പാലക്കാട്: കേരളത്തില്‍ ഇടതുപക്ഷ തീവ്രവാദം കൂടുന്നുവെന്ന കേന്ദ്ര റിപ്പോര്‍ട്ട് ശരിവെച്ച് മാവോയിസ്റ്റുകള്‍ സംസ്ഥാനത്ത് പിടിമുറുക്കുന്നു. ജനങ്ങളുമായുള്ള ബന്ധം വിപുലമാക്കി ഭരണകൂടത്തെ നേരിടുമെന്ന് ചാനല്‍ അഭിമുഖത്തില്‍ വനിത മാവോയിസ്റ്റ് നേതാവ് അനു വെളിപ്പെടുത്തിയത് ഇതിനു തെളിവാണ്. അട്ടപ്പാടി, വയനാട്, നിലമ്പൂര്‍ എന്നിവയാണ് പ്രധാന കേന്ദ്രങ്ങള്‍.
വനവാസികളെയും ദുര്‍ബല ജനവിഭാഗങ്ങളെയും സ്വാധീനിച്ച് സര്‍ക്കാരിനെ നേരിടുന്ന രീതിയാണ് അവലംബിക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ നടന്ന മാവോയിസ്റ്റ് ആക്രമണങ്ങള്‍ തുടക്കം മാത്രമാണ്. മുന്നൂറും നാനൂറും തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളെ വിന്യസിച്ച സ്ഥലത്തുപോലും ജനങ്ങള്‍ക്കിടയില്‍ പോകാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്.
അട്ടപ്പാടി മുക്കാലി ചിണ്ടക്കി ഊരിന് സമീപമുള്ള കരവാര ഫാം ഊരില്‍ കഴിഞ്ഞാഴ്ച മാവോയിസ്റ്റ് സംഘമെത്തി. യൂണിഫോം ധരിച്ച ആയുധധാരികളായ നാല് പുരുഷന്മാരും, രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്ന സംഘം രാത്രി എട്ടരയോടെ എത്തി ഊര് നിവാസികളുമായി ചര്‍ച്ച നടത്തി രാത്രി പതിനൊന്ന് മണിയോടെ കാട്ടിലേക്ക് തിരിച്ച് പോയി. ഊരിലെ മിക്ക വനവാസികളും യോഗത്തില്‍ പങ്കെടുത്തുവെന്നും തൊട്ടടുത്ത ഫാമിലുള്ളവരെയും മാവോയിസ്റ്റുകള്‍ വിളിച്ചുവരുത്തിയെന്നുമാണ് സൂചന.
മലപ്പുറം അമരമ്പലം പഞ്ചായത്തില്‍ പാട്ടക്കരിമ്പ് വനവാസി കോളനിക്ക് സമീപം കഴിഞ്ഞരാത്രി മാവോയിസ്റ്റുകളെത്തി. രാത്രി അംഗന്‍വാടിക്ക് സമീപത്തെ വീടുകളിലെത്തിയ നാലംഗ സംഘം, മാവോയിസ്റ്റുകളാണെന്നും കോളനി പോലീസ് നിരീക്ഷണത്തിലായതിനാലാണ് വീടുകളിലെത്തിയതെന്നും പറഞ്ഞു. നാല് വീടുകളില്‍ നിന്ന് അരി ഉള്‍പ്പടെയുള്ളവ ശേഖരിച്ചാണ് മടങ്ങിയത്.
കേരളത്തില്‍ പലയിടത്തും മാവോയിസ്റ്റുകള്‍ കള്ളപ്പേരില്‍ താമസിക്കുന്നുണ്ട്. തൃശ്ശൂര്‍ ഒല്ലൂരിലെ വാടകവീട്ടില്‍ താമസിച്ച മുരുകന് (43), ഭാര്യ സുമതി (39) എന്നിവരെ തമിഴ്നാട് ക്യൂ ബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് മാവോയിസ്റ്റുകള്‍ കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കു പ്രവര്‍ത്തനം മാറ്റുന്നതായി കേന്ദ്ര ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഛത്തീസ്ഗഡിലായിരുന്നു മാവോയിസ്റ്റ് ഭീഷണി ശക്തമായിരുന്നത്. ഇതാണ് ഇപ്പോള്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു മാറിയിരിക്കുന്നതെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: