ന്യൂദൽഹി: ദൽഹി നഗരത്തിലെ പതിനഞ്ച് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളെ നിരോധിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങി. ഞായറാഴ്ച മുതലാണ് പഴക്കം ചെന്ന ഡീസൽ വാഹനങ്ങൾ പൊതു നിരത്തിൽ ഇറക്കുനതിനെ ആർഡിഒ വകുപ്പ് നിരോധിച്ചത്.
രണ്ട് ലക്ഷത്തിലധികം വരുന്ന പഴയ ഡീസൽ വാഹനങ്ങൾ നഗരത്തിലുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വാഹനങ്ങൾ റോഡുകളിൽ ഓടിക്കുന്നതിനും നഗരത്തിൽ പാർക്ക് ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നടപടി ക്രമമെന്നോണം 1.91 ലക്ഷത്തിലധികം വരുന്ന പഴയ ഡീസൽ വാഹന ഉടമകളുടെ വിവരങ്ങൾ നഗരയിടങ്ങളിലെ ട്രാഫിക് പോലീസിന് കൈമാറിയിട്ടുണ്ടെന്ന് ആർടിഒ വകുപ്പ് വ്യക്തമാക്കി. വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ, ഉടമയുടെ പേര്, വിലാസം തുടങ്ങിയ വിവരങ്ങളാണ് ട്രാഫിക് പോലീസിന് കൈമാറിയിരിക്കുന്നത്.
നാഷണൽ ഗ്രീൻ ട്രൈബൂണലാണ് ദൽഹിയിലെ 15 വർഷം പഴക്കമുള്ള വാഹനങ്ങൾ കണ്ടുകെട്ടണമെന്ന് നിർദ്ദേശിച്ചത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഇത്തരത്തിലുള്ള വാഹനങ്ങൾ നിരോധിക്കേണ്ടത് ഏറെ അനിവാര്യമാണെന്നാണ് വിദഗ്ദർ പറയുന്നത്.
















