കൊട്ടാരക്കര: റേഷന്‍ മുന്‍ഗണനാക്രമം കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസില്‍ ആയിരക്കണക്കിന് പരാതികളാണ് ദിവസവും എത്തുന്നത്. താലൂക്കിന് കീഴിലുള്ള മുഴുവന്‍ പഞ്ചായത്തുകളിലേയും മുനിസിപാലിറ്റിയിലേയും പുതിയ റേഷന്‍ കാര്‍ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട ഏക സ്ഥലം കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസ് ആയിരുന്നു.
തിരക്ക് കണക്കിലെടുത്ത് രണ്ട് ഭാഗമായി തിരിച്ച് പരാതികള്‍ സ്വീകരിക്കാനുള്ള കൗണ്ടറുകള്‍ ഒരുക്കിയെങ്കിലും തിരക്കിന് യാതൊരു കുറവുമില്ല.
നെടുവത്തൂര്‍, എഴുകോണ്‍, കുളക്കട, മൈലം, മേലില, ഉമ്മന്നൂര്‍, വെട്ടിക്കവല പഞ്ചായത്തുകള്‍ കൊട്ടാരക്കര മുന്‍സിപാലിറ്റി എന്നിവിടങ്ങളിലെ പരാതികള്‍ സ്വീകരിക്കാന്‍ കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസിലും കടയ്ക്കല്‍, ചടയമംഗലം, ഇട്ടിവ, ചിതറ, കുമ്മിള്‍, വെളിനല്ലൂര്‍, പൂയപ്പള്ളി, വെളിയം, കരീപ്ര, പവിത്രേശ്വരം, നിലമേല്‍, ഇളമാട് എന്നീ പഞ്ചായത്തിലെ പരാതികള്‍ സ്വീകരിക്കാന്‍ അതാത് പഞ്ചായത്ത് ഓഫീസുകളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
രാവിലെ എട്ടുമുതല്‍ തന്നെ സ്ത്രീകളും അവരോടൊപ്പം കൊച്ചുകുട്ടികളും വൃദ്ധരായ സ്ത്രീകളും മണിക്കൂറുകള്‍ ക്യൂനില്ക്കുന്ന കാഴ്ചയാണ്. കൊട്ടാരക്കര താലൂക്കില്‍ 352 റേഷന്‍ കടകളിലായി ഒരുലക്ഷത്തി അറുപതിനായിരം കാര്‍ഡ് ഉടമകളാണ് ഉള്ളത്. ഇതില്‍ ഒരുലക്ഷം പേര്‍ക്കും പരാതികളാണ് പറയാനുള്ളത്. പുതിയ റേഷന്‍ പരിഷ്കരണത്തിന്റെ ഭാഗമായി ബിപിഎല്‍ ലിസ്റ്റില്‍ ഉണ്ടായിരുന്ന അര്‍ഹരായ ആയിരക്കണക്കിന് ആളുകള്‍ എപിഎല്‍ ലിസ്റ്റിലേക്ക് മാറ്റിമറിക്കപ്പെട്ടതായും പണക്കാരായ പലരും ബിപിഎല്‍ ലിസ്റ്റിലേക്ക് കടന്നുകൂടിയതായും പരാതികളുണ്ട്. എപിഎല്‍, ബിപിഎല്‍ ലിസ്റ്റ് തിരിക്കുവാന്‍ സര്‍ക്കാര്‍ നിരവധി മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അതെല്ലാം കാറ്റില്‍ പറത്തിയ രീതിയിലാണ് പുതിയ റേഷന്‍കാര്‍ഡിന്റെ പ്രാഥമികലിസ്റ്റ് ഇറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: