ചേര്‍ത്തല: എലിസബത്തിനെ പെണ്ണുകാണാനായി പോകുമ്പോള്‍ നഗരസഭ എട്ടാം വാര്‍ഡ് കുന്തറ വീട്ടില്‍ ബേബിച്ചന് ഒരു ചോദ്യമേ ചോദിക്കാനുായിരുന്നുള്ളു. ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ ആരെന്നായിരുന്നു ചോദ്യം. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അടുത്ത നിമിഷം എലിസബത്ത് പറഞ്ഞു. വില്യം ഷേക്‌സ്പിയര്‍. കൂടുതലൊന്നും പിന്നെ ബേബിച്ചന്‍ ആലോചിച്ചില്ല. വധു ഇവള്‍ തന്നെ എന്ന് തീരുമാനിച്ചു. അങ്ങനെ എലിസബത്ത് ബേബിച്ചന് ജീവിത സഖിയായി.
16-ാം വയസില്‍ തുടങ്ങിയ വായനാശീലം 56-ാം വയസിലും അനസ്യൂതം തുടരുകയാണ് ബേബിച്ചന്‍. ആരാണ് ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ എന്ന് ചോദിച്ചാല്‍ ബേബിച്ചന് കൃത്യമായി ഉത്തരം തരാന്‍ കഴിയില്ല. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് നഗരസഭയിലെ ലൈബ്രറിയില്‍ സന്ദര്‍ശകനാകുന്നത്. എംടിയും, തകഴിയും, ആനന്ദും, ബെന്യാമിനുമെല്ലാം വായനയിലൂടെ സുഹൃത്തുകളായി. സ്വന്തമായി ടെലഫോണ്‍ ബൂത്ത് നടത്തിയിരുന്ന ഇദ്ദേഹം സമയം കിട്ടുമ്പോഴെല്ലാം ലൈബ്രറിയിലെത്തും. മാഗസിനുകളിലും വാരികകളിലും കഥകള്‍ എഴുതിയിട്ടുണ്ട്. 1986ല്‍ നഗരസഭാ ലൈബ്രറിയിലെ ആദ്യത്തെ ആയുഷ്‌ക്കാല അംഗമായി ബേബിച്ചന്‍ മാറി. ലൈബ്രറി മുനിസിപ്പാലിറ്റി ഓഫീസുകളില്‍ നിന്ന് വേര്‍പെടുത്തി എന്‍എസ്എസ് ബില്‍ഡിങിലേക്ക് കൊണ്ടുപോകാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ റീഡേഴ്‌സ് ഫോറം കൂട്ടായ്‌മയിലൂടെ പോരാട്ടം നടത്തിയത് ബേബിച്ചന്റെ നേതൃത്വത്തിലായിരുന്നു. ഒടുവില്‍ കൗണ്‍സിലിന് തീരുമാനം മാറ്റേണ്ടി വന്നു. അതോടെ ചിലര്‍ ശത്രുക്കളുമായി. പിന്നീടെത്തിയ ലൈബ്രേറിയന്‍ ആയുഷ്‌ക്കാല മെമ്പറായ ബേബിച്ചന് പുസ്തകങ്ങള്‍ നല്‍കാന്‍ തയാറായില്ല. ഒന്നരവര്‍ഷക്കാലം നീണ്ട പോരാട്ടത്തിനൊടുവില്‍ റീജണല്‍ ജോയിന്റ് ഡയറക്ടറുടെ ഉത്തരവ് വാങ്ങിയാണ് ബേബിച്ചന്‍ വീണ്ടും ലൈബ്രറിയിലെത്തിയത്. വായന കൊണ്ട് നേടിയ അറിവുകളാണ് തന്റെ ജീവിതത്തിന് വെളിച്ചം നല്‍കിയതെന്നാണ് ബേബിച്ചന്റെ പക്ഷം. അതുകൊണ്ട് തന്നെ വായിച്ചു കഴിഞ്ഞ ആയിരക്കണക്കിന് പുസ്തകങ്ങളുടെ വിവരങ്ങള്‍ പത്തോളം നോട്ടുബുക്കുകളിലാക്കി സൂക്ഷിച്ചിട്ടുണ്ട്. തൈക്കാട്ടുശേരി സെന്റ് മേരി ഓഫ് ലെവുക്കാ സ്‌കൂളിലെ അദ്ധ്യാപികയായ ഭാര്യ എലിസബത്തും, മക്കളായ ബ്ലെസിയും, ബ്ലോസവും ബേബിച്ചന് പ്രോല്‍സാഹനവുമായി കൂടെയുണ്ട്.
















