കണ്ണൂര്‍: അസാധുവാക്കിയ നോട്ടുകള്‍ മാറ്റിനല്‍കുന്ന സംഘം ജില്ലയില്‍ വ്യാപകമാകുന്നു. ബാങ്കുകളില്‍ നല്കി മാറ്റിയെടുക്കാത്തതും കണക്കില്‍പ്പെടുത്താന്‍ പറ്റാത്തതുമായ ആയിരം, അഞ്ഞൂറ് രൂപ നോട്ടുകളാണ് കറന്‍സി മാഫിയാസംഘം മാറ്റി നല്‍കുന്നത്. അസാധു നോട്ടുകളുടെ വിലയുടെ 65 മുതല്‍ 72 ശതമാനം വരെ സാധുവായ നോട്ടുകള്‍ നല്‍കിയാണ് സംഘം നോട്ടുകള്‍ ശേഖരിക്കുന്നത്. മലപ്പുറം കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം. ലക്ഷത്തിന് മുകളിലുള്ള നോട്ടുകള്‍ മാത്രമേ സംഘം മാറ്റി നല്‍കുന്നുള്ളൂ. ഇത്തരത്തില്‍ ദിനംപ്രതി കോടികളുടെ നോട്ടുമാറ്റമാണ് ജില്ലില്‍ നടക്കുന്നത്. പകരം രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാത്രമേ നല്‍കുകയുള്ളൂ.
ജില്ലയിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങളുടെ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏജന്റുമാര്‍ക്കും മെച്ചപ്പെട്ട തുക കമ്മീഷനായി ലഭിക്കുന്നുണ്ട്. ഇതിനു പുറമെ യാത്രചെയ്യാനായി കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയും ലഭിക്കും. സംഘത്തിലെ കണ്ണികളെന്ന് സംശയിക്കുന്ന രണ്ടംഗസംഘത്തെ കഴിഞ്ഞദിവസം ഇരിട്ടിയില്‍ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്നും അസാധുവാക്കിയ പതിനഞ്ച് ലക്ഷം രൂപയോളമാണ് പിടിച്ചെടുത്തത്.
പിണറായി പാറപ്പുറം സ്വദേശികളായ ഷബീര്‍, ഷൈഷാദ് എന്നിവരാണ് പിടിയിലായത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഉന്നത കേന്ദ്രങ്ങളുടെ ഇടപെടല്‍മൂലം സംഭവം തേച്ചുമാച്ച് കളയാനുള്ള ശ്രമവും നടക്കുന്നതായി സൂചനയുണ്ട്. ഇരിട്ടി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് സംഘം പിടിയിലായത്. ഇരിട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
നോട്ട് അസാധുവാക്കലിന് ശേഷം കോടിക്കണക്കിന് രൂപ ബാങ്കുകളിലൂടെ മാറ്റി നല്‍കിയിരുന്നുവെങ്കിലും കണക്കില്‍പെടാത്ത പണം കൈയ്യില്‍ സൂക്ഷിച്ചവരാണ് ഇത്തരം മാഫിയാ സംഘങ്ങളുമായി ബന്ധപ്പെട്ട് നോട്ടുകള്‍ മാറ്റിയെടുക്കുന്നത്. വന്‍തുകകള്‍ മാറ്റിയെടുക്കാനായി സംഘം വാങ്ങുമ്പോള്‍ നോട്ടിന്റെ ഉടമസ്ഥന് ചെക്കുകളും മറ്റു രേഖകളും നല്‍കുന്നതായും പറയപ്പെടുന്നു. ഇത്തരം നോട്ടുകള്‍ മലപ്പുറത്തെത്തിച്ച് സാധുവായ നോട്ടുകള്‍ കൈമാറിയ ശേഷമാണ് നേരത്തെ നല്കിയ ചെക്കുകളും രേഖകളും തിരിച്ചുവാങ്ങുന്നത്.
നോട്ടുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുമ്പോഴാണ് ഇത്തരത്തിലുള്ള സംഘം പുത്തന്‍ നോട്ടുകള്‍ നല്കി അസാധു നോട്ടുകള്‍ മാറ്റിനല്കുന്നത്. ഇതിന് പിന്നില്‍ ചില ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയുള്ളതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: