സംസ്ഥാനത്തെ ആദ്യത്തെ സ്വാശ്രയ സ്ഥാപനം ഇന്ന് സമരഭൂമിയാണ്. പ്രിന്‍സിപ്പല്‍ രാജിവക്കണമെന്നും, അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും, ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ആരംഭിച്ച വിദ്യാര്‍ത്ഥി സമരം തുടരുകയാണ്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പീഡനങ്ങളും, സിപിഎമ്മിന്റെ ഒത്താശയോടെ വിവാദഭൂമിയിലാണ് അക്കാദമി കെട്ടിപ്പൊക്കിയിരിക്കുന്നതെന്ന സത്യവും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന നിലപാട് സ്വീകരിച്ച എബിവിപി സമരമുഖത്ത് സജീവമാണ്.
ഉപസമിതി റിപ്പോര്‍ട്ട്
ഇന്റേണലും ഹാജറും വിദ്യാര്‍ത്ഥി പീഡനങ്ങളും അഫിലിയേഷനും ഭൂവിനിയോഗവും ട്രസ്റ്റിന്റെ സാധുതയും വിവാദങ്ങളുടെയും സംശയങ്ങളുടെയും നിഴലിലാണ്. മുന്‍പും നിരവധി പ്രശ്നങ്ങള്‍ ക്യാമ്പസില്‍ ഉണ്ടായിരുന്നെങ്കിലും സമീപകാലത്താണ് പ്രതിഷേധത്തിന് ഐക്യസ്വരം ഉയരുന്നത്. ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഒമ്പത് അംഗ ഉപസമിതിയെ സിന്‍ഡിക്കേറ്റ് യോഗം നിയോഗിച്ചു. ഉപസമിതി റിപ്പോര്‍ട്ട് സമരക്കാര്‍ പറഞ്ഞതെല്ലാം ശരിവച്ചു എന്നുമാത്രമല്ല, അഞ്ച് വര്‍ഷത്തേക്ക് ഡീ ബാര്‍ ചെയ്യണമെന്ന് ശുപാര്‍ശ ചെയ്യുകയുമുണ്ടായി. തെറ്റായ ഭരണ രീതി, ഗുരുതരമായ ഭരണവീഴ്ച്ച മുതലായവയായിരുന്നു സമിതി കണ്ടെത്തിയത്. സമിതിക്ക് മുമ്പാകെ മൂന്നു വര്‍ഷത്തെ ഹാജര്‍ റിപ്പോര്‍ട്ട് നല്‍കാനോ നിലവിലുള്ള അദ്ധ്യാപക ലിസ്റ്റ് നല്‍കാനോ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ തയ്യാറായില്ല.
ദളിത് പിഡനങ്ങളും തടവറ ജീവിതവും
പേരൂര്‍ക്കട സ്റ്റേഷന് എസ്ഐക്ക് മുമ്പാകെ വിവേക്, സെല്വന് എന്നീ വിദ്യാര്‍ത്ഥികള്‍ കലാലയത്തിലെ ദളിത് വിവേചനങ്ങള്‍ക്കെതിരെയും, തങ്ങളെ ലക്ഷ്മി നായര്‍ ജാതീയമായി അധിക്ഷേപിച്ചു എന്ന് സൂചിപ്പിച്ചും പരാതി കൊടുത്തു. അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റ് വേണമെന്നും, വെള്ളയമ്പലം എസ്സി-എസ്ടി ഹോസ്റ്റലില്‍ പ്രവേശനം വേണമെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. എസ്സി-എസ്ടി വിഭാഗത്തിലുള്ള അബിന്‍ എന്ന വിദ്യാര്‍ത്ഥിയെ ഒരിക്കല്‍ അസുഖം വന്നപ്പോള്‍ ആശുപത്രിയിലാക്കിയത് അബിന്‍ നായര്‍ എന്ന് പേരുമാറ്റിയായിരുന്നു. ഹോസ്റ്റലിലും ജാതി വിവേചനം നിലനില്ക്കുന്നു. ഫീസ് അടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ പത്ത് എസ്സി-എസ്ടി വിദ്യാര്‍ത്ഥികളെയാണ് ഒഴിവാക്കിയത്. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ നിരവധി പരാതികളാണ് നല്‍കിയിരിക്കുന്നത്. സ്വാതന്ത്ര്യ നിഷേധത്തിന്റെ അങ്ങേയറ്റമാണ് ഹോസ്റ്റല്‍. വേണ്ടത്ര സൗകര്യമോ സുരക്ഷയോ ഇല്ല. ലക്ഷ്മി നായരുടെ മകന്റെ കാമുകിയാണത്ര ഹോസ്റ്റല്‍ ഭരിക്കുന്നത്.
മുന്‍പും നിരവധി പ്രശ്നങ്ങള്‍
മാനേജ്മെന്റിനും ലക്ഷ്മി നായര്‍ക്കും എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ലോ അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ എബിവിപി പ്രവര്‍ത്തകനും മുന്‍ സെനറ്റ് മെമ്പറുമായ മഹേഷ് ചന്ദ്രനും, മുന്‍ എസ്എഫ്ഐ നേതാവ് അഡ്വ. ആദര്‍ശും നടത്തിയത്. 2012 ല്‍ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റ കാലത്ത് പ്രമുഖ ചാനലിലെ കുക്കറി ഷോക്കുവേണ്ടി പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതിനെതിരെ ആദര്‍ശ് പരാതി കൊടുത്തിരുന്നു. അന്ന് മാനേജ്മെന്റില്‍നിന്നും പാര്‍ട്ടിയില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് ആദര്‍ശ് നേരിട്ടത്. മഹേഷ് ചന്ദ്രന്റെ അനുഭവവും മറിച്ചല്ല. ലോ അക്കാദമിയിലെ പ്രശ്നങ്ങള്‍ സെനറ്റില്‍ സംസാരിച്ച മഹേഷിനെ എതിര്‍ക്കാന്‍ അന്ന് ലക്ഷ്മി നായര്‍ക്കൊപ്പം എസ്എഫ്ഐയും മുന്നില്‍ നിന്നു. 2005 ല്‍ ലക്ചറര്‍ ആയിരുന്ന സമയത്ത് ലക്ഷ്മി നായര്‍ക്കെതിരെ പരാതി പറഞ്ഞതിന് വിദ്യാര്‍ത്ഥികളെ ഗുണ്ടകളെ വിട്ട് ആക്രമിച്ച ചരിത്രവും ഉണ്ട്.
വിവാദമായ ഭൂമിയും ട്രസ്റ്റും
ലോ അക്കാദമിയിരിക്കുന്ന 11 ഏക്കര്‍ 41 സെന്റ് സ്ഥലം പി.എസ്. നടരാജ പിള്ളയുടെതായിരുന്നു. രാജാവിനെതിരെയും ബ്രിട്ടീഷ് ഭരണത്തിനെതിരെയും സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അദ്ദേഹത്തിന്റെ ഭൂമി സര്‍ക്കാര്‍ കണ്ടുക്കെട്ടി.
1968 ലാണ് ഈ ഭൂമി ലോ അക്കാദമിക്ക് മൂന്ന് വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കിയത്. അന്ന് കൃഷി മന്ത്രിയായിരുന്ന എം.എന്‍. ഗോവിന്ദന് നായര്‍ മണലൂര്‍ എംഎല്‍എയായിരുന്ന എന്‍.ഐ. ദേവസ്സിക്കുട്ടിക്ക് നിയമസഭയില്‍ നല്കിയ മറുപടിയില്‍ പറഞ്ഞത്, ഗവര്‍ണര്‍ ചീഫ് പേട്രണും മുഖ്യമന്ത്രി പേട്രണും റവന്യൂ മന്ത്രി കെ.ആര്. ഗൗരി, വിദ്യാഭ്യാസ മന്ത്രി സി. എച്ച്. മുഹമ്മദ് കോയ, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ അംഗംങ്ങളുമായ ട്രസ്റ്റിനാണ് ഭൂമി കൈമാറുന്നത് എന്നാണ്. എന്നാല്‍ പില്ക്കാലത്ത് ആ ട്രസ്റ്റ് ഒരു കുടുംബത്തിന് കൂടുതല്‍ പ്രാതിനിധ്യമുള്ള ഒന്നായി മാറി. 1971ന് കഴിഞ്ഞ ഭൂമിയുടെ പാട്ടക്കാലവധി 1976 ല്‍ മുപ്പത് വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു. അത് കരുണാകരന് 1985 ല്‍ ട്രസ്റ്റിന് സ്വന്തമാക്കി കൊടുത്തു.
1972 ല്‍ ഡയറക്റ്റ് പേയ്മെന്റ് എഗ്രിമെന്റില്‍ അന്ന് നിലവിലുള്ള എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒപ്പുവച്ച് എയ്ഡഡ് ആയി മാറിയപ്പോള്‍ ആ എഗ്രിമെന്റില്‍ നിന്ന് ലോ അക്കാദമി വിട്ടുനിന്നു. കേരളത്തില്‍ തന്നെ ഭൂമി അസൈന്‍ ചെയ്തു നല്‍ക്കപ്പെട്ടിട്ടുള്ള ഏക അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം ലോ അക്കാദമിയാണ്.
ഭൂമിസംബന്ധമായ രേഖകള്‍ കൈവശമില്ലെന്നാണ് ഇപ്പോള്‍ സര്‍വ്വകലാശാലാ പറയുന്നത്. 11.49 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാരിനെ കബളിപ്പിച്ച് കൈവശം വച്ചിരിക്കുന്നത്. സര്‍ക്കാര്‍ പ്രതിനിധികള്‍ അംഗങ്ങളായുള്ള ട്രസ്റ്റ് പിന്നീട് എങ്ങനെ കുടുംബ ട്രസ്റ്റായി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. ട്രസ്റ്റ് പിന്നീട് സൊസൈറ്റിയായി രൂപാന്തരം പ്രാപിച്ചു. വിദ്യാഭ്യാസം, സാങ്കേതികം എന്ന തണ്ടപ്പേരില്‍ അനുവദിച്ചെന്നു പറയുന്ന ഭൂമി മറ്റൊരാവശ്യത്തിനും ഉപയോഗിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ ഉണ്ടായിട്ടും അവ ലംഘിച്ച് ഫ്ളാറ്റും ഹോട്ടലും വീടും നിര്‍മ്മിക്കുകയാണ് ചെയ്തത്. പ്രശ്നങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ലോ അക്കാദമിയില്‍ റവന്യൂവകുപ്പ് നടത്തിയ പരിശോധനയില്‍ ഭൂമി തരംമാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.
ലോ അക്കാദമിക്കായി സര്‍ക്കാര്‍ നല്കിയ ഭൂമി വാണിജ്യ അടിസ്ഥാനത്തിലാക്കാന് മാനേജ്മെന്റ് ശ്രമം നടത്തിയിരുന്നു. ലോ അക്കാദമിയില്‍ നിലവിലുള്ള പല കെട്ടിടങ്ങള്‍ക്കും നഗരസഭയുടെ അനുമതിയില്ല. റീസര്‍വ്വേ 725/1,726/4 നമ്പരുകളിലായുള്ള 4.67 ഹെക്ടറാണ് നിലവില്‍ ലോ അക്കാദമിക്കായി അനുവദിച്ചിരിക്കുന്നത്. ഈ റീസര്‍വ്വേ നമ്പരിലുള്ള വസ്തുക്കളും കെട്ടിടങ്ങളുമെല്ലാം വിദ്യാഭ്യാസ (സാങ്കേതികം) ഗണത്തില്‍ ഉള്ളതാണ്. എന്നാല്‍ നഗരസഭ കുടപ്പനക്കുന്ന് സോണല്‍ ഓഫീസില്‍ എ2 3743/16, എ2/4811/16 എന്നീ രണ്ട് ഫയലുകള്‍ മുഴുവന്‍ അക്കാദമി ഭൂമി ‘വിദ്യാഭ്യാസ ആവശ്യം’ എന്നത് ‘വാണിജ്യാടിസ്ഥാന’ത്തിലേക്ക് മാറ്റിനല്‍കാനുള്ള അപേക്ഷകളും നീക്കുപോക്കുകളുമാണ്. ഭൂമി കൈമാറ്റവും അക്കാദമിയുടെ പേരില്‍ സ്റ്റാച്യുവിലുള്ള ഭൂമിയില്‍ ഫ്ളാറ്റ് പണിതതും അന്വേഷണ വിധേയമാക്കണം.
അഫിലിയേഷനും ലക്ഷ്മിയുടെ യോഗ്യതയും
സര്‍വ്വകലാശാലയുടെ അംഗീകാരത്തിനായി ലോ അക്കാദമി അപേഷിച്ചിട്ടുപോലുമില്ലന്ന് അഫിലിയേഷന് പ്രശ്നത്തില്‍ അക്കാഡമിക്കെതിരെ 35 വര്‍ഷം മുമ്പ് സുപ്രിം കോടതിവരെ കേസ് നടത്തിയ കൊച്ചിയിലെ അഭിഭാഷകന് ഡോ. വിന്‍സന്റ് പറയുന്നു. അംഗീകാരം വ്യക്തമാക്കുന്ന രേഖകള്‍ കാണില്ലെന്നാണ് ഇപ്പോള്‍ സര്‍വ്വകലാശാല പറയുന്നത്.
പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ നിയമബിരുദം സംശയത്തിന്റെ നിഴലിലാണ്. അവരുടെ എല്‍എല്‍ബി പ്രവേശനം ചട്ടവിരുദ്ധമാണെന്നാണ് കണ്ടെത്തല്‍.
അവസാനവര്‍ഷ എല്‍എല്‍ബിക്ക് പഠിക്കുമ്പോള്‍ത്തന്നെ ലക്ഷ്മി നായര്‍ ലോ അക്കാദമിയില്‍ ചരിത്രവിഭാഗത്തില്‍ ഗസ്റ്റ് അധ്യാപികയായി. ഇതിനിടെ ആന്ധ്രയിലെ വെങ്കിടേശ്വര സര്‍വകലാശാലയില്‍നിന്ന് ഹിസ്റ്ററി എംഎ പാസായി. രണ്ടു കോഴ്സിന് പഠിച്ചാല്‍ കേരള സര്‍വകലാശാലാ നിയമപ്രകാരം ഇവിടെ പഠിച്ച കോഴ്സ് റദ്ദാകും. കേരള സര്‍വ്വകലാശാല വിസി ജെ.വി. വിളനിലത്തിനെതിരെ വിദ്യാര്‍ത്ഥി സമരം കത്തിനിന്ന 1990 കളില്‍ സിന്‍ഡിക്കേറ്റ് അംഗമായിരുന്നു ലക്ഷ്മി നായരുടെ അച്ഛനും ലോ അക്കാഡമി ഡയറക്ടറുമായ ഡോ. എന്‍. നാരായണന് നായര്‍. ഭരണസ്തംഭനം മുതലെടുത്ത് മകള്‍ക്ക് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയെടുത്തെന്നാണ് പറയുന്നത്. അന്ന് സര്‍വ്വകലാശാല നിയമ വകുപ്പ് മേധാവിയും ഡീനും അമ്മാവന് എന്‍. കെ. ജയകുമാറായിരുന്നു. ലക്ഷ്മി നായരുടെ പ്രിന്‍സിപ്പല്‍ നിയമനം സര്‍വ്വകലാശാല അംഗീകാരം ഇല്ലാതെയെന്ന് സിന്‍ഡിക്കേറ്റംഗമായിരുന്ന ജോണ്സണ് എബ്രഹാം പറയുന്നു.
മാര്‍ക്ക് ദാനവും തിരിമറികളും
ലക്ഷ്മിനായരുടെ ഭാവി മരുമകള്‍ക്ക് മാര്‍ക്ക് ദാനം നല്‍കിയെന്ന് തെളിഞ്ഞു കഴിഞ്ഞു. പഠനത്തില്‍ മുന്നില്‍ നിന്ന ഒരു വിദ്യാര്‍ത്ഥി സര്‍വ്വകലാശാലയില്‍ റീവല്യൂവേഷനു നല്കിയപ്പോള് ‘മരുമകളുടെ’ ഒന്നാം റാങ്ക് മൂന്നാം റാങ്കായി തീര്‍ന്നു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിന് ലോ അക്കാദമിയില്‍ നിന്ന് പ്രത്യേക പരിഗണന ലഭിച്ചിരുന്നു.
വിവാദമായ പണപ്പിരിവ്
ഇക്കഴിഞ്ഞ നോട്ട് പിന്‍വലിക്കല്‍ കാലത്താണ് വിദ്യാര്‍ത്ഥികളുടെ പേരില്‍ പിരിച്ചെന്നുപറഞ്ഞ് രണ്ട് കോടി രൂപ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചു. നോട്ട് നിരോധനത്തിനുശേഷം രണ്ട് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. സുവര്‍ണ്ണ ജൂബിലിക്ക് 937 കുട്ടികളില്‍ നിന്ന് 8000 രൂപ വീതം പിരിച്ചെടുത്തെന്നാണ് അക്കാദമിയുടെ വിശദീകരണം. എന്നാല്‍ ഫണ്ടിലേക്ക് പണം നല്‍കിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. നിക്ഷേപിച്ച രണ്ട് കോടി രൂപ വെളുപ്പിച്ചതാണെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു. സേവന നികുതി വെട്ടിച്ചെന്ന പരാതിയില്‍ ആദായ നികുതി വകുപ്പിന്റെ മറ്റൊരന്വേഷണവും ലക്ഷ്മി നായര്‍ നേരിടുന്നുണ്ട്.
