കോഴിക്കോട്: മലയാള സിനിമാലോകം വേണ്ടത്ര പരിഗണിക്കാതെ പോയ രണ്ട് സംഗീതപ്രതിഭകള്‍ ഇന്നലെ കോഴിക്കോട് പ്രസ്ക്ലബില്‍ സംഗമിച്ചു. കാലത്തെ അതിജീവിക്കുന്ന മധുരഗാനങ്ങള്‍ സമ്മാനിച്ച ബി. വസന്തയും, കൃഷ്ണചന്ദ്രനുമായിരുന്നു. മലയാളിയുടെ ചുണ്ടില്‍ എന്നും വിടരുന്ന ‘കുടമുല്ലപ്പൂവിനും മലയാളി പെണ്ണിനും ഉടുക്കാന്‍ വെള്ളപ്പുടവ….
കുളിക്കാന്‍ പനിനീര് ചോല…കൂന്തല്മിനുക്കാന് ഞാറ്റുവേല….’എന്ന ഹിറ്റു ഗാനം പാടിക്കൊണ്ടാണ് പ്രായത്തിന്റെ അവശതകള്‍ മറന്ന് ബി. വസന്ത പാട്ടുപാടിയത്.
എം.എസ് ബാബുരാജിന്റെ പേരില്‍ ലയണ്‍സ് ക്ലബ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയവരായിരുന്നു ബി. വസന്തയും ഗായകന് കൃഷ്ണചന്ദ്രനും. മലയാളത്തിലെ പ്രിയപ്പെട്ട ഗായകരെയും സംവിധായകരെയും ഓര്‍ത്തെടുത്താണ് പതിറ്റാണ്ടുകള്‍ നീണ്ട സംഗീതസപര്യയെപറ്റി വസന്ത സംസാരിച്ചു തുടങ്ങിയത്. ദേവരാജന്‍, പുകഴേന്തി, ചിദംബരനാഥ് തുടങ്ങി എം.ജി രാധാകൃഷ്ണന് എന്നിവരുടെ സംഗീത നിര്‍ദേശത്തില്‍ പാടിയ പാട്ടുകള്‍ ഓര്‍മകളില്‍ നിന്ന് അവര്‍ ആലപിച്ചു. അനാര്‍ക്കലി എന്ന ചിത്രത്തിലെ ‘നദികളില്‍ സുന്ദരി യമുന’ എന്നു തുടങ്ങുന്ന വയലാറിന്റെ ഗാനം ബാബുരാജിന്റെ സംഗീതത്തില്‍ അനശ്വരമാക്കിയ അതേ ഭാവത്തോടെ വസന്ത ആലപിച്ചു.
‘മേലേ മാനത്ത് നീലപുലയിക്ക് മഴ പെയ്താല്‍ ചോരുന്ന വീട്’ ,’വധൂവരന്മാരേ….’, ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍..’, ‘പുഷ്പഗന്ധീ….സ്വപ്നഗന്ധീ…’ എന്നിങ്ങനെ പാടിമതിയാവാതെയാണ് അവര്‍ പ്രസ്ക്ലബില്‍ തന്റെ ഗാനജീവിതത്തെക്കുറിച്ച് സംസാരിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, സംസ്കൃതം തുടങ്ങിയ ഭാഷകളിലായി 7000 പാട്ടുകള്‍ അവര്‍ പാടി. മലയാളത്തില്‍ പാടാന്‍ ഇനിയും ആഗ്രഹമുണ്ട്. ആരും വിളിക്കുന്നില്ല. അവസരം കിട്ടിയാല്‍ പാടും. മലയാളം എഴുതാനും വായിക്കാനും അറിയില്ല. എങ്കിലും സംഗീതസംവിധായകരുടെ നിര്‍ദേശം പൂര്‍ണമായി ഉള്‍ക്കൊണ്ട് പാടിയിട്ടുണ്ട്. താന്‍ പാടിയ പല പാട്ടുകളും ഇന്നും സംഗീതാസ്വാദകര്‍ക്ക് പ്രിയപ്പെട്ടതാണ് എന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ അവ പാടിയത് താനാണ് എന്ന് പലര്‍ക്കും അറിഞ്ഞുകൂട. വസന്ത വേദനയോടെ പറഞ്ഞു.
ഗായകനാകാണ് താന്‍ ആഗ്രഹിച്ചതെങ്കിലും തന്നെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി ഒതുക്കുകയായിരുന്നുവെന്ന് കൃഷ്ണചന്ദ്രന് പറഞ്ഞു. നല്ല ഗാനങ്ങള്‍ പാടാന്‍കഴിഞ്ഞു. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ടാവില്ലെന്ന അനുഭവമാണ് സംഗീതജീവിതം തനിക്ക് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: