ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ചില തലങ്ങളിലെ മൗനം ഏറെ വാചാലമാണ്. ജനവിധിയെക്കുറിച്ച് വ്യക്തമായ ധാരണകളുള്ളതുകൊണ്ടാണ് ബിജെപി മുഖ്യമന്ത്രിയായി ആദിത്യനാഥ് യോഗിയെ നിയോഗിച്ചത്. ഇത് ബിജെപിയോട് വലിയ താല്‍പര്യമൊന്നുമില്ലാത്ത പലരെയും ഞെട്ടിക്കുകതന്നെ ചെയ്തു.
ഒരാഴ്ചക്കാലം വലിയ വിപത്തായി ജനവിധിയെ തെറ്റായി വ്യാഖ്യാനിച്ചു. പ്രചാരണകാലത്ത് പറഞ്ഞ വാഗ്ദാനങ്ങളുടെ ലംഘനമായി, യോഗി തീവ്രഹിന്ദുവാദിയാണ് എന്നെല്ലാമുള്ള പ്രചാരണം നടത്തി. വേണ്ടത്ര പ്രതികരണങ്ങള്‍ യുപിയില്‍നിന്ന് കിട്ടാതെ വന്നപ്പോള്‍ ഇക്കൂട്ടര്‍ ചുവടുമാറ്റി ചവുട്ടി. പ്രതിയോഗികള്‍ തന്നെ വലിയ അനുകൂലികളായി തുടങ്ങി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നായി ഇക്കൂട്ടര്‍. അനുകൂല സാഹചര്യമാണത്രെ. ചില മൗലവിമാരും മുസ്ലിം നേതാക്കളും, ബിജെപിയില്‍ തന്നെ സക്രിയരായ ചില മുസ്ലിം നേതാക്കളും ഉത്തര്‍പ്രദേശത്താകമാനം ഒരു പ്രചാരണം തുടങ്ങി -മുസ്ലിങ്ങളും രാമക്ഷേത്രത്തിനനുകൂലമാണ്. രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് മതസൗഹാര്‍ദ്ദത്തിന്റെ പേരില്‍ വിട്ടുകൊടുക്കണം.
ഇതിനിടക്ക് കോടതിയില്‍ അടയാധ്യാ വിഷയം തടസ്സംകൂടാതെ ദൈനംദിന വിചാരണയിലൂടെ തീര്‍പ്പുകല്‍പ്പിക്കണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഒരു ഹര്‍ജിയും പരിഗണനക്ക് വന്നു. പറ്റുമെങ്കില്‍ പരസ്പരം, സംവാദത്തിലൂടെ, കോടതിക്കു വെളിയില്‍ പരിഹാരം കാണാന്‍ ശ്രമിക്കണമെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ടുവച്ചു. ചര്‍ച്ചക്ക്, ചാനല്‍ വാചാലതക്ക് ഇത് എരീതിയില്‍ എണ്ണപോലെയായി.
വെള്ളിയാഴ്ച (മാര്‍ച്ച് 30) സുപ്രീംകോടതി പെട്ടെന്ന് അയോദ്ധ്യ പ്രശ്‌നം വീണ്ടും, പിന്നോട്ടുവലിച്ചു. തല്‍ക്കാലത്തേക്ക് വിഷയം കോള്‍ഡ് സ്റ്റോറേജില്‍ ഇരിക്കട്ടെ എന്ന് പറഞ്ഞു.
ഉത്തര്‍പ്രദേശിന് ഇന്നത്തെ പ്രാഥമികത വികസനമാണ്. ഇതിന് ആദ്യം വേണ്ടത് നിയമം നടപ്പാക്കുകയാണ്. ഭരണരംഗത്തായാലും പോലീസ് സ്റ്റേഷനിലായാലും ആശുപത്രികളിലായാലും പൊതുനിരത്തിലായാലും സാധാരണക്കാരന് നീതിയില്ല എന്ന അവസ്ഥയായിരുന്നു ഉത്തര്‍പ്രദേശില്‍. നിയമരാഹിത്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു പോലീസ് സ്റ്റേഷനുകള്‍. സ്‌കൂട്ടറിന്റെ പുറകില്‍, സ്വന്തം ഭാര്യയെയോ സഹോദരിയെയോ മകളെയോ ഇരുത്തി പൊതുനിരത്തില്‍ പകല്‍ സമയത്ത് സുരക്ഷയോടെ സഞ്ചരിക്കാനാവാത്ത സ്ഥിതി ആയിരുന്നു. ജനവിശ്വാസം പുനഃസ്ഥാപിക്കാനാണ് യോഗി ആദിത്യനാഥ് ആദ്യം ശ്രമിച്ചത്. ഏറെ തലക്കെട്ടുകള്‍ നേടാതെ പോയ ഒരു വാര്‍ത്ത കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ സംഭവിച്ചു. പെട്ടെന്ന് യുപിയില്‍ ക്രൈംറേറ്റ്, കുറ്റകൃത്യങ്ങള്‍ കുറഞ്ഞു.
തലസ്ഥാനമായ ലക്‌നൗവില്‍ പ്രതിദിനം 2000-3000 വരെ എഫ്‌ഐആര്‍ രേഖപ്പെടുത്തിയിരുന്ന സ്ഥാനത്ത് ഇപ്പോഴത് എട്ടും പത്തുമായി കുറഞ്ഞു. സ്വഛതാ അഭിയാന്റെ ഭാഗമായി, നിരത്തിലും പോലീസ് സ്റ്റേഷനിലും ചൂലെടുത്ത് തൂക്കാന്‍ പോലീസുകാരെ ഇറക്കിയത്, യോഗി ഒരുപക്ഷെ പ്രതീകാത്മകമായിത്തന്നെ ആയിരിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ മുറുക്കാനും പുകവലിക്കാനും അനുമതി നിഷേധിച്ചതും, ഓഫീസുകളില്‍ എല്ലാ മൂലകളിലും കട്ടപിടിച്ച, കറപിടിച്ച മുറുക്കിതുപ്പിയ വൃത്തികേട് പെയിന്റ് ചെയ്യാനും, വൃത്തിയാക്കി മോടിപിടിപ്പിക്കാനും ആദിത്യനാഥ് നിര്‍ദ്ദേശിച്ചു. ഒരു ദിവസംപോലും വിശ്രമിക്കാതെ പ്രതിദിനം 18 മണിക്കൂര്‍ തോതിലാണ് യോഗി പ്രവര്‍ത്തനനിരതനായത്. ആവര്‍ത്തിച്ച് ബലാത്സംഗത്തിനിരയായി, ഒടുവില്‍ കുറ്റവാളികളെ കാണിച്ചുകൊടുക്കുമെന്ന നിലവന്നപ്പോള്‍ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞുവന്ന യുവതിയെ സന്ദര്‍ശിച്ചതും, അതിലെ കുറ്റവാളികളെ എട്ടുവര്‍ഷത്തിനുശേഷം അറസ്റ്റ് ചെയ്യിച്ചതും യോഗിയുടെ ആദ്യ നടപടികളില്‍പ്പെടും. ഇതുപോലെ, ബലാല്‍സംഗവും കൊലയും ചെയ്തിട്ടും പിടിക്കപ്പെടാതെ മന്ത്രിസഭയില്‍ അംഗമായികഴിഞ്ഞ ഗായത്രി പ്രജാപതിയുടെ കീഴടങ്ങലും യോഗി മുഖ്യമന്ത്രിയായതിനുശേഷം.
യോഗിക്കറിയാം എന്തിനാണ് മോദി യോഗിയെത്തന്നെ മുഖ്യമന്ത്രിയാക്കിയതെന്ന്. രണ്ടാണ് കാര്യം. ഒന്ന്, ജനവിധിയുടെ അര്‍ത്ഥപുഷ്ടി എന്താണെന്ന് പ്രഖ്യാപിക്കുക. ജനവിധിയെ എങ്ങനെയാണ് രാഷ്‌ട്രീയകക്ഷി എന്ന നിലക്ക് ബിജെപി വിലയിരുത്തിയതെന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിക്കുക. രണ്ട്, സംസ്ഥാനത്തിന് ലഭിക്കേണ്ട മുടക്കുമുതലും പലിശയുമടക്കം തിരികെ നല്‍കുമെന്ന മോദിയുടെ വാഗ്ദാനം വിശ്വസിച്ച ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നുകൊടുക്കുക. ഇതുരണ്ടുമാകുമ്പോള്‍ 2019 മോദിക്ക് അനായാസമായ രാഷ്‌ട്രീയപോരാട്ടമായി മാറുകയും ചെയ്യും.
