ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടിയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടി മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്തിറങ്ങുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് അടുത്ത മാസം വികാസ് യാത്ര നടത്താനാണ് തീരുമാനം.
മുലായംസിങിന്റെ അനുമതി വാങ്ങാതെയുള്ള അഖിലേഷിന്റെ നടപടി പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാക്കി. ഈ മാസം ആദ്യം യാത്ര നടത്താന്‍ നിശ്ചയിച്ചെങ്കിലും അഖിലേഷും മുലായത്തിന്റെ സഹോദരന് ശിവ്പാലുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.
അഖിലേഷ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകില്ലെന്ന് അടുത്തിടെ പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് പറഞ്ഞിരുന്നു. നവംബര്‍ അഞ്ചിന് പാര്‍ട്ടിയുടെ സില്‍വര്‍ ജൂബിലി ആഘോഷം നടക്കുന്നുണ്ട്. ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആരംഭമായാണ് പാര്‍ട്ടിയും മുലായവും കണക്കാക്കുന്നത്. ഇതിനിടെയാണ് നവംബര്‍ മൂന്നിന് യാത്ര നടത്താനുള്ള അഖിലേഷിന്റെ തീരുമാനം. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം ആരംഭിച്ചെന്ന് തന്റെ തീരുമാനത്തെ ന്യായീകരിച്ച് അഖിലേഷ് മുലായത്തിന് കത്തെഴുതി.
സില്‍വര്‍ ജൂബിലി ആഘോഷത്തില്‍ അഖിലേഷ് പങ്കെടുക്കാന്‍ സാധ്യതയില്ല. പരിപാടിയില്‍ മുലായമാകും ശ്രദ്ധാകേന്ദ്രമെന്നതാണ് കാരണം. യുവനേതാക്കളുള്‍പ്പെടെ അഖിലേഷിന്റെ അനുയായികളും പരിപാടി ബഹിഷ്കരിക്കുമെന്ന് ഭീഷണിയുയര്‍ത്തിയിട്ടുണ്ട്.
നേരത്തെയുണ്ടായ തര്‍ക്കത്തില്‍ അഖിലേഷിനൊപ്പം നിന്ന നേതാക്കളെ സംസ്ഥാന അധ്യക്ഷനായ ശിവ്പാല്‍ യാദവ് പുറത്താക്കിയിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഇവരുടെ പ്രതിഷേധം.
നേരത്തെ ശിവ്പാല്‍ യാദവുമായുള്ള പ്രശ്നത്തില്‍ അഖിലേഷിന് തിരിച്ചടിയേറ്റിരുന്നു. അഖിലേഷിനെ മാറ്റി പാര്‍ട്ടി യുപി ഘടകം അധ്യക്ഷനായി ശിവ്പാല്‍ യാദവിനെ മുലായം നിയമിച്ചു. മന്ത്രിയായ ശിവ്പാലില് നിന്ന് പ്രധാനപ്പെട്ട വകുപ്പുകള്‍ നീക്കി അഖിലേഷ് ഇതിന് പ്രതികാരം ചെയ്തെങ്കിലും മുലായം ഇടപെട്ടതോടെ വകുപ്പുകള്‍ തിരിച്ചു നല്കി.
അഖിലേഷിന്റെ എതിര്‍പ്പിനിടെ അമര്‍സിംഗിനെ ദേശീയ ഭാരവാഹിയാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ തന്നെ ഒതുക്കാന്‍ പാര്‍ട്ടിയിലും കുടുംബത്തിലും പിതാവായ മുലായത്തിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത് തിരിച്ചറിഞ്ഞാണ് അഖിലേഷിന്റെ പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: