ശ്രീനഗര്‍/ന്യൂദല്‍ഹി: രാജ്യത്തെ നടുക്കി കശ്മീരില്‍ വീണ്ടും പാക് ഭീകരാക്രമണം. നിയന്ത്രണ രേഖയ്‌ക്കടുത്ത ഉറിയില്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 17 സൈനികര്‍ വീരമൃത്യു വരിച്ചു. നാല് ഭീകരരെ സൈന്യം വധിച്ചു. കശ്മീരില്‍ അടുത്തിടെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
പിന്നില്‍ പാക്കിസ്ഥാനാണെന്ന് ഭാരതം വ്യക്തമാക്കി. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭീകരരാഷ്‌ട്രമായ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. ഭീകരര്‍ ജെയ്‌ഷെ മൊഹമ്മദ് ചാവേറുകളെന്നാണ് നിഗമനം.
പുലര്‍ച്ചെ അഞ്ചരയോടെയാണ് ഭീകരര്‍ ആയുധങ്ങളുമായി സൈനികകേന്ദ്രത്തില്‍ പ്രവേശിച്ചത്. ഗ്രനേഡുകള്‍ പ്രയോഗിച്ച ശേഷം തുടര്‍ച്ചയായി വെടിവെക്കുകയായിരുന്നു. ഗ്രനേഡ് ആക്രമണത്തില്‍ താത്കാലിക സൈനിക കൂടാരങ്ങള്‍ക്ക് തീപിടിച്ചതാണ് മരണസംഖ്യ ഉയരാന്‍ കാരണം. ജോലി കഴിഞ്ഞ ദോഗ്ര റജിമെന്റിലെ സൈനികര്‍ താത്കാലിക കൂടാരങ്ങളില്‍ വിശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. കൂടുതല്‍ സൈനിക താവളങ്ങളിലേക്ക് തീ പടര്‍ന്നു. ആറ് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍ മുപ്പതിലേറെ സൈനികര്‍ക്ക് പരിക്കേറ്റു. ഇവരെ ഹെലികോപ്ടറില്‍ നൂറ് കിലോമീറ്റര്‍ അകലെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ ഭീകരരുണ്ടെന്ന സംശയത്തില്‍ തിരച്ചില്‍ നടക്കുകയാണ്.
കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങളും ഗ്രനേഡ് ലോഞ്ചറുകളും കണ്ടെടുത്തു. ആയുധങ്ങളില്‍ പാക്കിസ്ഥാന്‍ മുദ്ര പതിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പാക് സൈന്യത്തെ ആശങ്ക അറിയിച്ചുവെന്ന് മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ രണ്‍ബീര്‍ സിംഗ് പറഞ്ഞു. പാക് അധീന കശ്മീരിലൂടെയാണ് ഭീകരര്‍ നുഴഞ്ഞുകയറിയത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രാലയം രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഈ വര്‍ഷം കശ്മീരിലുണ്ടാകുന്ന ആറാമത്തെ ഭീകരാക്രമണമാണിത്. കഴിഞ്ഞ ജനുവരിയില്‍ പഠാന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 2014 ഡിസംബര്‍ അഞ്ചിന് മൊഹ്‌റയിലുണ്ടായ ഭീകരാക്രമണത്തില്‍ പത്ത് സൈനികര്‍ കൊല്ലപ്പെട്ടു.
ഭാരതസൈന്യത്തിന്റെ പ്രസ്താവന
ഉധംപൂര്‍ (കശ്മീര്‍): 2016 സപ്തംബര്‍ 18 ന് പുലര്‍ച്ചെ സായുധരായ ഒരു സംഘം ഭീകരര്‍ കശ്മീരില്‍ ഉറിയിലെ സൈനിക യൂണിറ്റിനു പിന്നിലെ ഭരണത്താവളം ആക്രമിച്ചു. പ്രത്യാക്രമണത്തില്‍ നാല് ഭീകരരെ ഉന്മൂലനം ചെയ്തു. തെരച്ചില്‍ പുരോഗമിക്കുന്നു. ഭരണത്താവളത്തില്‍ കനത്ത സൈനിക യൂണിറ്റുകളുണ്ടായിരുന്നു. ജോലികഴിഞ്ഞ് കൂടാരങ്ങളിലേക്കും താല്‍ക്കാലിക താമസസ്ഥാനങ്ങളിലേക്കും അവര്‍ മടങ്ങിയിരുന്നു. ഇവ കത്തി, വന്‍ ആള്‍നാശമുണ്ടായി. രക്തസാക്ഷിത്വം വരിച്ച 17 സൈനികരെ ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു.
താവളത്തില്‍ തളയ്‌ക്കാന്‍ ശ്രമംബ്രിഗേഡിയര്‍ (റിട്ട.) അനില്‍ ഗുപ്ത
ബാരാമുള്ളയിലെ പന്ത്രണ്ടാം ബ്രിഗേഡ് ആസ്ഥാനത്ത് പാക്കിസ്ഥാന്‍ ഫിദായീനുകള്‍ അഥവാ ചാവേറുകള്‍ നടത്തിയ ആക്രമണം, കശ്മീര്‍ താഴ്‌വരയിലെ അശാന്തി അവസാനിച്ചില്ല എന്നു വരുത്താനുള്ള പാഴ്ശ്രമമാണ്.
കനത്ത ജാഗ്രതയുണ്ട്; പട്ടാളത്തിനകത്ത്, നുഴഞ്ഞുകയറ്റത്തിനെതിരായ പ്രതിരോധ വിഭാഗങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ഭീകരര്‍ നുഴഞ്ഞുകയറിയത് അത്ഭുകരമാണ്. ഒരു പട്ടാളക്യാമ്പിനകത്ത് ചാവേറുകള്‍ കയറുന്നത് അഭിമാനിക്കത്തക്കതല്ല. വിശദാംശങ്ങള്‍ അറിയില്ല. ഒരു കാര്യം ഉറപ്പ്- പാക്കിസ്ഥാന്‍ മനസ്സുമാറ്റാന്‍ പോകുന്നില്ല.
ആഭ്യന്തര കുഴപ്പങ്ങളില്‍ അമരുകയും ലോകത്തിന്റെ വിമര്‍ശനം നേരിടുകയും ചെയ്തിട്ടും, കശ്മീരില്‍ പാക്കിസ്ഥാന്‍ ഭീകരത വളര്‍ത്താന്‍ ആഞ്ഞുശ്രമിക്കുന്നു. കശ്മീരില്‍ ഭീകരരെ അമര്‍ച്ചചെയ്യുന്ന ഭാരതീയ സേനയെ പാളയത്തിനകത്തുതന്നെ തളച്ചിടാനുള്ള ശ്രമമാണു കണ്ടത്.
മേജര്‍ ജനറല്‍ (റിട്ട.) പി.കെ. സെഹ്ഗള്‍
ഭീകരരെ ഏതാനും മണിക്കൂറുകള്‍ക്കകം തുരത്താനായേക്കും. ചില പട്ടാള ഘടകങ്ങളില്‍ ഉപേക്ഷയുണ്ടായി; അത് ഭീകരര്‍ മുതലെടുത്തു. ഒരാളെയെങ്കിലും ജീവനോടെ പിടിക്കാന്‍ കഴിഞ്ഞാല്‍, എവിടന്നു വന്നു, എന്താണു ലക്ഷ്യം എന്നറിയാം.
