യോഗിയെ മുഖ്യമന്ത്രിയാക്കിയതിനെക്കുറിച്ച് രസകരമായ പല വ്യാഖ്യാനങ്ങളും ഇതിനിടെ പ്രത്യക്ഷപ്പെട്ടു. മോദിയുടെ ചോയ്‌സ് ആയിരുന്നില്ല യോഗി. അമിത്ഷായുടെ ചോയ്‌സാണ്. മോദി ആഗ്രഹിച്ചത് സൗമ്യനും കര്‍മ്മകുശലനും പൊതുജനസമ്മതനുമായ മനോജ് സിന്‍ഹയെയായിരുന്നു. യോഗി പിണങ്ങി, ഭീഷണിപ്പെടുത്തിയാണ് മുഖ്യമന്ത്രിയായത്. ഇനി മോദിക്കുതന്നെ വെല്ലുവിളിയാകും യോഗി. മോദിയെ തളയ്‌ക്കാന്‍ ഭാവിയില്‍ സ്ഥാനം മാറ്റാന്‍വേണ്ടി, സംഘവും വിശ്വഹിന്ദുപരിഷത്തും ഒത്തുചേര്‍ന്ന് ഒരുക്കിയ കെണിയാണ് യോഗി. യോഗി ആര്‍എസ്എസുകാരനേ അല്ല. ബിജെപിക്കാരന്‍ പോലുമല്ല. ഒറ്റക്ക് തന്നിഷ്ടത്തിന് സ്വതന്ത്രനായി മത്‌സരിച്ചതാണ്. യോഗിക്ക് സ്വന്തം പാര്‍ട്ടിപോലുമുണ്ട്. പലതവണ പാര്‍ട്ടി വിടാന്‍കൂടി തീരുമാനിച്ചതാണ്. ഇങ്ങനെ എത്രയെത്ര കഥകള്‍. ഇതിനൊന്നും ആരും മറുപടി പറഞ്ഞില്ല.
ഏതു പത്രക്കാരനായാലും ചാനലുകാരനായാലും യോഗിയോട് ചോദിക്കുന്ന ആദ്യത്തെ ചോദ്യം എന്നാണ് രാമക്ഷേത്രം നിര്‍മ്മിക്കുക എന്നാണ്. അതായത് ഈ ചാനലുകാരും പത്രക്കാരുമെല്ലാം വലിയ രാമഭക്തരായിപ്പോയോ, ഉത്തര്‍പ്രദേശിലെ ജനവിധി കഴിഞ്ഞപ്പോള്‍ എന്ന് അതിശയിച്ചുപോകും. ക്ഷേത്രത്തിന് യോജിപ്പുണ്ടാക്കാന്‍ മുസ്ലിം സംഘടനകള്‍ ശ്രമിക്കുന്നുവെന്നും, മധ്യസ്ഥത്തിന് തയ്യാറാണോ എന്ന് ചോദിച്ച്, രണ്ടുമൂന്നു കൂട്ടര്‍ ഈ ലേഖകനെപ്പോലും സമീപിച്ചു. ഇത് ഇപ്പോഴത്തെ പ്രാഥമികത അല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതാണ് എല്ലാവരും ചെയ്യണ്ടതും.
സന്മനസോടെയും സദുദ്ദേശ്യത്തോടെയും രാമക്ഷേത്രത്തെയും യൂണിഫോം സിവില്‍ കോഡിനെയുംകുറിച്ച് പറയുന്നവര്‍ ഇല്ല എന്നല്ല. ധാരാളമുണ്ട്. നമുക്ക് ഇതെല്ലാംതന്നെ വിശ്വാസത്തിന്റെ പ്രശ്‌നമാണ്. ആദര്‍ശ സങ്കല്‍പങ്ങളാണ്. അയോധ്യയില്‍ വിദേശാധിപത്യത്തിന്റെ പ്രതീകമായി നിലനിന്ന ബാബറി മസ്ജിദ് തച്ചുടക്കേണ്ടത് പ്രാഥമികത തന്നെയായിരുന്നു. രാമജന്മഭൂമിയല്‍ ഇന്ത്യക്കാരെ അപമാനിക്കാനായി വിദേശി സ്ഥാപിച്ചതായിരുന്നു മസ്ജിദ്. ക്ഷേത്രം പൊളിച്ച് ക്ഷേത്രാവശിഷ്ടങ്ങള്‍കൊണ്ടാണ് അത് നിര്‍മിച്ചതുതന്നെ. രാഷ്‌ട്രനിര്‍മാണത്തിന്റെ-പുനര്‍നിര്‍മാണത്തിന്റെ ഭാഗമാണ് രാമക്ഷേത്രം. ഇതിന് സാഹചര്യം സ്വയം അനുകൂലമാവുകയും ചെയ്യും.
എങ്കിലും യുപിയില്‍ ഇപ്പോള്‍ സര്‍ക്കാരുണ്ടായത് ഇതിനുവേണ്ടിയല്ല. ഇതിനുംകൂടിയാണെന്ന് വേണമെങ്കില്‍ പറയാം. ഉത്തര്‍പ്രശിനെ ഉത്തംപ്രദേശ് ആക്കും എന്നാണ് ബിജെപി വാഗ്ദാനം ചെയ്തത്. ഇതിനായി ആദ്യം ജനങ്ങള്‍ക്ക് സുരക്ഷാബോധമുണ്ടാകണം. രണ്ടാമതായി, അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാകണം. എല്ലാവര്‍ക്കും നീതി കിട്ടണം.
ശുചിത്വവും പൊതുജനാരോഗ്യവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമെന്ന നിലക്കാണ് നിയമലംഘനം നടത്തുന്ന, രജിസ്റ്റര്‍ ചെയ്യാത്ത അറവുശാലകള്‍ പൂട്ടുമെന്ന് യോഗി പറഞ്ഞത്. ഇത് പുതിയ കഥയല്ല. ബിജെപിയുടെ ്രപകടനപത്രികയില്‍ പരസ്യമായി പറഞ്ഞതാണ്. തെരഞ്ഞെടുപ്പ് പ്രചാരണവേദികളിലെല്ലാം ആവര്‍ത്തിച്ചതാണ്. ജനം അംഗീകരിച്ചതാണ്. അല്ലാതെ യോഗി പെട്ടെന്ന് പുറത്തെടുത്ത മായാജാലമൊന്നുമല്ല.
ഇതിനെ ഇറച്ചി നിരോധിച്ചു എന്ന തലക്കെട്ടിലാണ് മാധ്യമങ്ങള്‍ ചിത്രീകരിച്ചത്. ഇറച്ചി കഴിക്കുന്നതിനോ, വില്‍ക്കുന്നതിനോ വിളമ്പുന്നതിനോ ആരും ഒരു തടസവും പറഞ്ഞിട്ടില്ല. സസ്യവല്‍ക്കരണം പാര്‍ട്ടിയുടെ വാഗ്ദാനവുമല്ല. അറവുശാലകള്‍ ആരോഗ്യത്തിനും ശുചിത്വത്തിനും കര്‍ഷകര്‍ക്കും ഭീഷണിയാകരുത് എന്നുമാത്രം. സമാജ്‌വാദി പാര്‍ട്ടി ആര്‍ക്കുവേണമെങ്കിലും, എവിടെയും ആവാസകേന്ദ്രങ്ങളിലും കോളനികളിലും ക്ഷേത്രപരിസരത്തുമെല്ലാം അറവുശാലകള്‍, എപ്പോള്‍ വേണമെങ്കിലും തുറക്കാമെന്നും, കശാപ്പ് നടത്തി അവിടെതന്നെ വില്‍പ്പനയും നടത്താമെന്നുമുള്ള തോന്ന്യാസം അനുവദിച്ചിരുന്നു. ഇതിനാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. കാര്യമറിയാതെ കശാപ്പുശാലകളും മാംസക്കടകളും അടച്ച് ഹര്‍ത്താല്‍ ആചരിച്ചവര്‍ കാര്യം മനസിലായപ്പോള്‍ കടകള്‍ തുറന്നു. കബാബ് ഇനി കിട്ടില്ല എന്ന് വിളിച്ചുകൂവിയവര്‍ക്കും ഇപ്പോള്‍ സമാധാനമായി. ഒരു സമുദായത്തിനും എതിരല്ല ഇതെന്ന് ആദിത്യനാഥും വ്യക്തമാക്കി. വാസ്തവത്തില്‍ യുപിയില്‍ ഈ വ്യവസായത്തില്‍ 60 ശതമാനവും ഹിന്ദുക്കളാണ്. മാംസം കഴിക്കുന്നതിലും വലിയ ശതമാനം ഹിന്ദുക്കള്‍തന്നെ. 20 വര്‍ഷം മുന്‍പ് ഇത്തരം ഒരു വിവാദം ദല്‍ഹിയിലും കേട്ടതാണ്. ഇവിടെയും അറവുശാലകളെ, ശാസ്ത്രീയവല്‍ക്കരിച്ച് സംശുദ്ധമാക്കി, യന്ത്രവല്‍കൃതമാക്കി. അറവുശാലകളെ ജനമധ്യത്തില്‍നിന്ന് അകലെ മാറ്റി സ്ഥാപിച്ച്, മാംസക്കടകളെ അറവുശാലകളില്‍നിന്ന് വേര്‍തിരിച്ച് ഏറെ ശുചിത്വവല്‍ക്കരിച്ചു. അന്നും ഏറെ വിവാദമുണ്ടായി. ഇപ്പോള്‍ എല്ലാം ശാന്തം. യുപിയില്‍ ഒരാഴ്ചകൊണ്ട് മാംസം നിരോധിച്ചു എന്ന കള്ളപ്രചാരണവും ഇതിനെതിരായ പ്രചാരണവും കെട്ടടങ്ങി.
പരിവര്‍ത്തനം പ്രത്യേകിച്ചും അനിതരസാധാരണമാ കുമ്പോള്‍ വിമര്‍ശനം സ്വാഭാവികമാണ്. ഇന്ത്യയിലെ ജനങ്ങളുടെ വൈകാരികാവവേശം പലപ്പോഴും അതേപടി പകര്‍ത്തിയെടുക്കുവാന്‍ മാധ്യമങ്ങള്‍ക്ക് കഴിയാറില്ല. ഒരു കാരണം, അവര്‍ക്ക് അവരുടേതായ അജണ്ടകളുള്ളതാണ്. ഇതാണ് അമേരിക്കയില്‍ ട്രംപ് സര്‍ക്കാര്‍ വന്നപ്പോഴും സംഭവിച്ചത്. ജനാഭിലാഷം ഒന്ന്. മാധ്യമാഭിലാഷം മറ്റൊന്ന്. മോദിസര്‍ക്കാര്‍ ഉത്തര്‍പ്രദേശ് ജനവിധിക്ക് മുന്‍പ് നേരിട്ട പല വിമര്‍ശനങ്ങളും ഇപ്പോള്‍ കേള്‍ക്കുന്നില്ല. അടവുനയം പ്രയോഗിച്ച് വഴിതെറ്റിക്കാനാവും അടുത്ത പരിപാടി. സര്‍ക്കാരിന്റെ പ്രാഥമികതകളില്‍നിന്ന് ശ്രദ്ധ തിരിച്ച്, വ്യര്‍ത്ഥമായ വിവാദങ്ങളില്‍പ്പെടുത്താനാകും അടുത്ത ശ്രമം. ഇത്തരം വിവാദങ്ങള്‍ സല്‍പേരില്ലാതാക്കുമെന്ന് ആര്‍ക്കാണറിയാത്തത്. ഇതറിയാനുള്ള കൗശലം ബിജെപി നേതൃത്വത്തിനുണ്ട്.
















