മയാമി: അറ്റ്‌ലാന്റിക് സമുദ്രത്തിലെ ചെറുദ്വീപുകളില്‍ നിന്ന് ലോകകപ്പിന്റെ മഹാവേദിയിലേക്ക് എത്തിയ കേപ് വെര്‍ദെ, വെറും ഫുട്‌ബോള്‍ കളിക്കാന്‍ വന്നതല്ല, അവര്‍ കാണുന്ന സ്വപ്‌നങ്ങള്‍ക്ക് വലുപ്പമേറെയെന്ന് തെളിയിച്ചിരിക്കുകയാണ് രണ്ടാം മത്സരത്തില്‍.
സ്‌പെയിനിനെ പിടിച്ചുകെട്ടിയ കൈകള്‍, ഇപ്പോള്‍ ഉറുഗ്വെയെയും തടഞ്ഞിരിക്കുന്നു. ലോകകപ്പിന്റെ മഹാഗാഥയില്‍, ഈ ചെറുരാജ്യം എഴുതിക്കൊണ്ടിരിക്കുന്നത് ഒരു അത്ഭുതകഥയല്ല വിശ്വാസത്തിന്റെ ചരിത്രമാണ്. യൂറോപ്യന്‍ ശക്തികളെയും ദക്ഷിണ അമേരിക്കന്‍ വമ്പന്മാരെയും വെല്ലുവിളിച്ച് മുന്നേറുന്ന ഈ ചെറുദ്വീപ് രാഷ്‌ട്രം, ഉറുഗ്വെയ്‌ക്കെതിരേ സ്വന്തമാക്കിയത് 2-2ന്റെ വിജയതുല്യ സമനില. സ്‌പെയിനിനെയും ഉറുഗ്വെയെയും തടഞ്ഞതോടെ കേപ് വെര്‍ദെ നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി.
ആദ്യ മത്സരത്തില്‍ സ്‌പെയിനിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച കേപ് വെര്‍ദെ, ഇത്തവണ ഉറുഗ്വെയ്‌ക്കെതിരെയും അതേ പോരാട്ടവീര്യം പുറത്തെടുത്തു. 2-1ന് പിന്നിലായിട്ടും അവര്‍ തിരിച്ചുവന്ന് സ്‌കോര്‍ സമനിലയിലാക്കി. കേപ് വെര്‍ദെയ്‌ക്കായി കെവിന്‍ പീന (21), ഹെലിയോ വരേല (61) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ മാക്‌സി അറൗഹോ (44), അഗസ്റ്റിന്‍ കനോബിയോ (45+6) എന്നിവര്‍ ഉറുഗ്വെയ്‌ക്കായി സ്‌കോര്‍ ചെയ്തു.
ഒരു വശത്ത് ലോകോത്തര താരങ്ങളും സമ്പന്നമായ ഫുട്‌ബോള്‍ പാരമ്പര്യവുമുള്ള ഉറുഗ്വെ, മറുവശത്ത് വെറും ആറുലക്ഷത്തോളം ജനസംഖ്യയുള്ള ഒരു ദ്വീപ് രാജ്യം. എന്നാല്‍ മൈതാനത്ത് ആ വ്യത്യാസം കാണാനായില്ല. കേപ് വെര്‍ദെയുടെ സംഘടിത പ്രതിരോധവും അതിവേഗ കൗണ്ടര്‍ ആക്രമണങ്ങളും ഉറുഗ്വെയെ നിരന്തരം സമ്മര്‍ദത്തിലാക്കി. ഉറുഗ്വെയ്‌ക്കെതിരെ രണ്ട് ഗോള്‍ വഴങ്ങിയെങ്കിലും തുടര്‍ച്ചയായി ആക്രമണങ്ങള്‍ തടയുന്നതില്‍ ദ്വീപ് രാഷ്്ട്രം വിജയിച്ചു. പിന്നിലായാലും തളരാതെ തിരിച്ചടിച്ചു. ഓരോ പന്തിനും വേണ്ടി അവസാന നിമിഷം വരെ പൊരുതി. പരിചയസമ്പന്നനായ ഗോള്‍കീപ്പര്‍ വൊസീഞ്ഞ ടീമിന്റെ ആത്മവിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായി മാറി. നിര്‍ണായക സേവിങ്ങുകളിലൂടെ ടീമിനെ മത്സരത്തില്‍ നിലനിര്‍ത്തി. 61-ാം മിനിറ്റില്‍ സമനില പിറന്ന ശേഷം ഇരുടീമും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളകന്നുനിന്നു. മത്സരത്തില്‍ ഫൗളുകള്‍ക്കും കുറവുണ്ടായില്ല. ഉറുഗ്വെ മത്സരത്തില്‍ ആകെ 11 ഫൗളുകള്‍ വഴങ്ങി. കേപ് വെര്‍ദെ നാലും. ഇരുടീമിനും രണ്ട് വീതംമഞ്ഞക്കാര്‍ഡുകളും ലഭിച്ചു.
കെവിന്‍ പിനയുടെ ചരിത്രഗോള്‍ (21′)
കേപ് വെര്‍ദെയുടെ ആക്രമണതാരം ടെല്‍മോ അര്‍ക്കാഞ്ചോ അതിവേഗ മുന്നേറ്റത്തിനിടെ ഫൗള്‍ ചെയ്യപ്പെട്ടു. ലഭിച്ച ഫ്രീകിക്ക് എടുക്കാന്‍ മുന്നോട്ടുവന്നത് കെവിന്‍ പീന. ഏകദേശം 31 മീറ്റര്‍ ദൂരത്തില്‍ നിന്ന് പിന തൊടുത്ത ലോ ഡ്രൈവ് ഷോട്ട് ഉറുഗ്വെയുടെ മതില്‍ തുളച്ചുകയറി വലയിലിറങ്ങി. ലോകകപ്പ് ഫൈനല്‍സില്‍ കേപ് വെര്‍ദെയുടെ ആദ്യ ഗോള്‍ എന്ന ചരിത്രനേട്ടവും ഇതായിരുന്നു.
1-1: മാക്സി അറൗഹോയുടെ മറുപടി (44′)
പിന്നിലായ ഉറുഗ്വെ ആക്രമണം ശക്തമാക്കി. ഒരു ആക്രമണത്തിനൊടുവില്‍ ബോക്‌സിനുള്ളില്‍ ഉണ്ടായ ആശയക്കുഴപ്പത്തില്‍നിന്ന് വന്ന റീബൗണ്ട് പന്ത് ഹെഡറിലൂടെ വലയിലെത്തിച്ചത് മാക്‌സിമിലിയാനോ അറൗഹോ ആയിരുന്നു. ഇടതുവിങ്ങില്‍നിന്ന് ഉയര്‍ത്തി നല്‍കിയ പന്ത് ഉറുഗ്വെയയുടെ സെബാസ്റ്റ്യന്‍ കാസറസ് ഹെഡ് ചെയ്‌തെങ്കിലും കേപ് വെര്‍ദെ ഗോളി വൊസീഞ്ഞയുടെ ദേഹത്ത് തട്ടി പന്ത് റീബൗണ്ട് വന്നു. അവസരം മുതലാക്കി അറൗഹോ തലകൊണ്ട് പന്ത് വലയിലാക്കി.
2-1: കനോബിയോയുടെ ഹെഡര്‍ (45+6)
ആദ്യ ഗോള്‍ നേടിയ അറൗഹോ വീണ്ടും നിര്‍ണായക പങ്കുവഹിച്ചു. ഇടതുവശത്ത് നിന്ന് ലഭിച്ച പന്ത് ഹെഡറിലൂടെ സഹതാരം അഗസ്റ്റിന്‍ കനോബിയോവിന് ഒരുക്കിക്കൊടുത്തു. കനോബിയോയുടെ ശക്തമായ ഹെഡര്‍ ഗോള്‍കീപ്പര്‍ക്ക് അവസരം നല്‍കാതെ വലയിലിറങ്ങി. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ ഉറുഗ്വെ മത്സരത്തില് ലീഡ് സ്വന്തമാക്കി.
2-2: ഹെലിയോ വരേലയുടെ സമ്മാനം (61′)
രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ഹെലിയോ വരേല വെറും രണ്ട് മിനിറ്റിനുള്ളില്‍ കളിയുടെ ഗതി മാറ്റി. ഉറുഗ്വെ പ്രതിരോധതാരം മത്തിയാസ് ഒലിവേര നല്‍കിയ ബാക്ക് പാസ് പിഴച്ചു. ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്‌ലേര പന്ത് പിടിച്ചെടുക്കാന്‍ മുന്നോട്ട് വന്ന സമയത്ത് വരേല ശൂന്യമായ വലയിലേക്ക് അനായാസം ഷോട്ട് തൊടുത്തു. കേപ് വെര്‍ദെയുടെ സമനിലഗോളും ലോകകപ്പ് സ്വപ്‌നം ജീവനോടെ നിലനിര്‍ത്തിയ നിമിഷവുമായിരുന്നു അത്.
















