കൊല്‍ക്കത്ത: സ്ത്രീകള്‍ സുരകഷിതരല്ലെന്നതിന് ഒരു തെളിവ് കൂടി. പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്ത നഗരത്തില്‍ യൂബര്‍ ടാക്സി ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതാണ് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് വിളിചോതുന്ന പുതിയ സംഭവം.
27 വയസുകാരിക്കാണ് ടാക്സി ഡ്രൈവറില്‍ നിന്ന് ദുരനുഭവമുണ്ടായത്. “മിണ്ടരുത്! നിന്നെ തട്ടികൊണ്ടു പോയി പീഡിപ്പിക്കും” എന്നായിരുന്നു ഡ്രൈവറുടെ ഭീഷണി.
തിങ്കളാഴ്ച്ച രാത്രി ഏകദേശം പത്ത് മണിയോടു കൂടിയാണ് യുവതി നഗരത്തിലെ ജെഡി ബ്ലോക്കിലെ സാള്‍ട്ട് ലേക്ക് പ്രദേശത്ത് നിന്ന് ടാക്സി ബുക്ക് ചെയ്ത് യാത്ര തുടര്‍ന്നത്.
യാത്രയ്ക്കിടെ ഡ്രൈവറുടെ ഉദ്ദേശം മനസ്സിലാക്കിയ യുവതി ഓടുന്ന കാറില്‍ നിന്ന് ചാടി. ഡ്രൈവര്‍ പിന്തുടര്ന്നെങ്കിലും യുവതി രക്ഷപ്പെടുകയായിരുന്നു.
സന്തു പര്മാനിക്ക് എന്ന പ്രതിയെ പിന്നീട് കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. പീഡനശ്രമം, കുറ്റകരമായ ഭീഷണി എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പോലീസ് ഭാഷ്യം: തന്റെ സുഹൃത്ത് ആരണ്യഭവന് അടുത്തായി കാത്ത് നില്പ്പുണ്ടെന്ന് യുവതി ഡ്രൈവറോട് പറഞ്ഞു. പെട്ടെന്ന് ഡ്രൈവര്‍ ടാക്സിയുടെ സ്പീഡ് കൂട്ടുകയും നേരായ വഴിയുലൂടെ പോകുന്നതിന് പകരം ഇടത്തോട്ട് പോകുകയും ചെയ്തു.
ഭജന്‍ ഭവന് സമീപമെത്തിയതോടെ വീണ്ടും ഇടത്തോട്ട് വണ്ടി തിരിച്ചു. ഇത്തവണ യുവതി ഡ്രൈവറെ എതിര്‍ത്തു. ഈ സ്ഥലങ്ങളെല്ലാം തന്നെ വിജനമായതു കൊണ്ട് പ്രധാന റോഡിലേക്ക് വണ്ടി തിരിക്കാന്‍ യുവതി ആവശ്യപ്പെട്ടു. അത് സമ്മതിച്ച ഡ്രൈവര്‍ എഫ് ഡി ബ്ലോക്കിലൂടെ വണ്ടി തിരിച്ചു.
എന്നാല്‍ വീണ്ടും ഡ്രൈവര്‍ ഇടത്ത് ഭാഗത്തെ ഊട് വഴിയിലേയ്ക്ക് വണ്ടി തിരിച്ചു. യുവതി എതിര്‍ത്തതോടെ ഈ വഴിയിലൂടെ പോയാല്‍ സമയം ലാഭിക്കാമെന്ന് ഡ്രൈവര്‍ മറുപടി നല്‍കുകയായിരുന്നു.
സംശയം തോന്നി യുവതി വണ്ടി നിര്‍ത്താന്‍ പറഞ്ഞെങ്കിലും ഡ്രൈവര്‍ അത് ചെവി കൊണ്ടില്ല. സഹായത്തിന് വിളിച്ചു കൂവിയെങ്കിലും വിജനമായ സ്ഥലമായതു കൊണ്ട് ആരുമെത്തിയില്ല. തുടര്‍ന്ന് ഓടുന്ന കാറില്‍ നിന്ന് ചാടി യുവതി രക്ഷപ്പെടുകയായിരുന്നു.
അടുത്ത ദിവസം യൂബര്‍ ടാക്സിക്കും ബിദാനഗറിലെ നോര്‍ത്ത് പോലീസ് സ്റ്റേഷനിലും യുവതി പരാതി നല്കി. തുടര്‍ന്ന് ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: