മാന്നാര്‍: ചെറുകിട വ്യവസായ സംരംഭമായ മെഴുകുതിരി നിര്‍മ്മാണം പ്രതിസന്ധിയിലായിട്ട് വര്‍ഷങ്ങളായി. മെഴുകുതിരി നിര്‍മ്മാണത്തിന് വേണ്ട അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും വില വര്‍ദ്ധനവുമാണ് മെഴുകുതിരി നിര്‍മ്മാണം പ്രതിസന്ധിയിലായത്.
മെഴുകുതിരി നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളായ വിറക്, നൂല്‍, പാരഫിന്‍ വാക്‌സ് എന്നിവയുടെ അടിക്കടിയുളള വില വര്‍ദ്ധനവും ഈ രംഗത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് 22,000 രൂപയുണ്ടായിരുന്ന ഒരു ടണ്‍ വാക്‌സിന്റെ വില ഇപ്പോള്‍ ഒരു ലക്ഷത്തില്‍ മേലെയാണ്.
മദ്രാസ് റിഫൈനറിയില്‍ ഉത്പാദിക്കുന്ന മെഴുകാണ് സിഡ്‌കോ വഴി കേരളത്തില്‍ വിതരണം ചെയ്യുന്നത്. റിഫൈനറിയില്‍ ധാരാളം മെഴുക് സ്റ്റോക്ക് ഉണ്ടെങ്കിലും വിതരണം നിയന്ത്രിക്കുന്ന ഓയില്‍ കോ ഓര്‍ഗിനേഷന്‍ കമ്മിറ്റിയില്‍ കേരളത്തിന്റെ പ്രതിനിധികള്‍ ഇല്ലാത്തതാണ് ആവശ്യത്തിന് മെഴുക് ലഭിക്കാത്തത്. അതിനാല്‍ മെഴുക് അധികവും അന്യ സംസ്ഥാനങ്ങളിലേക്കു പോകുന്നു. ഇത് വ്യവസായികളെ ഏറെ ബുദ്ധിമുട്ടിക്കുന്നു.
മെഴുകിന്റെ ലഭ്യത കുറവ് മൂലം നിരവധി മെഴുക് നിര്‍മ്മാണ കേന്ദ്രങ്ങളും ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന നാമമാത്ര യൂണിറ്റുകളും കൂടില്‍ വ്യവസായമായി ചെയ്യുന്നതും എല്ലാം അടച്ചു പൂട്ടലിന്റെ വക്കിലാണ്.
മാന്നാറിലും സമീപ പ്രദേശങ്ങളിലും മാത്രമായി അമ്പത്തോളം ചെറുകിട മെഴുകുതിരി നിര്‍മ്മാണ യൂണിറ്റുകളാണ് ഉള്ളത്. വിവിധ പള്ളികളില്‍ നിന്നും മറ്റുമായി ലഭിക്കുന്ന മെഴുകുകള്‍ ഉപയോഗിച്ചാണ് ഇവിടെ മെഴുകുതിരി നിര്‍മ്മിക്കുന്നത്. അതു കൂടി നിലച്ചാല്‍ ഈ വ്യവസായം പൂര്‍ണ്ണമായും നില്‍ക്കും. നിരവധി കുടുംബങ്ങള്‍ ഇത് ഉപജീവന മാര്‍ഗമായി കരുതുന്നുണ്ട്. ഇത് ഇല്ലാത്തായാല്‍ അവര്‍ പട്ടിണിയാകും.
