ടോംസ് കോളജിന്റെ അഫിലിയേഷേന് പ്രശ്നത്തിലും ഇ.പി. ജയരാജന്റെ മന്ത്രി വിവാദത്തിലും നടപടികള്‍ വേഗത്തിലാക്കിയ ഭരണകൂടം അക്കാദമി വിഷയത്തില്‍ നിലപാട് സ്വീകരിക്കാതെ പിന്‍വലിയുന്നത് ലക്ഷ്മി നായര്‍ക്കും മനേജ്മെന്റിനും പാര്‍ട്ടിയുടെ ഉന്നതതലത്തിലുള്ള ബന്ധമാണ് സൂചിപ്പിക്കുന്നത്. സമരം മുപ്പതു ദിവസമാകുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതി പ്രശ്നപരിഹാരത്തിന് മുന്‍കൈയെടുക്കാതെ മാനേജ്മെന്റിന്റെ പിടിവാശിക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നതിന്റെ കാരണം ഇതാണ്.
അക്കാദമിയില്‍ എസ്എഫ്ഐയുടെ സമരം പ്രഹസനമായിരുന്നു. സമരം തുടങ്ങി നാലാം ദിവസമാണ് എസ്എഫ്ഐ സമരമുഖത്ത് വന്നത്. പ്രിന്‍സിപ്പലിന്റെ രാജിയാവശ്യപ്പെട്ട് മറ്റു വിദ്യാര്‍ഥി സംഘടനകള്‍ സമരത്തിനിറങ്ങിയപ്പോള്‍ എസ്എഫ്ഐ ഒപ്പം ചേര്‍ന്നിരുന്നില്ല. ഒരേ ആവശ്യങ്ങളുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുമിച്ച് ഒരുവശത്ത് സമരം നടത്തിയപ്പോള്‍ എസ്എഫ്ഐ ഐക്യത്തില്പ്പെടാതെ പിന്മാറി. മാനേജ്മെന്റും മന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളാണ് എസ്എഫ്ഐ സ്വീകരിച്ചത്. മന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ മന്ത്രി മാനേജ്മെന്റിന്റെ ഭാഗം ചേര്‍ന്ന് സംസാരിച്ച് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയത് സര്‍ക്കാരും മാനേജ്മെന്റും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയായിരുന്നു. അക്കാദമിയിലെ വിദ്യാര്‍ത്ഥികള ജാതിപ്പേരു പറഞ്ഞ് വിളിച്ചതിന് തെളിവുണ്ടായിരുന്നിട്ടും പ്രതിക്ക് ഭരണകൂടം സമ്പൂര്‍ണ്ണ സംരക്ഷണമാണ് ഒരുക്കിയത്. ഭൂമി വിഷയത്തിലും സിപിഎം- മാനേജ്മെന്റ് ഒത്തുകളിയാണ്.
സമരം ശക്തമാകുകയാണ്. വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കൊപ്പം വ്യവസ്ഥകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ നല്കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്ന കാര്യത്തിലും തീരുമാനം ഉണ്ടാക്കണമെന്നാണ് എബിവിപിയുടെയും സമരക്കാരുടെയും നിലപാട്. ലക്ഷ്മി നായര്‍ രാജിവക്കണമെന്ന സമരക്കാരുടെ ആവശ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോ അക്കാദമി ചെയര്മാന് കെ.അയ്യപ്പന് പിള്ള രാജിവച്ചുകഴിഞ്ഞു. ഇനിയൊരിക്കലും അക്കാദമിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകരുതെന്നും നെഹ്റു കോളജിലെ വിഷ്ണുവിന്റെ സംഭവം അക്കാദമിയില്‍ ആവര്‍ത്തിക്കരുതെന്നുമാണ് സമര സംഘടനകള്‍ പറയുന്നത്. രാഷ്ട്രീയ ലാഭം മുന്‍നിര്‍ത്തി സമരം നിര്‍ത്തിയവരെ ഒറ്റുകാരെന്ന് ചരിത്രം സംബോധന ചെയ്യുമ്പോള്‍ ഐതിഹാസികമായ സമരമുന്നേറ്റത്തിന് നേതൃത്വം കൊടുത്ത എബിവിപിയെ വിദ്യാര്‍ത്ഥി സമൂഹം അംഗീകരിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: