്ചെങ്കില്‍ ക്രിസ്ത്യാനികള്‍ കണ്ണടവച്ചുച വായിച്ചു. ‘ബാന്ധവഃ യേശു സ്വദേശം ഭുവനത്രയം’ എന്നുദ്ധരിച്ച് അവര്‍ ലോകം മുഴുക്കെ പോകാനൊരുങ്ങി.
യേശുഭക്തന്മാരുടെ ബന്ധുസമൂഹം സൃഷ്ടിക്കാന്‍ കച്ചകെട്ടിയിറങ്ങി. വളരെയധികം സേവനപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. നാമുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍ അവര്‍ ശ്രദ്ധിച്ചത് സാമാജിക പുണ്യത്തെക്കുറിച്ചാണ്. ഈ അളവുകോല്‍ വച്ച് നാം ആദ്യകാല ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാല്‍ നിശ്ചയമായും നമുക്ക് അനുകരണീയമായ പലതും അതില്‍നിന്ന് പഠിക്കാനുണ്ടാകും.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന് (തുടരും)
















