ഇരിട്ടി : സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീര മൃത്യു വരിച്ച വീര കേരളവര്‍മ്മ പഴശ്ശി രാജാവിന്റെ ആരാധ്യ ദേവത മുഴക്കുന്നിലെ മൃദംഗ ശൈലേശ്വരിയുടെ അനുഗ്രഹം തേടി വിവിധ ദേശങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ ക്ഷേത്രം കുടികൊള്ളുന്ന മുഴക്കുന്നിലേക്ക് പ്രവഹിക്കുന്നു. രണ്ടായിരത്തോളം വിവിധ ദേശക്കാരായ ഭക്ത ജനങ്ങളാണ് ഇന്നലെ രാവിലെ ക്ഷേത്ര ദര്‍ശനത്തിനായി ഇവിടെ എത്തിച്ചേര്‍ന്നത്.
മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് ഒരു ചാനലില്‍ നല്കിയ അഭിമുഖത്തില്‍ ഈ ക്ഷേത്രത്തെ ക്കുറിച്ചും ക്ഷേത്ര ചൈതന്യത്തെ ക്കുറിച്ചും തന്റെ ചില അനു‘വത്തിന്റെ വെളിച്ചത്തില്‍ വിശദമായി സംസാരിച്ചിരുന്നു. മൂന്ന് കോടിയിലേറെ വിലമതിക്കുന്ന ഇവിടുത്തെ വിഗ്രഹം മൂന്നു തവണയായി ക്ഷേത്രത്തില്‍ നിന്നും കളവു പോയതും, കളവു ചെയ്തവര്‍ക്ക് വിഗ്രഹം കൊണ്ട് പോവാനാവാതെ ഉപേക്ഷിക്കപ്പെട്ടതും, ഇത് കളവു ചെയ്തവരെ പിന്നീട് പിടി കൂടിയപ്പോള്‍ അവര്‍ ഡിജിപിയോട് പറഞ്ഞ അനുഭവങ്ങളും, വിഗ്രഹം ഉപേക്ഷിക്കുമ്പോള്‍ വിഗ്രഹത്തോടൊപ്പം കളവു ചെയ്തവര്‍ എഴുതി വെച്ച കുറിപ്പുകളിലെ വിവരങ്ങളും മറ്റും വ്യക്തമായി അലക്സാണ്ടര്‍ ജേക്കബ് വിവരിക്കുകയുണ്ടായി.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനടക്കം ചില പ്രമുഖ വ്യക്തികള്‍ പ്രതിസന്ധികളില്‍ പെട്ടപ്പോള്‍ ക്ഷേത്ര ദര്‍ശനത്തി നെത്തിയതും തുടര്‍ന്ന് ഉന്നത നിലയില്‍ എത്താന്‍ സാധിച്ചതും മറ്റും അദ്ദേഹം ഉദാഹരണങ്ങളായി വിവരിച്ചിരുന്നു. കെ.കരുണാകരന്റെ നിര്‍ദ്ദേശപ്രകാരം ഒരു ക്രിസ്ത്യാനിയായ തന്നോട് ക്ഷേത്രത്തെക്കുറിച്ച് അതിന്റെ ചരിത്രവും ഐതിഹ്യങ്ങളും മറ്റും തയ്യാറാക്കാന്‍ ഏല്‍പ്പിച്ചതായും അത് പ്രകാരം തയ്യാറാക്കിയ ചരിത്രവും ഐതിഹ്യങ്ങളുമടങ്ങിയ കുറിപ്പാണ് കരുണാകരന് അന്ന് കേന്ദ്രത്തില്‍ സമര്‍പ്പിച്ചതും ക്ഷേത്രം ദേശീയ ശ്രദ്ധ നേടാന്‍ ഇടയാക്കിയതും എന്ന് മുന്‍ ഡിജിപി പറഞ്ഞിരുന്നു. അലക്സാണ്ടര്‍ ജേക്കബിന്റെ ഈ മൊഴികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പടര്‍ന്നതോടെയാണ് ക്ഷേത്രം ഇപ്പോള്‍ ഭക്തജന ശ്രദ്ധ നേടിയിരിക്കുന്നത്. തലശ്ശേരി, കണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഇത് വഴി കടന്നു പോകുന്ന ബസ്സുകളില്‍ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിന്റെ പേര് ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ ഓടുന്നത്. ഭക്ത ജനങ്ങളുടെ ഒഴുക്ക് തുടങ്ങിയതോടെ ജനങ്ങളെ സ്വീകരിക്കുവാനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാനുമുള്ള ശ്രമം നാട്ടുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: