പുതിയ വിദ്യാലയ വര്‍ഷത്തിന്റെ ആരവം മുഴങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പുതിയ പുസ്തകങ്ങളും പുത്തന്‍ വേഷങ്ങളും നിറയെ പ്രതീക്ഷകളുമായി സ്‌കൂളുകളിലേക്കെത്തുന്ന കുട്ടികള്‍. അവരെ സ്വീകരിക്കാന്‍ വിദ്യാലയങ്ങള്‍ അണിഞ്ഞൊരുങ്ങുന്നു. പുതിയതായി സ്‌കൂളുകളിലെത്തുന്നത് നാലുലക്ഷത്തോളം കുരുന്നുകളാണ്. വീടുകളിലെ അന്തരീക്ഷത്തില്‍ നിന്ന് ആദ്യമായി വിദ്യാലയങ്ങളിലേക്കെത്തുന്ന കുട്ടികള്‍ക്ക് അനുയോജ്യമായ വിദ്യാലയ അന്തരീക്ഷമുണ്ടാകണം.
കുട്ടികളെ സ്വീകരിക്കാന്‍ വിപുലമായ പരിപാടികളാണ് സര്‍ക്കാര്‍ തലത്തില്‍ ഒരുക്കുന്നത്. ഓരോ വിദ്യാലയത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നു. ആദ്യമായി സ്‌കൂളിന്റെ പടികടന്നെത്തുന്നവരെ പൂക്കളും മധുരവും നല്‍കി സ്വീകരിക്കുന്നു. സ്‌കൂള്‍ അന്തരീക്ഷം ആഹ്ലാദകരമാക്കുകയാണ് ലക്ഷ്യം.
പഠനം ആയാസരഹിതവും പ്രസക്തവുമാക്കുകയെന്ന സര്‍ക്കാര്‍ നയം വാക്കുകളിലൊതുങ്ങരുത്. പഠനം പീഡനമാകാതിരിക്കാനുള്ള നടപടികള്‍ക്കാണ് പ്രാമുഖ്യം നല്‍കേണ്ടത്. വലിയ ചുമടും താങ്ങി സ്‌കൂളിലേക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ ദയനീയാവസ്ഥ പലതവണ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തതാണ്. എടുക്കാനാകാത്ത ഭാരവും ചുമന്നാണ് ഓരോ വിദ്യാര്‍ത്ഥിയും സ്‌കൂളിലേക്കെത്തുന്നത്. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. വളഞ്ഞ നട്ടെല്ലുമായി വളര്‍ന്നുവരുന്ന തലമുറയാണ് പുസ്തകങ്ങളുടെ അമിതഭാരം ചുമക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
പുസ്തകങ്ങളുടെ ഭാരം കുറയ്‌ക്കാന്‍ സര്‍ക്കാര്‍ നടപടികളാരംഭിച്ചത് ശുഭസൂചനയാണ്. പുസ്തകം മൂന്നു ഭാഗങ്ങളാക്കാനുള്ള തീരുമാനം നല്ലതുതന്നെ. അതൊടൊപ്പം മറ്റുമാര്‍ഗ്ഗങ്ങളും സ്വീകരിക്കണം. എല്ലാ ദിവസവും ഉപയോഗിക്കുന്ന പഠനോപകരണങ്ങള്‍ സ്‌കൂളില്‍ തന്നെ സൂക്ഷിക്കാനുള്ള സംവിധാനമാണ് ഉണ്ടാകേണ്ടത്.
സര്‍ക്കാര്‍ സ്‌കൂളുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുമെന്ന മനോഹര വാഗ്ദാനമായിരുന്നു ഇടതുമുന്നണി സര്‍ക്കാര്‍ ജനങ്ങള്‍ക്കുമുന്നില്‍ വച്ചത്. ഭരണത്തിലേറി വര്‍ഷം ഒന്നു കഴിഞ്ഞിട്ടും വിരലിലെണ്ണാവുന്ന സ്‌കൂളുകള്‍ പോലും ആ നിലവാരത്തിലായില്ല. രണ്ടാം വര്‍ഷത്തിലെങ്കിലും അതിനുള്ള നടപടികളുണ്ടാകണം. രാജ്യാന്തര നിലവാരമുള്ള സര്‍ക്കാര്‍ സ്‌കൂളുകളുണ്ടാകുകയും അവിടെനിന്ന് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുകയും ചെയ്താല്‍ സ്വകാര്യ സ്‌കൂളുകളുടെ കൊള്ളയില്‍ നിന്ന് കേരളം മോചിതമാകും.
