ന്യൂദല്‍ഹി: പ്രത്യേക അധികാരമുളള (അഫ്‌സാ) പ്രദേശങ്ങളില്‍ പോലും സൈന്യത്തിനോ അര്‍ദ്ധസൈനിക വിഭാഗത്തിനോ അമിതാധികാരം ഉപയോഗിക്കാനാവില്ലെന്ന് സുപ്രീംകോടതി. മണിപ്പൂരില്‍ സൈന്യം 2000 മുതല്‍ 2012 വരെ 1528 കൊലപാതകങ്ങള്‍ നടത്തിയെന്നാരോപിച്ച് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇവയില്‍ അന്വേഷണം ആകാമെന്നും കോടതി വ്യക്തമാക്കി.
ഇക്കാര്യം അന്തിമമായി തീരുമാനിക്കേണ്ടത് സിബിഐ ആണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കേസില്‍ കോടതിയെ സഹായിച്ച അഭിഭാഷക മേനക ഗുരുസ്വാമിയില്‍ നിന്ന് കേസുകളുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച ശേഷം മാത്രമേ സിബിഐ ഇതേക്കുറിച്ച് തീരുമാനിക്കൂ.
സൈനിക മേധാവിയുടെ പത്ത് കല്‍പ്പനകള്‍ അഫ്‌സാ പ്രദേശമടക്കമുളള കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യം നടപ്പാക്കിയെന്നും ജസ്റ്റിസ് എം.ബി.ലോകൂര്‍ തലവനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഈ കൊലപാതകങ്ങള്‍ക്ക് സൈന്യത്തെ കുറ്റപ്പെടുത്താനാകില്ലെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി പറഞ്ഞു. രാജ്യത്തെ വൈദേശിക ആക്രമണങ്ങളില്‍ നിന്നും ഭീകരാക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കാനാണ് ഇവര്‍ ഇത് ചെയ്തത്. ഇതിനിടയില്‍ കുറേ പേര്‍ കൊല്ലപ്പെട്ടതിന് ഇവരെ കുറ്റപ്പെടുത്താനാകില്ല. ഭാരതത്തിന്റെ പരമാധികാരം സൈന്യത്തിലൂടെ നിറവേറ്റുകയാണിവിടെ ഉണ്ടായത്. ഇതൊരു സാധാരണ ക്രമസമാധാന പ്രശ്‌നമായി കാണാനാകില്ലെന്നും റോത്തഗി ചൂണ്ടിക്കാട്ടി.
നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ കൊലകളാണിവ. ഏറ്റുമുട്ടലുകള്‍ സത്യസന്ധമാണെന്നും ഇതിന്റെ പേരില്‍ സൈനിക ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനാകില്ലെന്നും എജി ചൂണ്ടിക്കാട്ടി.
















