ബെംഗളൂരു: സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് എച്ച്‌ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ പരിശോധനയും കൗണ്‍സലിങ് ക്യാംപുകളും ആരംഭിച്ച് ആരോഗ്യ വകുപ്പ്. അടുത്തിടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 7000 യുവാക്കള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന എയ്ഡ്‌സ് പ്രിവന്‍ഷന്‍ സൊസൈറ്റി (എഐഡിഎസ്) നല്‍കിയ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. വിദ്യാര്‍ഥികളുടെ സമ്മതപത്രത്തോടെയാകും പരിശോധന നടത്തുക.
എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എച്ച്‌ഐവി ബോധവല്‍ക്കരണം നടത്തണമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക ഹെല്‍ത്ത് ക്യാമ്പുകളിലൂടെയാവും കോളേജുകളില്‍ പരിശോധനയും കൗണ്‍സിലിംഗും നടത്തുന്നത്. പദ്ധതിയുമായി സഹകരിക്കാന്‍ എല്ലാ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കര്‍ണാടക മൂന്നാമതാണെന്ന് നാഷണല്‍ എയിഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പുറത്ത് വന്നിരുന്നു. കര്‍ണാടകയില്‍ ആകെ 2.6 ലക്ഷം എച്ച്‌ഐവി ബാധിതരെന്ന് നാഷണല്‍ എയിഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നു. ഇതില്‍ 54,000-ത്തോളം പേര്‍ തങ്ങള്‍ക്ക് രോഗബാധയുണ്ടെന്ന കാര്യം അറിയാത്തവരാണ്. 18നും 25നും ഇടയില്‍ പ്രായമുള്ള 7000 രോഗബാധിതര്‍ സംസ്ഥാനത്തുണ്ട്.
18നും 35നും ഇടയില്‍ പ്രായമുള്ളവരില്‍ രോഗവ്യാപനം കൂടുന്നുവെന്നും 2023-24 കാലഘട്ടത്തില്‍ ഈ വിഭാഗത്തില്‍ എച്ച്‌ഐവി കണ്ടെത്തിയത് 44,500 പേര്‍ക്കാണെന്നും 2025-26 ആയപ്പോള്‍ അത് 66,000 ആയി ഉയര്‍ന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനൊപ്പം ലഹരി ഉപയോഗവും എച്ച്‌ഐവി രോഗബാധ കൂടുന്നതിന് കാരണമെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച്‌ഐവി ടെസ്റ്റ് നടത്തുന്നത്.
















