പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ടി.വി. സ്‌ക്രീനില്‍ വീക്ഷിച്ചവരാണ് നമ്മളില്‍ ഭൂരിപക്ഷവും. രാഹുലിന്റെ പാര്‍ട്ടി, നിരന്തരം നടുത്തളത്തിലിറങ്ങി സമ്മേളനം അലങ്കോലപ്പെടുത്തികൊണ്ടിരുന്നത് നാം കാണുകയുണ്ടായല്ലോ? അതിനിടയില്‍, ‘തന്നെ സംസാരിക്കാന്‍ മോദിജി അനുവദിക്കുന്നില്ല’ എന്ന വിചിത്രമായ ആരോപണവുമായി രാഹുല്‍ രംഗത്തുവന്നു. അപ്പോള്‍തന്നെ ഒരു പന്തികേട് നിഴലിച്ചിരുന്നു. ഭൂമികുലക്കാന്‍ പാകത്തിനുള്ള വിവരങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞാണ് രംഗപ്രവേശം ചെയ്തതെങ്കിലും ഒരാഴ്ചയിലധികം യാതൊന്നും സംഭവിക്കാത്ത മട്ടില്‍ ആയിരുന്നു ഇതിയാന്റെ പോക്ക്. തുടര്‍ന്ന് സുപ്രീംകോടതിയുടെ മുന്നില്‍വരെ എത്തിയ പഴംപുരാണത്തിന്റെ തനിയാവര്‍ത്തനവുമായി രാഹുല്‍ വരികയുണ്ടായി. അതോടെ എല്ലാ സംശയങ്ങള്‍ക്കും നിവൃത്തിയുണ്ടായി. എന്തോ വെളിപ്പെടുത്താനുണ്ടെന്ന് പറഞ്ഞുകൊണ്ടുള്ള ഭീഷണി പരാജയപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഈ തനിയാവര്‍ത്തനം.
ഇതായിരുന്നു കരുതിയിരുന്ന ബോംബെങ്കില്‍ ഭൂമികുലുക്ക പ്രസ്താവനയോടൊപ്പം ഇതുകൂടെ ആകാമായിരുന്നില്ലെ? അവിടെയാണ് സംഗതിയുടെ കിടപ്പ്. ഹെലികോപ്റ്റര്‍ ഇടപാടില്‍ അമ്മയും നാഷണല്‍ ഹെറാള്‍ഡ് കേസില്‍ താനും അകത്താകും എന്ന് ഉറപ്പായപ്പോള്‍ മാത്രമാണ് രാഹുല്‍ രംഗപ്രവേശം ചെയ്തത്. 2013 ല്‍ സഹാറാ ഗൂപ്പില്‍ നിന്നും, ബിര്‍ളഗ്രൂപ്പില്‍ നിന്നും മുഖ്യമന്ത്രിയായിരുന്ന മോദി കൈക്കൂലി വാങ്ങി എന്ന ആരോപണം സുപ്രീംകോടതിയുടെ മുമ്പില്‍ അവതരിപ്പിച്ച് പരാജപ്പെട്ടതാണ്. വാദത്തിനുവേണ്ടി ഈ ആരോപണം ശരിയാണെന്ന് കരുതുക.
ആരോപിക്കപ്പെടുന്ന പ്രകാരം ഈ സംഭവം നടക്കുമ്പോള്‍ കേന്ദ്രം ഭരിച്ചിരുന്നത് കോണ്‍ഗ്രസ്സാണല്ലോ.
എന്തുകൊണ്ട് നടപടി എടുത്തില്ല? മോദി 2014 മെയ് മാസം 26നാണ് പ്രധാനമന്ത്രയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഭരണത്തില്‍ അഴിമതി ലവലേശം ഇല്ലെന്നുള്ളത് ആര്‍ക്കും മനസ്സിലാകും എന്നിരിക്കെ, അതിനുമുമ്പുള്ള ചരിത്രം ചികയേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ രാഹുലിന്റെ മുതുമുത്തച്ഛന്‍ സാക്ഷാല്‍ ജവഹര്‍ലാല്‍തൊട്ട് തുടങ്ങേണ്ടിവരും. വിഭജനത്തിന്റെ പേരിലും ചൈനീസ് ആക്രമണത്തിന്റെ പേരിലും വേറെ ഏത് രാജ്യത്തായിരുന്നാലും നെഹ്‌റു കുറ്റവിചാരണ ചെയ്യപ്പെടുമായിരുന്നു.
അതുപോലെഅടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ പേരില്‍ മുത്തശ്ശി ഇന്ദിരയും വിചാരണ ചെയ്യപ്പെടേണ്ടതായിരുന്നില്ലേ? യുപിഎ ഭരണത്തില്‍ സോണിയയുടെയും മന്‍മോഹന്‍സിങ്ങിന്റെയും റോള്‍ എന്തായിരുന്നു? ഹെലികോപ്റ്റര്‍ അഴിമതി രേഖയില്‍ എപി എന്ന് കാണിച്ചിരിക്കുന്നത് സോണിയയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ അഹമ്മദ് പട്ടേല്‍ ആണെന്ന് മനസ്സിലാക്കാന്‍ ദിവ്യദൃഷ്ടി ഒന്നും ആവശ്യമില്ല. രാജ്യത്തിന് ഒരു ലക്ഷം കോടിയില്‍ അധികം രൂപ നഷ്ടം വരുത്തിയെന്ന് സിഎജി കണ്ടുപിടിച്ച കല്‍ക്കരിപ്പാട കുംഭകോണ കേസില്‍ എന്താണ് സംഭവിച്ചെതന്ന് കുഞ്ഞുകുട്ടിക്ക് പോലും അറിവുള്ളതാണ്. മന്‍മോഹന്‍സിങ് കല്‍ക്കരിവകുപ്പിന്റെ താല്‍ക്കാലിക ചാര്‍ജില്‍ വന്ന അവസരത്തില്‍ സോണിയ, അഹമ്മദ് പട്ടേല്‍ മുഖേന കല്‍ക്കരിപ്പാടങ്ങള്‍ ഇഷ്ടക്കാര്‍ക്ക് വീതിച്ചു നല്‍കുകയായിരുന്നില്ലേ? കുടിവെള്ളംപോലും ആര്‍ഭാടമായിട്ടുള്ള ഒരു വലിയ വിഭാഗം ഇന്നും ഈ രാജ്യത്ത് അവശേഷിക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് രാഹുലിന്റെ പാര്‍ട്ടിക്ക് ഒഴിഞ്ഞുമാറാനാകുമോ?
മുതുമുത്തച്ഛന്‍ നെഹ്‌റുവും തുടര്‍ന്നിങ്ങോട്ട് പലരും അഹന്തയോടുകൂടി മാത്രം ചവിട്ടിക്കയറിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പടവുകള്‍ സാഷ്ടാംഗം നമസ്‌ക്കരച്ച് മോദി കയറുന്നത് ഓരോ പൗരന്റെയും കണ്ണുകളെ ഈറനണിയിച്ചതാണ്.
സ്വയം വിശ്വപൗരനായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റിനെ കാണാന്‍ ഇറങ്ങി പുറപ്പെട്ട് പ്രസിഡന്റിനെ മുഖംകാണിക്കാനാകാതെ വാഷിങ്ടണ്‍ തെരുവുകളില്‍ അലഞ്ഞ് മടങ്ങിയ നെഹ്‌റു ചരിത്രത്തിന്റെ ഭാഗമാണ്. അതേ അമേരിക്കന്‍ പ്രസിഡന്റിനെ സ്വതസിദ്ധമായ ശൈലിയില്‍ പേര് വിളിച്ച് അഭിസംബോധന ചെയ്ത് മോദി ഇടപഴകുന്ന കാഴ്ച ഓരോ ഭാരതീയന്റെയും ആത്മാഭിമാനം ഉയര്‍ത്തി. മൂന്നാമതൊരു യുപിഎ ഭരണം താങ്ങാനുള്ള ശേഷി ഭാരത ഭൂമിക്ക് ഇല്ലായിരുന്നു. ഇക്കാര്യത്തില്‍ തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഓരോ ഭാരതപൗരനും മോദിയോടുണ്ട്. സ്വതന്ത്രഭാരതത്തില്‍ രാഷ്‌ട്രതന്ത്രജ്ഞന്‍ എന്ന ഗണത്തില്‍പ്പെടുത്താവുന്ന ഒരു മോദി മാത്രമേ ഉള്ളൂ. വേറെ ഏത് രാഷ്‌ട്രത്തിലായിരുന്നലും രാഷ്‌ട്രീയത്തിനതീതമായി അദ്ദേഹം പ്രോത്സാഹിപ്പിക്കപ്പെടുമായിരുന്നു. എന്നാല്‍ ഭാരതത്തില്‍ മാത്രം ഇത് നടക്കില്ല. ഇന്ന് മോദി ലോകം ആദരിക്കുന്ന നേതാവാണെന്നിറഞ്ഞുകൊണ്ട് വേണം ആരോപണങ്ങള്‍ മെനയാന്‍. മോദി കൈക്കൂലി വാങ്ങിയെന്ന് വിവരമുള്ളവര്‍ ആരും പറയില്ല. ഇത്തരം ആരോപണങ്ങള്‍ മോദിയെ തകര്‍ക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ട.
നെഹുറു കുടുംബത്തിലെ തോട്ടക്കാരനെപ്പോലും ചമന്നുനടക്കേണ്ട ഗതികേടിലാണ് ഇവിടെ ഒരുകൂട്ടര്‍. അപക്വമതിയായ ഒരിളംതലമുറക്കാരന്റെ ചേയ്തികളായി കാണുന്നതുകൊണ്ട് മാത്രമാണ് രാഹുല്‍ രക്ഷപ്പെട്ട് പോകുന്നത്. എല്ലാവരും എല്ലാപ്പോഴും ഏതുകാര്യത്തിനും ക്ഷമിച്ചു എന്നുവരില്ല. രാഷ്‌ട്രീയത്തില്‍ പലതും നടക്കാം. എന്നിരുന്നാലും ഒരു പഞ്ചായത്ത് പ്രസിഡന്റായെങ്കിലും ഭരിച്ച് ഭരണപരിചയമില്ലാത്ത രാഹുല്‍ പ്രധാനമന്ത്രപദം മോഹിക്കുന്നത് വെറും വ്യാമോഹമായിരിക്കും.
200 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ഇവിടെനിന്നും കടത്തിക്കൊണ്ടുപോയതിലധികം 10 വര്‍ഷത്തെ യുപിഎ ഭരണത്തില്‍ ഇറ്റലിയിലേക്ക് കൊണ്ടുപോയി എന്നതാണ് സത്യം. ഈ റിക്കാര്‍ഡ് തകര്‍ക്കാന്‍ അസാധ്യമാണ് എന്നിരിക്കെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സൂക്ഷിച്ചുവേണം. 2ജി, അഗസ്താ വെസ്റ്റ്‌ലാന്റ, ആദര്‍ശ്, ദേവാസ്, കല്‍ക്കരിപ്പാടം, കോമണ്‍വെല്‍ത്ത് ഗയിംസ് തുടങ്ങി എന്തൊക്കെ അഴിമതികളാണ് നാം കണ്ടത്. അവയെപ്പറ്റി കൂടുതല്‍ ചര്‍ച്ചചെയ്യാനാഗ്രഹിക്കുന്നില്ല. എങ്കിലും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആവര്‍ത്തിക്കുകയാണ്. പ്രാഥമികവിദ്യാഭ്യാസ ചിലവുകള്‍ക്കുപോലും ഒരു കാത്തോലിക്കാ സെമിനാരിയുടെ സഹായം തേടിയവരാണ് സോണിയ കുടുംബം. തുടര്‍ന്ന് വീട്ടുജോലിക്കാരിയുടെ ജോലി തരപ്പെടുത്താന്‍ ടൂട്ടോറിയലിന് സമാനമായ വിദ്യാലയത്തില്‍ പഠിച്ചു. തുടര്‍ന്ന് കേംബ്രിഡ്ജിലെ ഒരിടത്തരം ബാര്‍ ഹോട്ടലില്‍ പരിചാരികയായിരുന്ന സോണിയയുടെ സാമ്പത്തിക നിലവാരം ഊഹിക്കാവുന്നതാണല്ലോ! 1968 ല്‍ ഇന്ദിരയുടെ മരുമകളായി ഇവിടെ കാലുകുത്തിയ സോണിയ, 2011 ല്‍ കേവലം 43 വര്‍ഷങ്ങള്‍ക്കുശേഷം ലോകസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചുകാണുന്നു. ഇവരുടെ വരുമാനം എന്തെന്ന് അറിയാന്‍ ഒരു ഭാരതപൗരന് അവകാശമുണ്ട്.
90 കടന്ന (മോദിയുടെ) വൃദ്ധമാതാവ് ഓട്ടോറോക്ഷയില്‍ സഞ്ചരിച്ച് ബാങ്കില്‍ എത്തി ക്യൂവില്‍ നിന്ന് 4000 രൂപ കൈപ്പറ്റുന്ന ദൃശ്യം നാം കാണുകയുണ്ടായി. മോദിയുടെ ഇതര ബന്ധുക്കള്‍ അവരവര്‍ മുമ്പ് ചെയ്തിരുന്ന തൊഴില്‍ ചെയ്ത് പഴയസ്ഥലങ്ങളില്‍തന്നെയാണ് കഴിയുന്നത്.
മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ കിട്ടിയ പാരിതോഷികങ്ങള്‍ വിറ്റുകിട്ടിയ 28 ലക്ഷത്തോളം രൂപ ഗുജറാത്തിലെ നിര്‍ദ്ധനപെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയയ്‌ക്കുന്നതിനുവേണ്ടിയുള്ള ഫണ്ടില്‍ നിക്ഷേപിച്ചിട്ടാണ് മോദി ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയത്. ലോകത്തില്‍ ആദ്യമായി ഒരു സ്യൂട്ട്‌കേസും, ഒരു പരിചാരകനുമായി ഔദ്യോഗികവസതിയില്‍ പ്രവേശിച്ച ഒരേയൊരു പ്രധാനമന്ത്രിയാണ് മോദി. ഇന്ന് ലോകം ആദരിക്കുന്ന, ബഹുമാനിക്കുന്ന അദ്ദേഹത്തെപ്പറ്റി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ എന്തിന്റെ പേരിലായാലും ഉന്നയിക്കാന്‍ പാടില്ല. മോദിക്ക് പകരം മോദി മാത്രമേ ഉള്ളൂ എന്ന് മനസ്സിലാക്കണം.
കരഞ്ഞുകൊണ്ടാണ് നാം ഓരോരുത്തരും പിറന്ന് വീഴുന്നത്. ഇവിടം വിടുമ്പോള്‍ സ്വന്തം ശരീരംപോലും ഉപേക്ഷിക്കേണ്ടിവരുമെന്ന് ഏവര്‍ക്കും അിറയാം. യാത്രാമൊഴിചൊല്ലുമ്പോള്‍ എത്രയധികം ജനങ്ങള്‍ ദുഃഖിക്കുന്നു എന്നതാണ് നമ്മുടെ ജീവിതത്തിന്റെ അളവുകോല്‍ എന്ന് നമ്മേപോലെതന്നെ മോദിയും മനസ്സിലാക്കുന്നുണ്ടാകും. കോടികളുടെ ആസ്തിയും, ലോകസമ്പന്നരുടെ പട്ടികയിലിടവും നിസ്സാരമാണ്.
















