അദ്ധ്യായം 30 (20)
പലരും ആരോപിക്കുന്നതുപോലെ, അപവാദ പ്രചാരണം നടത്തുന്നതുപോലെ ഭഗവദ്ഗീത യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രന്ഥമല്ല; യുദ്ധശാസ്ത്രമോ ആയുധവിദ്യാപ്രയോഗരീതികളോ അതിലില്ല.
ഭഗവദ്ഗീത യഥാര്‍ത്ഥത്തില്‍ വ്യക്തിത്വവികസനത്തിന്റെ ഗ്രന്ഥമാണ്. ലോകമാനവികതയാണ് ലക്ഷ്യം. ബ്രഹ്മവിദ്യയെന്ന യോഗശാസ്ത്രം അര്‍ജ്ജുനനെ പഠിപ്പിക്കുകയാണ് ജഗദ്ഗുരുവായ ശ്രീകൃഷ്ണന്. ആധുനിക മനഃശാസ്ത്രവും ആരോഗ്യശാസ്ത്രവും ഉള്‍പ്പെടെ പലതും ഉള്‍ച്ചേര്‍ന്നു നില്ക്കുന്ന ഉത്തമമായ ജീവിതരീതി മുന്നോട്ടുവെക്കുകയാണ് ഭഗവദ്ഗീത.
മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, അതിര്‍ത്തികള്‍ തിരിഞ്ഞുനില്‍ക്കുന്ന ലോകത്തിലെ എല്ലാരാജ്യങ്ങളിലേയും ജനങ്ങള്‍ക്കുവേണ്ടി എഴുതപ്പെട്ട അതിര്‍ത്തികളില്ലാത്ത ഭരണഘടനയാണ് ഭഗവദ്ഗീത. അതിനെ മാനിച്ചും അനുസരിച്ചും ജീവിക്കുകയാണെങ്കില്‍ മറ്റു നിയമങ്ങളുടെ ആവശ്യമേ വരുന്നില്ല. സമസ്ത ലോകത്തിനും സുഖം – ”ലോകസംഗ്രഹമേവാപി സംപശ്യന്‍ കര്‍ത്തുമര്‍ഹസി”- എന്നതാണ് ലക്ഷ്യവാക്യം.
”ഗംഭീരമായിട്ടുണ്ടു മുത്തച്ഛന്റെ ഗീതാ പ്രവചനം” ഉണ്ണി അഭിനന്ദന സ്വരത്തില്‍ അറിയിച്ചു.
തീര്‍ന്നില്ല. ഒരു ചോദ്യോത്തരവേള കൂടി ഉണ്ട്. ഗുരു ചോദിക്കുകയും ശിഷ്യന് ഉത്തരം നല്‍കുകയുമാണിവിടെ. ശ്രീകൃഷ്ണന്റെ ചോദ്യം ഇതാണ്:
”ഞാന്‍ പറഞ്ഞതെല്ലാം ശ്രദ്ധയോടെ കേട്ടില്ലേ അര്‍ജ്ജുനാ? അജ്ഞാനം മൂലം നിന്നിലുണ്ടായ സമ്മോഹം മാറിയില്ലേ?” എന്ന്. (ശ്ലോകം 72) അപ്പോള്‍ സന്തോഷത്തോടെ അര്ജ്ജുനന് പറഞ്ഞു:
നഷ്ടോ മോഹഃ സ്മൃതിര്‍ലബ്ധാ
ത്വത്പ്രസാദാന്മയാച്യുത
സ്ഥിതോളസ്മി ഗതസന്ദേഹഃ
കരിഷ്യേ വചനം തവ 18-73
ഭഗവാനേ! അങ്ങയുടെ കൃപയാല്‍ എന്റെ മോഹം നീങ്ങി ഞാന്‍ ബോധവാനായിരിക്കുന്നു. മോഹാലസ്യം മാറി ഉണര്‍ന്നിരിക്കുന്നു. ചഞ്ചലമായ സംശയം മാറി മനസ്സ് ദൃഢമായിരിക്കുന്നു. ഞാനിതാ അങ്ങയുടെ വാക്കുകള്‍ക്കനുസരിച്ചു കര്‍മ്മങ്ങള്‍ ചെയ്യാന്‍ തയ്യാറായും ഇരിക്കുന്നു.
”ഇതെന്താ നഷ്ടവും ലാഭവുമൊക്കെ പറയുന്ന ബാലന്‍സ് ഷീറ്റുപോലെയുണ്ടല്ലോ” ഉണ്ണി ചോദിച്ചു.
”ങ. അങ്ങനെയും പറയാം. ഉത്തമജീവിതത്തിന് നഷ്ടമാകേണ്ടതു മോഹങ്ങളാണ്, പലതരം ആസക്തികള്‍. ലാഭമാകേണ്ടതു അഥവാ ലബ്ധമാകേണ്ടത് തത്ത്വബോധമാണ്; കര്മ്മോത്സാഹവുമാണ്. ആ വിധത്തില്‍ ഉത്തിഷ്ഠമാനനായിരിക്കയാണ് അര്ജ്ജുനന്.
അര്‍ജ്ജുനനെപ്പോലെ തളര്‍ന്നുപോകുന്ന ഏതൊരു വ്യക്തിയുടെയും മനസ്സിനെ ഉണര്‍ത്തിയെടുക്കുന്ന മന്ത്രോപദേശമാണ് ഭഗവദ്ഗീത. ഇക്കാര്യമാണ് അധികാരമോഹവും പുത്രസ്നേഹാദിയുംകൊണ്ട് അന്ധനായ ധൃതരാഷ്ട്രരെന്ന ഭരണാധികാരിയോട് (ഇന്നും അത്തരം ഭരണാധികാരികള്‍ ഉണ്ടല്ലോ) സഞ്ജയന് എന്ന മന്ത്രി, ഗീതയുടെ അവസാന ശ്ലോകത്തിലൂടെ പറയുന്നത്:
യത്ര യോഗേശ്വര കൃഷ്ണോ
യത്ര പാര്‍ത്ഥോ ധനുര്ധരാഃ
തത്ര ശ്രീര്വിജയോ ഭൂതിര്-
ധ്രുവാ നീതിര്‍ മതിര് മമ. 18-78
”ഏതു മനസ്സിലാണ് ഗീതോപദേശം മൊഴിഞ്ഞുകൊണ്ട് യോഗേശ്വരനായ കൃഷ്ണന് പുഞ്ചിരിച്ചു നില്‍ക്കുന്നത്, ആ മനസ്സിന്റെ ഉടമയായ ആള്‍ക്കു വിജയവും ഐശ്വര്യവും നീതിയും വളര്‍ത്താന്‍ കഴിയുമെന്ന് നമുക്ക് ഇപ്പോള്‍ അര്‍ത്ഥമെടുക്കാം. ആ വിധത്തില്‍ ആത്മസമര്‍പ്പണത്തോടെ ഗീത പഠിച്ചു നാട്ടിലെങ്ങും അര്‍ജ്ജുന മനസ്സുള്ള ഉണ്ണികളും ഉമകളും ഉണ്ടാകണം. എന്താ മക്കളേ, നിങ്ങള്‍ തയ്യാറല്ലേ?”
”അതു ശരി! മുത്തച്ഛന് നമുക്ക് പണി തന്നു: അല്ലേ?” ചിരിച്ചുകൊണ്ടു ഉണ്ണി ചോദിച്ചു. അതുകേട്ടു മുത്തച്ഛനും ഉമയും പൊട്ടിച്ചിരിച്ചു. പിന്നെ മുത്തച്ഛന് ചിരിച്ചുകൊണ്ടു തന്നെ പറഞ്ഞു:
”അതെയതെ. പണി എന്നു മലയാളത്തില്‍ പറഞ്ഞാല്‍ സംസ്കൃതത്തില്‍ കര്‍മ്മമെന്ന് അര്‍ത്ഥമെടുക്കാം. നിങ്ങളുടെ കര്‍മ്മം എന്തായിരിക്കണമെന്നു എന്നാല്‍ കഴിയുംവിധം നിങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനി നിങ്ങളുടെ ഇഷ്ടംപോലെ ചെയ്യാം.”
”ശരി മുത്തച്ഛാ! മുത്തച്ഛന്റെ ഇഷ്ടംപോലെയാകട്ടെ!” കുട്ടികളും സന്തോഷത്തോടെ പറഞ്ഞു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: