ആളുകള്‍ കൂടിയാല്‍ പാമ്പിനെ കൊല്ലാനാവില്ലെന്ന് ഒരു പഴമൊഴിയുണ്ട്. ഒരു കാര്യം ചെയ്യുമ്പോള്‍ അനേകം പേരുടെ ഉപദേശം സ്വീകരിക്കുന്ന അവസ്ഥയുണ്ടായാല്‍ ഒന്നും ശരിയാകുകയില്ലെന്നതാല്‍പ്പര്യമാണ് ഇതിലുള്ളത്. ഏതാണ്ട് അതേ രീതിയിലുള്ള അനുഭവമാണ് പിണറായി സര്‍ക്കാരിന്റേത്. ഭരണം കൈപ്പിടിയിലായാല്‍ കേരളത്തെ മാറ്റി മറിക്കുമെന്ന് കൊട്ടിഘോഷിച്ചു നടന്നവര്‍ ഇപ്പോള്‍ ഇതികര്‍ത്തവ്യതാമൂഢരായി നില്‍ക്കുകയാണ്.
എന്തുചെയ്താലും പ്രശ്‌നമായിക്കഴിഞ്ഞു. ഒരു വര്‍ഷം തികയും മുമ്പേ രണ്ടു മന്ത്രിമാരെ പുറത്തേക്ക് വിടേണ്ടിവന്നു. സ്വന്തം പാര്‍ട്ടിക്കു പോലും സര്‍ക്കാര്‍ അനഭിമതമായിക്കഴിഞ്ഞു. തൊട്ടതിനും പിടിച്ചതിനും കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി ജനശ്രദ്ധ തിരിക്കുകയെന്ന ഒരേയൊരു തന്ത്രമേ ശേഷിക്കുന്നുള്ളു. അത് ഒരു തരത്തില്‍ പറഞ്ഞാല്‍ വല്യ കുഴപ്പമില്ലാതെ പോവുന്നുണ്ട്. അതുകൊണ്ട് സംഭവിക്കുന്നതെന്താണെന്നുവെച്ചാല്‍ സംസ്ഥാനത്തിന് ക്രിയാത്മകമായി ഒന്നും ചെയ്യാനാവാത്ത സ്ഥിതിയും.
ഈയൊരു അന്തരീക്ഷത്തിലാണ് സര്‍ക്കാരിന്, പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിന് ഒരു ഉപദേഷ്ടാവിനെ വെക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. സാധാരണ പൊലീസിനെ പാര്‍ട്ടിപ്പൊലീസായി ചവിട്ടി മെതിച്ച് പരുവപ്പെടുത്തിയിരിക്കുകയാണല്ലോ. അതുകൊണ്ടു തന്നെ അവരുടെ പെരുമാറ്റം പാര്‍ട്ടി ഗുണ്ടകള്‍ക്കു തുല്യമായിക്കഴിഞ്ഞിരിക്കുന്നു. പാര്‍ട്ടിക്കാര്‍ക്കും പാര്‍ട്ടി ഗ്രാമങ്ങള്‍ക്കും ഒരുടവും തട്ടാതെ നോക്കുകയെന്ന അജണ്ടയാണ് അവര്‍ക്കുള്ളത്. തങ്ങളുടെ രാഷ്‌ട്രീയ ശത്രുക്കളെ കൈകാര്യം ചെയ്യാനാവാത്തവരെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നില്ല.
അഥവാ അനുവദിച്ചാല്‍ തന്നെ അവരെ നിയന്ത്രിക്കാന്‍ പാര്‍ട്ടികൊമ്മീസാര്‍മാരെ വെച്ചിരിക്കും. അവരുടെ ആട്ടത്തിനൊത്ത് തുള്ളുകയെന്ന ചുമതലയാണുള്ളത്. പൊലീസിനെ ചുവപ്പണിയിച്ചുകൊണ്ടുള്ള ആഭ്യന്തര വകുപ്പിന്റെ ഇളകിയാട്ടത്തിന്റെ ദുരന്ത ചിത്രങ്ങള്‍ മലപ്പുറത്തെ താനൂരിലുള്‍പ്പെടെ നാം കണ്ടുകഴിഞ്ഞു. ന്യൂനപക്ഷ സ്‌നേഹവും അവകാശവും തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിച്ചു കൂവുന്നവര്‍ എങ്ങനെയാണ് താനൂരിലും മറ്റും കൊള്ളിവെപ്പ് നടത്തിയതെന്ന് സൂക്ഷ്മമായി വിശകലനം ചെയ്താല്‍മതി.
ആഭ്യന്തര വകുപ്പിന്റെ ഉത്തരവാദിത്തം എന്തെന്നറിയാത്ത ഇടപെടലുകള്‍ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയിട്ടേയുള്ളു. എല്ലായിടത്തും പാര്‍ട്ടിയുടെ ഭരണഘടനയാണ് നടപ്പാക്കേണ്ടതെന്ന നിലയിലേക്ക് മൊത്തം അന്തരീക്ഷം അധപ്പതിച്ചുകഴിഞ്ഞു. ഈ പോക്ക് ശരിയാവില്ലെന്ന് തോന്നിയിട്ടോ, ഇതിനെക്കാള്‍ ഭീകരമായ ഇടപെടലുകള്‍ ആവശ്യമെന്ന് കരുതിയിട്ടോ ആവാം പൊലീസിനും ഉപദേഷ്ടാവിനെ വെക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്.
മേല്‍ വകുപ്പിനെ കാര്യക്ഷമമാക്കാനാണിതെന്ന് പറയുന്നു. എന്നാല്‍ ആട്ടിന്‍തോലിട്ട ചെന്നായയുടെ സ്വഭാവം ഒരിക്കലും മാറില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. പാര്‍ട്ടിയുടെ പൊലീസിങ്ങിലേക്ക് ഔദ്യോഗിക പൊലിസിനെ മാറ്റിമറിച്ചുകൊണ്ടുള്ള പ്രവര്‍ത്തനത്തിനാവും ഉപദേഷ്ടാവിനെ നിയോഗിക്കുക. മറ്റുപലതിലും അജണ്ടാധിഷ്ഠിതമായ ഇടപെടലുകള്‍ വിജയം കണ്ട സ്ഥിതിക്ക് ആഭ്യന്തര വകുപ്പിലും അങ്ങനെ വേണമെന്ന് തീരുമാനിച്ചതിന്റെ ഭാഗമാവാം ഉപദേഷ്ടാവ് നിയമനം.
പാര്‍ട്ടിയോട് കൂറുകാണിച്ചവര്‍ക്ക് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ രീതിയില്‍ ഒരു സ്ഥാനം നല്‍കാനും ഇതുവഴി കഴിയും. മുഖ്യമന്ത്രിക്ക് ഇപ്പോള്‍ തന്നെ അഞ്ച് ഉപദേഷ്ടാക്കളാണുള്ളത്. പ്രസ്സിന് പ്രഭാവര്‍മ്മ, മീഡിയക്ക് ജോണ്‍ ബ്രിട്ടാസ്, നിയമത്തിന് എന്‍.കെ. ജയകുമാര്‍, ശാസ്ത്രത്തിന് എം.സി. ദത്തന്‍, സാമ്പത്തികത്തിന് ഗീതാഗോപിനാഥ് എന്നിങ്ങനെയാണവര്‍. ഇനി ആഭ്യന്തരത്തിന് , അതായത് പൊലീസിന് ഒരുപദേഷ്ടാവുകൂടിയാവുമ്പോള്‍ മുഖ്യമന്ത്രിക്ക് സര്‍ക്കാരിലെ പാര്‍ട്ടിപ്പണിയെടുത്ത് ഇനിയുള്ളകാലം വിപ്ലവപ്പാട്ടുകളുംപാടിക്കഴിയാം.
നേരത്തെ സൂചിപ്പിച്ചതുപോലെ വിഷപ്പാമ്പിനെ കൊല്ലാന്‍ ആളുകൂടിയാല്‍ അത് രക്ഷപ്പെടുകയേ ഉള്ളു. ഭരണത്തിന് ഒരുപാടുപദേഷ്ടാക്കളുണ്ടായാല്‍ ഭരണം അതിന്റെ വഴിക്കുപോകും. ഇത്രകാലത്തെ ഭരണത്തില്‍ അസ്വസ്ഥരായ പാര്‍ട്ടി നേതൃത്വത്തിന്റെ താല്‍പ്പര്യം കൂടി കണക്കിലെടുത്താവാം ആഭ്യന്തര വകുപ്പിനു കൂടി ഉപദേഷ്ടാവിനെ വെക്കാന്‍ തീരുമാനിച്ചത്. വാളയാറിലെ സഹോദരിമാരുടെ ആത്മഹത്യ, കുണ്ടറയില്‍ പീഡിപ്പിക്കപ്പെട്ട് വിദ്യാര്‍ഥി മരിച്ചത്, കൊച്ചിയില്‍ സി.എ വിദ്യാര്‍ത്ഥിനിയുടെ മരണം തുടങ്ങി ഏറ്റവും ഒടുവില്‍ ഒരു മന്ത്രിയെ തേന്‍കെണിയില്‍ പെടുത്തിയതുവരെയുള്ള സംഭവവികാസങ്ങളില്‍ പൊലീസിനെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ലല്ലോ സമൂഹത്തില്‍ ഉയര്‍ന്നിരിക്കുന്നത്.
പല കേസുകളിലും പൊലീസിന് തെറ്റുപറ്റിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ തുറന്നു സമ്മതിച്ചിട്ടുണ്ട്. പാര്‍ട്ടിപ്പൊലീസിങ് നടക്കുന്നില്ലെന്ന് പാര്‍ട്ടിയും ശക്തമായി അറിയിച്ചിട്ടുണ്ട്. ഈയൊരവസ്ഥയില്‍ ഇതിനെക്കുറിച്ച് വിവരമുള്ള ആരുടെയെങ്കിലും ഉപദേശം തേടിയില്ലെങ്കില്‍ സ്വയം ശരിപ്പെടുമെന്ന ചിന്തയിലേക്ക് മുഖ്യമന്ത്രി എത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെഅടുത്തൂണ്‍ പറ്റിയ ഏതെങ്കിലും ഡിജിപി മാരെ പ്രസ്തുത സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. പാര്‍ട്ടിക്കുവേണ്ടി രഹസ്യ അജണ്ടകള്‍ നടപ്പാക്കി വിജയശ്രീലാളിതരായവരുടെ ലിസ്റ്റില്‍ നിന്നാവും പുതിയ ഉപദേശകനെ നിയമിക്കുക.
ഉപദേശകന്റെ റോളില്‍ ഏതു പാര്‍ട്ടികൊമ്മീസാര്‍ വന്നാലും കാര്യം ശരിയാവുമോ എന്ന് സംശയമാണ്. കാരണം സമൂഹത്തോട് ഉത്തരവാദിത്തവും ജനാധിപത്യാവകാശങ്ങളെക്കുറിച്ച് ബോധ്യവും ഇല്ലാത്തവര്‍ക്ക് ആര് ഉപദേശം കൊടുത്തിട്ടും എന്തു ഫലം ? ഏതായാലും ഉപദേശികള്‍ക്കും അവരുടെ സില്‍ബന്തികള്‍ക്കും ഔദ്യോഗിക സംവിധാനങ്ങളോടെ വാഴാം എന്നു മാത്രം. ഭരണത്തിന് കണ്ണേറ് കിട്ടാതിരിക്കാന്‍ ഇങ്ങനെയുള്ള രൂപങ്ങള്‍ ഇനിയെത്രയുണ്ടാവുമെന്നേ അറിയാനുള്ളൂ.
















