തലശ്ശേരി: കണ്ണൂര്‍ റവന്യുജില്ലാ കലോത്സവത്തില്‍ ഓട്ടന്തുള്ളല് വേദിയില്‍ താരമായത് കലാമണ്ഡലം മഹേന്ദ്രന്. ഓട്ടന്തുള്ളലില് അനേകം കഴിവുറ്റ പ്രതിഭകളെ വാര്‍ത്തെടുത്ത് കലോത്സവവേദികള്‍ക്ക് സമ്മാനിച്ച കലാമണ്ഡലം മഹേന്ദ്രന് ഇത്തവണയും കലോത്സവ വേദിയിലെത്തിയത് ഒട്ടേറെ ശിഷ്യഗണങ്ങള്‍ക്കൊപ്പം. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുള്‍പ്പെടെ കലാമണ്ഡലം മഹേന്ദ്രന്റെ 17 ശിഷ്യരാണ് ഇന്നലെ ഓട്ടന്തുള്ളല് മത്സരവേദിയില്‍ മാറ്റുരച്ചത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ ആറ് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ മൂന്ന് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും യുപി വിഭാഗത്തില്‍ ഒരാളുമുള്പ്പെടെയുള്ള ശിഷ്യരാണ് ഇന്നലെ വേദിയില്‍ മത്സരിക്കാനെത്തിയത്. കുഞ്ചന്‍ നമ്പ്യാരുടെ 12 വ്യത്യസ്ത കഥകളാണ് ഓരോരുത്തരും വേദിയില്‍ അവതരിപ്പിച്ചത്. ശിഷ്യന്മാര് തമ്മിലാണ് മത്സരമെന്നതിനാല്‍ ആരോടും യാതൊരു പക്ഷപാതവുമില്ലാതെ നില്ക്കുന്ന കാര്യത്തിലും അത് ശിഷ്യരെ ബോധ്യപ്പെടുത്തുന്ന കാര്യത്തിലും ഒരു ഗുരുവിനെ സംബന്ധിച്ച് ഏറെ കഠിനമാണെങ്കിലും അദ്ദേഹത്തിന്റെ പരിചയസമ്പന്നതയില്‍ ഇത്തരം പ്രശ്നങ്ങളെല്ലാം നിഷ്പ്രഭമായി തീരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുക. ഗോവര്ദ്ധനചരിതമുള്പ്പെടെയുള്ള കുഞ്ചന്‍ നമ്പ്യാര്‍ കഥകള്‍ വളരെ തന്മയത്വത്തോടെ തന്നെ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ ഇന്നലെ വേദിയില്‍ അവതരിപ്പിച്ചു. ഹയര്‍സെക്കണ്ടറി വിഭാഗം ആണ്‍കുട്ടികളുടെ ഓട്ടന്തുള്ളല് മത്സരത്തില്‍ കലാമണ്ഡലം മഹേന്ദ്രന്റെ ശിഷ്യരില്‍ ഒരാളായ അര്ജുന് കാന്താണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കലാമണ്ഡലം മഹേന്ദ്രന് കലോത്സവേദികള്ക്ക് ഓട്ടന്തുള്ളല് പ്രതിഭകളെ സമ്മാനിക്കാന്‍ തുടങ്ങിയിട്ട് 13 വര്‍ഷക്കാലം കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: