കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന അനീതിയില്‍ പ്രതിഷേധിച്ച് പാരലല്‍ കോളേജ് അസോസിയേഷന് പ്രക്ഷോഭം ആരംഭിക്കുമെന്ന് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ വിദൂരവിദ്യാഭ്യാസം വഴി പഠനം നടത്തുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കു വേണ്ട പഠനസൗകര്യങ്ങളൊരുക്കുന്നതില്‍ അധികൃതര്‍ സമ്പൂര്‍ണ്ണ പരാജയമാണ്. വിദൂര വിദ്യാഭ്യാസം വഴി നടത്തുന്ന എംഎ ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഹിസ്റ്ററി, എംഎസ്എസി മാത്സ് എന്നീ കോഴ്സുകളാണ് ആദായകരമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി നിര്‍ത്തലാക്കാന്‍ സര്‍വ്വകലാശാല അധികൃതര്‍ തീരുമനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം വിദൂര വിദ്യാഭ്യാസ വിദ്യാര്‍ത്ഥികളില്‍ നിന്നും മൂന്ന് കോടി രൂപയാണ് സര്‍വ്വകലാശാലക്ക് ലഭിച്ചത്. ബിരുദ തലത്തില്‍ മാത്രം സര്‍വ്വകലാശാലയ്ക്ക് കീഴില്‍ 35000 വിദ്യാര്‍ത്ഥികളാണ് പഠനം നടത്തുന്നത്. എന്നിട്ടും വിദ്യാര്‍ത്ഥികള്‍ കുറഞ്ഞ കോഴ്സുകള്‍ ലാഭത്തിലല്ലെന്ന കാരണം ചൂണ്ടിക്കാട്ടി നിര്‍ത്താനുളള നീക്കം ദുരൂഹമാണെന്ന് ഇവര്‍ പറഞ്ഞു. ബിരുദ തലത്തില്‍ ഇക്കണോമിക്സ് ഉള്‍പ്പെടെയുളള വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് മാര്‍ഗ്ഗമില്ലാത്ത അവസ്ഥയിലാവും. സര്‍വ്വകലാശാലയുടെ നടപടി കോഴ്സുകള്‍ നടത്തി ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുളളതാണ്. പത്തും പന്ത്രണ്ടും കുട്ടികള്‍ പഠിക്കുന്ന റഗുലര്‍ കോഴ്സുകള്‍ക്കു വേണ്ടി കോടികള്‍ ചെലവഴിക്കുമ്പോള്‍ വിദൂര വിദ്യാഭ്യാസ വിദ്യാര്‍ത്ഥികളോട് ഇരട്ടത്താപ്പാണ് സര്‍വ്വകാലാശാല അധികൃതര്‍ കാണിക്കുന്നത്.
എല്ലാ കോഴ്സുകള്‍ക്കും പ്രത്യേകം പ്രത്യേകം കോ-ഓഡിനേറ്റര്‍മാരെ നിയമിക്കണമെന്ന യുജിസിയുടെ കര്‍ശന നിര്‍ദ്ദേശമാണ് കോഴ്സുകള്‍ നിര്‍ത്തലാക്കാന്‍ സര്‍വ്വകലാശാലയെ പ്രേരിപ്പിക്കുന്നത്. ആദായകരമല്ലാത്ത കോഴ്സുകള്‍ക്ക് കോഴ്സ് ഡയരക്ടര്‍മാരെ നിയമിച്ചാല്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയാണ് കോഴ്സ് നിര്‍ത്തലാക്കാന്‍ കാരണമായി സര്‍വ്വകലാശാല ചൂണ്ടിക്കാട്ടുന്നത്. മറ്റ് കോഴ്സുകളില്‍ നിന്നും ലഭിക്കുന്ന വമ്പിച്ച ലാഭം ഉപയോഗിച്ച് നിര്‍ത്തലാക്കാന്‍ നീക്കം നടത്തുന്ന കോഴ്സുകളുടെ അധ്യാപകര്‍ക്ക് ശമ്പളം നല്കാന് അധികൃതര്‍ തയ്യാറാവണമെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. മാനവിക വിഷയങ്ങളിലുളള കോഴ്സുകള്‍ നിര്‍ത്തലാക്കുന്നതിലൂടെ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ പിജി പഠനം അവതാളത്തിലാവും.
സര്‍വ്വകാലാശാല തത്വത്തില്‍ നിര്‍ത്താന്‍ തീരുമാനിച്ച കോഴ്സുകള്‍ ഉള്‍പ്പെടെയുളള 16 കോഴ്സുകള്‍ക്ക് ഇന്ന് വൈകുന്നേരം 5 മണിക്കൂളളില് കോഴ്സ് ഡയരക്ടര്‍മാരെ നിയമിച്ചില്ലെങ്കില്‍ കോഴ്സുകളുടെ യുജിസി അംഗീകാരം നഷ്ടപ്പെടും. കഴിഞ്ഞ ദിവസം ബിരുദ-ബിരുദാനന്തര വിദൂര വിഭാഗത്തിലെ 11 കോഴ്സുകളുടെ കോഴ്സ് കോഡിനേറ്ററെ നിയമിക്കാന്‍ കൂടിക്കാഴ്ച പ്രഖ്യാപിച്ചിരുന്നുവെങ്കിലും എസ്എഫ്ഐയടെ ആഭിമുഖ്യത്തില്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് കൂടിക്കാഴ്ച ഉപേക്ഷിച്ചിരുന്നു. ഇന്ന് വൈകുന്നേരത്തിനുളളില്‍ കോഴ്സ് കോഡിനേറ്റര്‍മാരെ നിയമിച്ചില്ലെങ്കില്‍ കോഴ്സുകളുടെ അംഗീകാരം നഷ്ടപ്പെടുമെന്നും അടിയന്തിരമായി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതുള്പ്പെടെയുളള കോഴ്സുകള്‍ക്ക് കോ-ഓഡിനേറ്റര്‍മാരെ നിയമിച്ച് കോഴ്സുകളുടെ അംഗീകാരം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടും സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന അവഗണനയിലും പക്ഷപാതപരമായ നിലപാടുകളില്‍ പ്രതിഷേധിച്ചും പ്രക്ഷോഭമാരംഭിക്കുമെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡണ്ട് രാജേഷ് പാലങ്ങാട്ട്, ജില്ലാ പ്രസിഡണ്ട് കെ.എന്‍.രാധാകൃഷ്ണന്, കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് ടി.വി.വിജയന്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി യു.നാരായണന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: