പയ്യാവൂര്‍: വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ ഒന്നിന് രാവിലെ തലശ്ശേരി സെന്റ് ജേസഫ്സ് കത്തീഡ്രല്‍ ദേവാലയത്തില്‍ ആരംഭിച്ച മദറിന്റെ തിരുശേഷിപ്പ് പ്രയാണം അതിരൂപതയിലെ വിവിധ പള്ളികളിലൂടെ പ്രയാണം നടത്തി പാടാംകവല മദര്‍ തെരേസ ദേവാലയത്തില്‍ സമാപിച്ചു. ഇന്നലെ രാവിലെ പൈസക്കരി ദേവമാത ഫൊറോന പള്ളിയില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ലോകത്തിലെ ആദ്യത്തെ മദര്‍ തെരേസയുടെ നാമത്തിലുള്ള പാടാംകവല മദര്‍ തെരേസ ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന പ്രയാണത്തിന് ഇടവക വികാരി ഫാ.ജോസഫ് നിരപ്പേലിന്റെ നേതൃത്വത്തില്‍ ഇടവകാ സമൂഹവും നാനാജാതി മതസ്ഥരും ചേര്‍ന്ന് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരണം നല്കി. പ്രയാണത്തിന് ജാഥാ ക്യാപ്റ്റന്‍ ഫാ.രാജേഷ് മേച്ചിറാകത്ത്, ഫാ.മാത്യു പയ്യനാട്ട്, ഫാ.ജോര്‍ജ് പടിഞ്ഞാറേആനശ്ശേരില്, ദേവസ്യ കൊങ്ങോല, സിജോ അമ്പാട്ട്, മനോജ് എം.കണ്ടത്തില്‍, ബാബു കൊട്ടാരം, ബേബി പ്ലാശ്ശേരി എന്നിവര്‍ നേതൃത്വം നല്കി. തിരുശേഷിപ്പ് തലശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട് ഏറ്റുവാങ്ങി പള്ളിയില്‍ വണക്കത്തിന് വച്ചു. തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് ആര്‍ച്ച് ബിഷപ്പ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ആയിരങ്ങള്‍ പങ്കെടുത്ത ഊട്ടു നേര്‍ച്ചയും ഉണ്ടായിരുന്നു. ഇതോടെ പതിനൊന്ന് ദിവസം നീണ്ടു നിന്ന തിരുനാള്‍ ആഘോഷവും സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: