
അമ്പലപ്പുഴ: ദുരന്തമേഖലയില്‍ ഒറ്റപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ തകര്‍ന്ന വള്ളങ്ങള്‍ കരയ്‌ക്കെത്തിക്കാന്‍ പോലും സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ മത്സ്യത്തൊഴിലാളി സംഘടനകള്‍ തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തില്‍ 27 വള്ളങ്ങള്‍ തകര്‍ന്ന പുന്നപ്ര ചള്ളി കടപ്പുറത്താണ് മത്സ്യത്തൊഴിലാളികള്‍ തീര്‍ത്തും ഒറ്റപ്പെട്ടത്. അപകടദിവസം ഉച്ചയോടെ കായംകുളത്തുനിന്നും ഫിഷറീസ് ബോട്ട് എത്തിയെങ്കിലും ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്താതെ തിരികെ പോകുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ മത്സ്യത്തൊഴിലാളികള്‍തന്നെ നേരിട്ട് അപകടത്തില്‍പ്പെട്ട് വള്ളങ്ങളും വലകളും കരയ്‌ക്കെത്തിക്കാന്‍ ശ്രമം നടത്തുകയായിരുന്നു. വാടകയ്‌ക്കെടുത്ത ജെസിബി ഉപയോഗിച്ച് നാലു വളളങ്ങള്‍ മാത്രമാണ് ഇന്നലെ കരയ്‌ക്കെത്തിക്കാന്‍ സാധിച്ചത്.
ജെസിബിയില്‍ റോപ്പുകെട്ടിയാണ് വലകള്‍ കരയ്‌ക്കെത്തിച്ചത്. കൂടുതല്‍ ജെസിപി സര്‍ക്കാര്‍ എത്തിച്ചിരുന്നുവെങ്കില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇതുപോലും ഏര്‍പ്പാടാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. എന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. പുന്നപ്ര വില്ലേജ് ഓഫീസിലെ രണ്ടു ജീവനക്കാരും ആലപ്പുഴ സൗത്ത് സിഐ കെ.എന്‍. രാജേഷിന്റെ നേതൃത്വത്തില്‍ പുന്നപ്ര പോലീസും മാത്രമാണ് ഇന്നലെ സ്ഥലത്തുണ്ടായിരുന്നത്.
വള്ളങ്ങള്‍ തകര്‍ന്നതോടെ ഇതില്‍ പണിയെടുക്കുന്ന നൂറുകണക്കിനു കുടുംബങ്ങളാണ് തൊഴില്‍ നഷ്ടപ്പെട്ട് മുഴുപ്പട്ടിണിയിലാകുന്നത്. ഇന്നലെ പ്രതീക്ഷയോടെയാണ് കടലില്‍ താഴ്ന്ന വള്ളങ്ങള്‍ കരയിലേക്കു റോപ്പുകെട്ടി അടുപ്പിച്ചത്. എന്നാല്‍ കരയോട് അടുത്തപ്പോഴാണ് വള്ളങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്ന് ഇതിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നറിഞ്ഞത്. ഇതുകണ്ട് പലരും ബോധംകെട്ടും ചിലര്‍ നിലവിളിക്കുകയും കൂടി ചെയ്തതോടെ തീരദേശം പൂര്‍ണമായും ദുഃഖത്തിലാകുകയായിരുന്നു. ലക്ഷങ്ങള്‍ വിലയുള്ള വലകളും ഉപയോഗ ശൂന്യമായി. വലിയ വള്ളങ്ങള്‍ക്ക് 850 കിലോ വലയും ചെറിയ വള്ളങ്ങള്‍ക്ക് 300 കിലോ വലയുമാണ് ഉപയോഗിക്കുന്നത്.
ഒരു കിലോ വലയ്‌ക്ക് ആയിരം രൂപയാണ് വില. ഈയിനത്തില്‍ത്തന്നെ ലക്ഷങ്ങളുടെ നഷ്ടമാണ് തൊഴിലാളികള്‍ക്ക് ഉണ്ടായിരിക്കുന്നത്. വലിയ വള്ളങ്ങള്‍ക്ക് ഉപയോഗിക്കുന്ന എഞ്ചിനുകള്‍ക്ക് രണ്ടുലക്ഷവും ചെറിയ എഞ്ചിനുകള്‍ക്ക് ഒരു ലക്ഷത്തി നാല്പതിനായിരവുമാണ് വില. വള്ളത്തോടൊപ്പം എഞ്ചിനും വലയും നഷ്ടമായതാണ് ഇത്രയേറെ നഷ്ടം വരാന്‍ കാരണമായത്.
















