ലോസ് അഞ്ചലസ്: ഫുട്‌ബോള്‍ ലോകത്ത് ചിലരുടെ കഥകള്‍ വിജയങ്ങളെക്കാള്‍ വലുതാണ്. അത്തരമൊരു ജീവിതകഥയുടെ ഉടമയാണ് അലിസെയ്‌റ സഫര്‍ ബെയ്‌റന്‍വന്ദ്. കഴിഞ്ഞദിവസം ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ഇറാന്റെ ഗോളിയായി തിളങ്ങിയ ബെയ്‌റന്‍വന്ദ് ഏഴ് നിര്‍ണായക രക്ഷപ്പെടുത്തലുകളാണ് നടത്തിയത്. കെവിന്‍ ഡിബ്രുയിനെപ്പോലുള്ള ഇതിഹാസ താരങ്ങളുടെ മികവിനെയാണ് ഈ ഗോള്‍ കീപ്പര്‍ നിഷ്പ്രഭമാക്കിയത്. ദാരിദ്ര്യത്തെയും ഭവനരഹിതാവസ്ഥയെയും അതിജീവിച്ച് ലോകകപ്പിലെ ഇതിഹാസ ഗോള്‍കീപ്പര്‍മാരുടെ നിരയിലേക്ക് ഉയര്‍ന്ന താരമാണ് അദ്ദേഹം എന്നത് എത്ര പേര്‍ക്കറിയാം.
ആട്ടിടയന്റെ മകന്‍
‘ആട്ടിന്‍പറ്റത്തെ കാത്തുനിന്ന ബാലന്‍, ലോകകപ്പില്‍ ഒരു രാജ്യത്തിന്റെ സ്വപ്‌നങ്ങളെ കാത്തുസൂക്ഷിക്കുന്ന ഗോള്‍കീപ്പറായി വളര്‍ന്ന കഥയാണ് അലിസെയ്‌റ ബെയ്‌റന്‍വന്ദിന്റെ ജീവിതം. 1992 സപ്തംബര്‍ 21-ന് ഇറാനിലെ ലൊറസ്താന്‍ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ബെയ്‌റന്‍വന്ദ് ജനിച്ചത്. ഒരു നാടോടി ആട്ടിടയ കുടുംബത്തിലായിരുന്നു ബാല്യം. ഫുട്‌ബോള്‍ കളിക്കണമെന്ന ആഗ്രഹത്തെ കുടുംബം ആദ്യം എതിര്‍ത്തെങ്കിലും, സ്വപ്‌നം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. കൗമാരത്തില്‍ വീട്ടുവിട്ട് ടെഹ്‌റാനിലെത്തി. അവിടെ ചില ദിവസങ്ങള്‍ ഭവനരഹിതനായി ജീവിച്ചു; പള്ളി മുറ്റങ്ങളിലും തെരുവുകളിലും ഉറങ്ങി. ജീവിക്കാന്‍ കാര്‍ വാഷ് ഷോപ്പിലും വസ്ത്രനിര്‍മാണശാലയിലും പിസ്സ കടയിലും ജോലി ചെയ്തു.
ഗിന്നസ് റിക്കാര്‍ഡുള്ള ഗോള്‍കീപ്പര്‍
195 സെന്റിമീറ്റര്‍ ഉയരമുള്ള ബെയ്‌റന്‍വന്ദിന്റെ ഏറ്റവും വലിയ പ്രത്യേകത കൈകൊണ്ടുള്ള അതിശക്തമായ ത്രോകളാണ്. പലപ്പോഴും സ്വന്തം ബോക്‌സില്‍ നിന്ന് എറിഞ്ഞ പന്ത് എതിര്‍പകുതിയിലെത്തും. ഈ കഴിവാണ് അദ്ദേഹത്തെ ലോകശ്രദ്ധയിലാക്കിയത്. ബെയ്‌റന്‍വന്ദിന്റെ പേരില്‍ രണ്ട് അപൂര്‍വ ഗിന്നസ് റെക്കോര്‍ഡുകളുണ്ട്. മത്സരത്തിനിടെ ഒരു ഗോള്‍കീപ്പര്‍ നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ ത്രോ (61.0026 മീറ്റര്‍) കണ്ടെത്തി. 2016 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ദക്ഷിണ കൊറിയക്കെതിരായിരുന്നു ഇത്. അതുപോലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രോപ്പ് കിക്കും ഇദ്ദേഹത്തിന്റെ പേരിലാണ്. ഗോള്‍ പോസ്റ്റില്‍നിന്ന് പന്ത് നിലത്തിട്ട് തൊട്ടുപിന്നാലെ കാലുകൊണ്ട് അടിച്ചകറ്റുന്നതാണ് ഡ്രോപ് കിക്ക്. ഇങ്ങനെ 78 മീറ്ററിലധികമാണ് ബെയ്‌റന്‍വന്ദിന്റെ ഡ്രോപ്പ് കിക്ക് സഞ്ചരിച്ചിട്ടുള്ളത്.
ലോകകപ്പിലെ ചരിത്രനിമിഷം
2018 ലോകകപ്പില്‍ പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റി രക്ഷപ്പെടുത്തി ബെയ്‌റന്‍വന്ദ് ലോകശ്രദ്ധ നേടി. ആ സേവ് ഇന്നും ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഗോള്‍കീപ്പിംഗ് മുഹൂര്‍ത്തങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ഈ ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരായ 0-0 സമനിലയില്‍ അദ്ദേഹം ഏഴ് നിര്‍ണായക സേവുകള്‍ നടത്തി. ലോകോത്തര താരങ്ങളായ കെവിന്‍ ഡിബ്രുയ്‌നെയും മറ്റ് ബെല്‍ജിയന്‍ മുന്നേറ്റനിര താരങ്ങളും നിരന്തരം പരീക്ഷിച്ചെങ്കിലും ബെയ്‌റന്‍വന്ദ് മതിലായി നിന്നു. മത്സരത്തിലെ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടു.
ഇറാന്റെ അഭിമാനം
2015 മുതല്‍ ഇറാന്‍ ദേശീയ ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറാണ് അദ്ദേഹം. പേര്‍ഷ്യയുടെ വന്‍മതില്‍ എന്നാണ് ബെയ്‌റന്‍വന്ദ് അറിയപ്പെടുന്നത്. നിരവധി ഏഷ്യന്‍ കപ്പുകളിലും ലോകകപ്പുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2017-ലെ ഫിഫ അവാര്‍ഡ്‌സില്‍ വ്യക്തിഗത പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യ ഇറാനിയന്‍ താരവും ബെയ്‌റന്‍വന്ദാണ്.
















