കല്‍പറ്റ: ചൂരല്‍മല ദുരന്തം നടന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും പുനരധിവാസത്തിന്റെ അന്തിമ പട്ടിക തയാറാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. 2024 ഡിസംബറില്‍ അന്നത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ 1083 പേരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഗുണഭോക്താക്കളുടെ പട്ടികയില്‍ ഇടംനേടാനാകാത്ത നിരവധി കുടുംബങ്ങള്‍ ഇപ്പോഴും നിരവധിയുണ്ട്.
നോ ഗോ സോണായി കണ്ടെത്തിയ സ്ഥലത്തെ വീട്ടുകാര്‍ ഉള്‍പ്പെടെയാണ് അന്തിമ പട്ടികയില്‍ ഇടം കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നത്. നോ ഗോ സോണില്‍നിന്ന് അമ്പത് മീറ്റര്‍ പരിധിയില്‍ ഒറ്റപ്പെട്ട വീടുകള്‍ എന്ന് രേഖപ്പെടുത്തിയതാണ് ഇവര്‍ക്ക് തിരിച്ചടിയായത്. മുണ്ടക്കൈ മേഖലയില്‍ പാടികളില്‍ താമസിച്ചിരുന്ന 20ലധികം കുടുംബങ്ങള്‍, സാങ്കേതികത്വത്തിന്റെ പേരില്‍ വീടുകള്‍ ഉള്‍പ്പെടെ താമസ യോഗ്യമല്ലാത്ത പടവെട്ടിക്കുന്നിലെ 28 കുടുംബങ്ങള്‍, അട്ടമല പാടിയിലെ പത്തോളം കുടുംബങ്ങള്‍ ഇത്തരത്തില്‍ അറുപതോളം കുടുംബങ്ങള്‍ എന്നിവര്‍ ഇനിയും പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടാനുണ്ട്.
ദുരന്തബാധിതര്‍ ഇന്നും അവകാശങ്ങള്‍ക്ക് വേണ്ടിയും പ്രഖ്യാപിക്കപ്പെട്ട ധനസഹായത്തിനുമായി സമരം ചെയ്യുകയാണ്. മൈക്രോ പ്‌ളാന്‍ ഫണ്ട് വിതരണം വൈകുന്നു എന്നാരോപിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ തിങ്കളാഴ്ച കല്‍പ്പറ്റയിലെ കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസിന് മുന്നില്‍ സമരം നടത്തിയിരുന്നു.
