സംസ്ഥാനത്ത് സ്മാര്‍ട്ട് ക്ലാസ്മുറികളുണ്ടാക്കുമെന്നാണ് സര്‍ക്കാരിന്റെ മറ്റൊരു വാഗ്ദാനം. പാഠ്യപദ്ധതി നവീകരണവും സര്‍ക്കാരിന്റെ അജണ്ടയാണ്. മുമ്പ് ഒന്നാം ക്ലാസില്‍ എത്തിയിരുന്ന കുട്ടികള്‍ ആദ്യപാഠമായി പഠിച്ചിരുന്നതൊന്നുമല്ല ഇന്നത്തെ പാഠ്യപദ്ധതി. ‘തറ, പറ, പന’ എന്നും ”കുഞ്ചിയമ്മക്ക് അഞ്ച് മക്കളാണേ…അഞ്ചാമനോമന കുഞ്ചുവാണേ…” എന്നും മറ്റും പഠിപ്പിച്ച പാഠങ്ങള്‍ ഇന്ന് പുസ്തകങ്ങളിലില്ല. കാലാന്തരത്തില്‍ വരുന്ന മാറ്റം പുസ്തകങ്ങളെയും ബാധിച്ചു. മാറ്റം എന്തായിരുന്നാലും അത് കുട്ടികളുടെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനാകണം.
ഈ വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ മലയാളം പഠനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അത് നിയമമാക്കി. നല്ലതു തന്നെ. എന്നാല്‍ സംസ്ഥാനത്തെ നിരവധി സിബിഎസ്ഇ സ്‌കൂളുകളില്‍ ഇത് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കഴിയണം. മാതൃഭാഷ പഠിപ്പിക്കാത്ത സ്‌കൂളുകള്‍ സംസ്ഥാനത്തുണ്ടാകരുത്.
ഓരോ വിദ്യാലയത്തിലും മികവുറ്റ ഭൗതിക സാഹചര്യങ്ങളൊരുക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെടണം. ശുചിമുറികള്‍ പോലുമില്ലാത്ത നിരവധി സ്‌കൂളുകള്‍ സംസ്ഥാനത്ത് ഇപ്പോഴുമുണ്ട്. രാജ്യാന്തര നിലവാരമെന്നു സ്വപ്‌നം കാണുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത സ്‌കൂളുകളെകുറിച്ചും ഓര്‍മ്മയിലുണ്ടാകണം. പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനരീതിയെന്ന വാഗ്ദാനവും നിലവിലുണ്ട്. സാങ്കേതിക വിദ്യകള്‍ പ്രയോഗത്തിലാക്കുന്നതിനു മുന്നേ, അധ്യാപകരുടെ നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികളാണുണ്ടാകേണ്ടത്.
പ്രൈമറിതലം മുതലുള്ള അധ്യാപകര്‍ക്ക് പരിശീലനപദ്ധതി സമയ ബന്ധിതമായി നടപ്പിലാക്കണം. എല്ലാവര്‍ഷവും പുസ്തകങ്ങള്‍ക്കായുള്ള മുറവിളി വര്‍ഷാവസാനത്തിലും ഉയരാറുണ്ട്. പരീക്ഷാസമയമായാലും പുസ്തകങ്ങളെത്താറില്ല. ആ സാഹചര്യത്തിന് ഇത്തവണ മാറ്റമുണ്ടായേക്കും. സ്‌കൂള്‍ തുറക്കും മുന്നേതന്നെ പുസ്തകങ്ങള്‍ വിദ്യാലയത്തിലെത്തിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനം. ചിലയിടങ്ങളില്‍ പുസ്തകങ്ങളെത്തിക്കഴിഞ്ഞു.
ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ഏറ്റവും മധുരതരമായി ഓര്‍ത്തിരിക്കുന്നത് വിദ്യാലയ ജീവിതക്കാലമാണ്. അതില്‍ സ്‌കൂള്‍ കാലമാണ് പ്രധാനം. സ്‌കൂള്‍ പഠനകാലത്താണ് ഓരോരുത്തരുടെയും വ്യക്തിത്വം രൂപപ്പെടുന്നത്. ഇന്നത്തെ പോലെ കേന്ദ്ര സിലബസിലുള്ള സ്‌കൂളുകള്‍ ഇത്രത്തോളം നമ്മുടെ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നാക്രമണം നടത്തിയിട്ടില്ലാത്ത കാലത്ത് സ്‌കൂളില്‍ പോയി പഠിച്ചിരുന്നവരുടെ ഓര്‍മ്മകളാണ് ഏറ്റവും രസകരം. പ്രമുഖ സാഹിത്യ പ്രതിഭകളായ എംടിയും സി.രാധാകൃഷ്ണനും എം.മുകുന്ദനുമെല്ലാം തങ്ങളുടെ സ്‌കൂള്‍കാലത്തെ കുറിച്ച് രസകരമായി എഴുതിയിട്ടുണ്ട്.
പഴയ തലമുറയിലെ പലരും അത്തരം കഥകള്‍ ഇപ്പോഴും അയവിറക്കുന്നു. ഒരു പക്ഷേ, ഇന്നത്തെ കാലത്തെ കുട്ടികള്‍ക്ക് ഭാവിയില്‍ സാധിക്കാത്ത കാര്യവും അതാകും. ഓര്‍ത്തുവെയ്‌ക്കാന്‍ ഓര്‍മ്മകളില്ലാത്ത കുട്ടികളാണ് വളര്‍ന്നുവരുന്നത്. കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്ന പുതിയ പാഠങ്ങള്‍ നന്മയുടേതായിരിക്കണം. കുഞ്ഞുങ്ങള്‍ പഠിക്കേണ്ടത് അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നുമാണ്. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പെരുമാറ്റചട്ടം വേണമെന്ന് പറയുന്നവരുണ്ട്.
കുട്ടികള്‍ അധ്യാപകരെ ഭീതിയോടെ നോക്കിയിരുന്ന കാലം ഇന്നില്ല. വടിയുമായി ക്ലാസ്സ് മുറിയിലെത്തുന്ന അധ്യാപകരും ഇന്നില്ല. വിദ്യാര്‍ത്ഥിയെ തല്ലിയാല്‍ അധ്യാപകന്‍ കോടതികയറേണ്ടിവരുന്ന കാലമാണിത്. വടിയെടുത്ത് ഭീഷണിപ്പെടുത്തി പഠിപ്പിക്കുക എന്നത് ഒഴിവാക്കണമെന്നതാണ് സര്‍ക്കാരും നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. കുസൃതി കാട്ടുന്ന കുട്ടികളെ ക്ലാസ്മുറിക്ക് വെളിയില്‍ നിര്‍ത്തുന്ന, ചെവിക്കുപിടിച്ച് തിരുമ്മുന്ന, കാര്‍ക്കശ്യം നിറഞ്ഞ ശിക്ഷകള്‍ ഇപ്പോഴില്ല.
അതിന്റെ ആവശ്യവുമില്ല. പകരം, കുട്ടികളോടൊപ്പം ചേര്‍ന്ന് അവരെ സ്‌നേഹിച്ചും അംഗീകരിച്ചും പഠിപ്പിച്ചും നീങ്ങുന്ന അധ്യാപകരാണ് ഉണ്ടാകേണ്ടത്. അവരെ അഭിനന്ദിക്കുന്ന ക്ലാസ്ടീച്ചര്‍. അവരുടെ പഠനമികവുകളെ അനുമോദിക്കുന്ന ചടങ്ങുകള്‍. ചെറിയ തെറ്റുകള്‍ പറഞ്ഞ് മനസ്സിലാക്കി നേര്‍വഴിക്കുനയിക്കുന്ന ഉപദേശങ്ങള്‍. അതൊക്കെയാണ് ആവശ്യം.
വിദ്യാഭ്യാസത്തിന്റെ നിലവാരം മാറിയെന്നു പറയുന്നതിനൊപ്പം ചെലവിലും വന്‍ വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്.
അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ കുട്ടികള്‍ക്കുള്ള പഠനസാമഗ്രികള്‍ വാങ്ങിക്കൂട്ടാനുള്ള തിരക്കിലാണ് പല രക്ഷിതാക്കളും. മറ്റു പല കാര്യങ്ങളിലുമെന്ന പോലെ വിപണി ഇതിനെയും ഉത്സവമാക്കുന്നു. പരസ്യങ്ങളുടെ മാസ്മരികതയില്‍ ഏറ്റവും വേഗം കുടുങ്ങുന്നത് കുട്ടികളാണല്ലോ. പണ്ട് ഉടുപ്പിനുള്ളില്‍ സുരക്ഷിതമായിരിക്കുന്നവയായിരുന്നു സ്‌കൂളിലേക്ക് കൊണ്ടുപോയിരുന്ന പുസ്തകങ്ങള്‍.
എന്നാലിപ്പോള്‍ കുട്ടികളുടെ പുറത്തു തൂങ്ങുന്ന വലിയ ഭാരമായി അത് മാറി. മഴയെ ഭയക്കാതെ സ്‌കൂളില്‍ പോയിരുന്നവര്‍ക്കിന്ന് മഴക്കോട്ടും മുന്തിയ കുടയുമില്ലാതെ സ്‌കൂളിലെത്താന്‍ കഴിയില്ല. വിപണിയുടെ പ്രലോഭനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമൊപ്പം നമ്മുടെ ചിട്ടകളും രൂപപ്പെടുത്തേണ്ടി വരുന്നു. പഠനം ചെലവേറിയ വ്യായാമമാകുന്നു.
തന്റെ കുട്ടിക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ കടം വാങ്ങിയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു. ഓരോ സ്‌കൂള്‍ കാലം ആരംഭിക്കുമ്പോഴും വാങ്ങുന്ന കടം കൊടുത്തു തീര്‍ക്കുമ്പോഴേക്കും അടുത്ത സ്‌കൂള്‍കാലമെത്തും. തങ്ങളുടെ കുട്ടികള്‍ മറ്റുള്ളവരില്‍ നിന്ന് ഒട്ടും താഴെയായി കാണാന്‍ ആഗ്രഹിക്കാത്തതു കൊണ്ടുതന്നെ ഈ സമയത്തു കീശ ചോര്‍ന്നു പോകുന്നത് ആരും അത്ര കാര്യമായെടുക്കാറില്ല.
ഈ മനസ്ഥിതിയെ നന്നായി മുതലെടുക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും കുട്ടികളുടെ മനസ്സിലേക്കു പരസ്യങ്ങളുടെ ചൂണ്ടയെറിഞ്ഞു കാത്തിരിക്കുന്ന ബ്രാന്‍ഡുകളുമാണ് എല്ലാ സ്‌കൂള്‍ തുറപ്പു കാലത്തും നേട്ടം കൊയ്യുന്നത്.
സങ്കീര്‍ണമായ പുതിയ കാലത്ത് കുട്ടികളും പലതരത്തില്‍ വഴിതെറ്റുന്നു. പ്രലോഭനങ്ങളും സാങ്കേതികവിദ്യയുടെ തെറ്റായ ഉപയോഗവുമെല്ലാം കുട്ടികളെ തെറ്റിലേക്ക് നയിക്കുന്നുണ്ട്. അതിലൊക്കെ ഉപരി വീട്ടിലെ അന്തരീക്ഷവും കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. പുതിയ കാലം പ്രശ്‌നസങ്കീര്‍ണമാണ്. പ്രലോഭനങ്ങളുടെ ധാരാളിത്തവും മറ്റ് പ്രതിലോമകരമായ അന്തരീക്ഷവും കുട്ടികളെ സ്വാധീനിക്കുന്നു. അതവരെ സമ്മര്‍ദത്തിലാക്കാതെ നോക്കുകയാണ് വേണ്ടത്.
മുന്നിലുള്ള പല വഴികളില്‍ ഏറ്റവും ശരിയായ വഴിയിലൂടെ അവരെ തിരിച്ചുവിടുകയാണ് പ്രധാനദൗത്യം. ഇതിനെല്ലാം ഉപകരിക്കുന്നതാകണം വിദ്യാലയത്തിലെയും വീടുകളിലെയും അന്തരീക്ഷം. ഭാവിയെ നയിക്കേണ്ട തലമുറയെയാണ് കുട്ടികളിലൂടെ കാണുന്നത്. അവര്‍ക്കായി പാഠ്യപദ്ധതി തയ്യാറാക്കുമ്പോഴും പഠിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോഴും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അല്‍പ്പം പിഴച്ചുപോയാല്‍ ഒരു തലമുറ തന്നെ ഇല്ലാതായിപ്പോകുമെന്ന വലിയ ദുരന്തമാകും സംഭവിക്കുക.
e-mail: [email protected]
















