മട്ടാഞ്ചേരി: നഗരസഭയുടെ അവഗണനയ്ക്ക് ഇരയായ ജനങ്ങളുടെ ദുരിതത്തിന് താല്‍ക്കാലിക ശമനമായി. 16 ദിവസമായി മുടങ്ങി കിടക്കുന്ന ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ ഫെറി സര്‍വ്വീസ് ഇന്ന് പുനഃരാരംഭിക്കും. ശക്തമായ പ്രതിഷേധത്തിനൊ ടുവില്‍ ബോട്ടുടമ കൈനകരി സ്വദേശി ബാബുവുമായി നഗരസഭ സെക്രട്ടറി ഫെറി സര്‍വ്വീസ് സംബന്ധിച്ചു കരാര്‍ ഒപ്പിട്ടു.
ആലപ്പുഴയില്‍ നിന്ന് ‘പാപ്പി’ ബോട്ട് ഇന്ന് ഫോര്ട്ട്കൊച്ചിയിലെത്തിക്കും. നേരത്തേ കരാറെടുത്തയാള്‍ ബോട്ടുടമക്ക് പണം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് സര്‍വ്വീസ് നിര്‍ത്തിയത്. ഇടനിലക്കാ രനെ ഒഴിവാക്കി ഇത്തവണ ബോട്ടുടമയുമായി നഗരസഭ നേരിട്ടാണ് കരാര്‍ നല്‍കിയത്. 5.75 ലക്ഷം രൂപക്കായിരുന്നു മുന്‍ കരാര്‍. ഇപ്പോള്‍ മാസം 5.50 ലക്ഷം രൂപക്കാണ് നഗരസഭ ബോട്ടുടമയുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നത്.
ബോട്ട് സര്‍വ്വീസ് നിലച്ചതിനെ തുടര്‍ന്ന് നൂറ് കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. പരിധിയില്‍ കവിഞ്ഞ യാത്രക്കാര്‍ ജങ്കാറില്‍ കയറി തുടങ്ങിയതോടെ ആശങ്കക്ക് പുറമേ സംഘര്‍ഷത്തിനും ഇടയാക്കിയിരുന്നു. ബോട്ട് സര്‍വ്വീസ് പുനഃരാരംഭിക്കാന്‍ നടപടിയെടുക്കാത്ത നഗരസഭയുടെ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് മേയര്‍ കൗണ്‍സിലില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കരാര്‍ ഒപ്പിടുന്ന കാര്യത്തില്‍ സെക്രട്ടറി അലംഭാവം കാണിച്ചതോടെ അതും നടന്നില്ല. തുടര്‍ന്ന് മേയര്‍ സര്‍വ്വീസ് ആരംഭിക്കാന്‍ നടപടിയെടുക്കാന്‍ സെക്രട്ടറിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നഗരസഭയുടെ പുതിയ ബോട്ട് എത്തുന്നത് വരെപാപ്പി സര്‍വ്വീസ് നടത്തും. ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തിന് ശേഷമാണ് ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ റൂട്ടില്‍ പാപ്പി സര്‍വ്വീസ് തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: