ആലപ്പുഴ: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം നടപ്പാക്കുന്നതിലെ ആശയക്കുഴപ്പം ഭവന രഹിതരായ പാവപ്പെട്ടവരെ പ്രതിസന്ധിയിലാക്കുന്നു.
2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് റവന്യൂ രേഖകളില്‍ നിലം എന്നു രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയില്‍ വീട് നിര്‍മിക്കുന്നതിനു അനുമതി ലഭിക്കുന്നില്ലെന്ന് നേരത്തെ പൊതുജനങ്ങളില്‍ നിന്ന് വ്യപകമായി പരാതി ഉയര്‍ന്നിരുന്നു. ഇതെ തുടര്‍ന്നു നിലമായോ തണ്ണീര്‍ത്തടമായോ ഡേറ്റാബാങ്കില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ റവന്യൂ രേഖകളില്‍ നിലം എന്നു രേഖപ്പെടുത്തിയതുമായ ഭൂമിയില്‍ വീട് നിര്‍മാണത്തിനു ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍, കൃഷിഓഫീസര്‍ തുടങ്ങിയവരുടെ റിപ്പോര്‍ട്ട് പരിഗണിച്ച് അനുമതി നല്‍കാമെന്ന് റവന്യൂവകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു.
മാത്രമല്ല 2008നു മുമ്പ് താമസിക്കുന്നതും ബന്ധപ്പെട്ട രേഖകളോടെ ഡേറ്റാബാങ്കില്‍ ഉള്‍പ്പെട്ടതായി കാണുന്നതുമായ സ്ഥലങ്ങള്‍ കേരളാ ഭൂവിനിയോഗ ഉത്തരവ് പ്രകാരം കളക്ടര്‍ക്കു പരാതി സമര്‍പ്പിച്ചാല്‍ പരാതിയില്‍ അന്വേഷണം നടത്തി നടപടി എടുക്കുവാന്‍ അധികാരം ഉണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ പരാതിയിന്മേല്‍ നടപടി സ്വീകരിക്കുവാനുള്ള നിര്‍ദേശം ഇല്ലാത്തതിനാല്‍ പഞ്ചായത്തുകളില്‍ ചെല്ലുന്നവരെ മടക്കി അയയ്‌ക്കുകയാണെന്നാണ് പരാതി ഉയരുന്നത്.
റവന്യൂവകുപ്പും സ്വയം ഭരണ വകുപ്പും ഇറക്കിയ വ്യത്യസ്ത ഉത്തരവുകള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുള്ളതിനാല്‍ പരാതി പരിഹാരത്തിനായി ഓഫീസുകള്‍ കയറിയിറങ്ങി നടക്കേണ്ട അവസ്ഥയാണുള്ളത്.
നൂറ്റാണ്ടുകളായി പുരയിടമായി കിടക്കുന്ന വസ്തുക്കള്‍പോലും കരംതീരുവ രസീതില്‍ നിലമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വീട്ടുനമ്പര്‍ ലഭിക്കാന്‍ തടസമാകുന്നു. അതിനാല്‍ വൈദ്യുതിയും വാട്ടര്‍ കണക്ഷനും ലഭിക്കുന്നുമില്ല.
വ്യക്തമായ മാര്‍ഗനിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ മാത്രമേ കുട്ടനാട്ടിലെ പതിനായിരക്കണക്കിനു ഗുണഭോക്താക്കള്‍ക്കു നീതി ലഭിക്കുകയുള്ളൂവെന്നും കുട്ടനാട് റീസര്‍വേ കമ്മിറ്റി പറഞ്ഞു.
വകുപ്പു മന്ത്രിമാര്‍ക്കു ഈ ആവശ്യം ഉന്നയിച്ച് റീസര്‍വേ കമ്മിറ്റി പരാതിയും നിവേദനവും സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ തലത്തില്‍ നടപടിയില്ലാതെ നീളുന്ന പ്രശ്‌നത്തിനു ശാശ്വത പരിഹാരം ഉടനടി കാണണമെന്നും റീസര്‍വേ കമ്മിറ്റി ആവശ്യപെട്ടു.
















